തിരുവനന്തപുരം: ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ബഹിഷ്കരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് യോഗങ്ങള്‍ തുടങ്ങിയവ ബഹിഷ്കരിക്കും. ഇന്നു മുതല്‍ എല്ലാ ദിവസവും കരിദിനം ആചരിക്കും.
ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം. മാര്‍ച്ച് 10നു സെക്രട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്കി ഉത്തരവിറക്കിയതാണെന്നും സമരം അനാവശ്യമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്കാന് തീരുമാനമായി. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: