തിരുവനന്തപുരം: ഹാരിസണ്‍സ് കമ്പനി അധികൃതര്‍ വ്യാജരേഖ തയ്യാറാക്കിയെന്ന കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം റവന്യൂ വകുപ്പ് അറിയാതെ. പത്രവാര്‍ത്തകളില്‍ നിന്നു മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ഇതോടെ വിജിലന്‍സ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയോ ഓഫീസോ അറിയാതെ സര്‍ക്കാര്‍ വക്കീല്‍ സുപ്രധാനമായ കേസ് എഴുതിത്തള്ളാന്‍ വിജിലന്‍സ് കോടതിയെ സമീപിക്കില്ല.
അനധികൃതമായി ഭൂമി കൈവശംവയ്ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ മന്ത്രി പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കെയാണ്, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന് അന്വേഷണത്തിന് ഉത്തരവിട്ട കേസ് റവന്യൂ വകുപ്പ് അറിയാതെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2020 ഡിസംബറിലാണ് കേസ് അവസാനിപ്പിക്കാമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വക്കീല്‍ വിജി. കോടതിയെ സമീപിച്ചത്. ഹാരിസണ്‍സ് കമ്പനി പ്രതിനിധികളായ വിനയരാഘവന്‍, എന്‍. ധര്‍മ്മരാജ്, എന്‍.വേണുഗോപാല്‍, രവി ആനന്ദ് എന്നിവരും റവന്യൂ ഉദ്യോഗസ്ഥരായ ടി.ജെ. മറിയം, പി.എസ്. ശ്രീകുമാര്‍, ജി. വിജയകുമാര്‍, എന്‍.വി. ഗോപിനാഥന് നായര്‍ എന്നിവരും ഗൂഢാലോചന നടത്തി വ്യാജ ആധാരം തയ്യാറാക്കി നാല് പട്ടയങ്ങള്‍ വിറ്റെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ 2013ല്‍ വിജിലൻസ് ഡിവൈഎസ്പി എന്‍.നന്ദനന്‍പിള്ള സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹാരിസണ്‍സ് ഹാജരാക്കിയ 1923ലെ പ്രമാണരേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
1923ലെ 1600 നമ്പര്‍ പ്രമാണരേഖ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയില്ല. ഫോറന്‍സിക് സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അപര്‍ണ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രമാണത്തിലെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ച് പില്ക്കാലത്ത് നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. മുദ്ര സ്റ്റാന്‍ഡേഡ് സീലില്‍ നിന്നുള്ളതു തന്നെയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും മുദ്ര പതിപ്പിക്കുമ്പോള്‍ രേഖയില്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ ഈ രേഖയില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവെച്ച് വിജിലന്‍സ് വകുപ്പിലെ മറ്റൊരു ഡിവൈഎസ്പി പ്രമാണരേഖ വ്യാജമല്ലെന്ന് 2020 ഡിസംബറില്‍ റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കണമെന്ന് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉണ്ണിക്കൃഷ്ണന് വാദിച്ചത്. വ്യാജരേഖക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസണ്‍സ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.
വിജിലന്‍സ് കോടതി നടത്തിയ നീക്കമാണ് കേസ് എഴുതി തള്ളുന്നതിന് വിഘാതമായത്. കോടതി 2021 മാര്‍ച്ച് 21ന് ഗവ. മുന്‍ സ്പെഷല്‍ പ്ലീഡര്‍ അഡ്വ. സുശീല ആര്. ഭട്ടിന് കേസില്‍ നോട്ടീസ് അയച്ചു. സുശീലഭട്ട് ബെംഗളൂരുവിലേക്ക് താമസം മാറിയതിനാല്‍ കൊച്ചിയിലെ വിലാസത്തില്‍ അയച്ച കത്ത് ആളില്ലാതെ മടങ്ങി. മേയ് 22ലേക്ക് കേസ് മാറ്റിവെച്ചുവെങ്കിലും അന്ന് കൊവിഡ് കാരണം കോടതിയുടെ പ്രവര്‍ത്തനം നടന്നില്ല. ഇതിനിടയിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി വിവരം സുശീല ഭട്ട് അറിഞ്ഞത്. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ സുശീല ഭട്ടിനുവേണ്ടി അഡ്വ. മനോജ് പരമേശ്വരനും കേസില്‍ കക്ഷിയായ എരുമേലിയില്‍നിന്നുള്ള അജികുമാറിന് വേണ്ടി അഡ്വ. കഴക്കൂട്ടം നാരായണന് നായരും ഹാജരായി. ഇതോടെ വിജിലന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബര്‍ 22 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: