കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണത്തിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല. മണ്ണെണ്ണ പെര്‍മിറ്റിന് അര്‍ഹതയുള്ളവരെ കണ്ടെത്താനുള്ള പരിശോധന ആറു വര്‍ഷമായി നടത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് അധിക വിഹിതം നേടിയെടുത്ത് മത്സ്യത്തൊഴിലാളികളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി പോലും സംശയിപ്പിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ നടപടി.
സംസ്ഥാനത്ത് പൊതുവിതരണ കേന്ദ്രം വഴി വിതരണം വഴിയുള്ള സബ്സിഡി മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത് മത്സ്യഫൈഡ് വഴിയാണ്. ഇതിന് അപേക്ഷ നല്‍കണം. മീന്‍പിടിത്ത ബോട്ടുകളുടെ വിവരശേഖരണവും മറ്റുമായി വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തിയാണ് പെര്‍മിറ്റ് നല്‍കുന്നത്. എന്നാല്‍, പെര്‍മിറ്റിനുള്ള അപേക്ഷകളില്‍ സംയുക്ത പരിശോധന 2015ന് ശേഷം നടത്തിയിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 56.52 കോടി രൂപ മത്സ്യബന്ധന മേഖലയില്‍ മണ്ണെണ്ണ വിതരണത്തിനായി നീക്കിവച്ചെങ്കിലും 37.72 കോടിയേ ചെലവഴിച്ചുള്ളു. മണ്ണെണ്ണ പെര്‍മിറ്റ് പരിശോധനയും മണ്ണെണ്ണ വിതരണവും സമയത്ത് നടക്കാത്തതില്‍ പുറക്കാട് പുന്തലയില്‍ നടന്ന ധീവര കുടുംബ സംഗമം പ്രതിഷേധിച്ചു.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് അനാസ്ഥയും നീതി നിഷേധവുമാണ് കാണിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നുറുകണക്കിനു കോടി രൂപ വകമാറ്റി ചെലവഴിക്കുകയാ നഷ്ടമാക്കുകയോ പതിവായിരിക്കുന്നുവെന്ന് ട്രസ്റ്റ് ചെയര്മാന് അഡ്വ.വി. പ്രവീണ്‍ പ്രസ്താവിച്ചു. തീരദേശ ജനതയും ധീവര സമൂഹവും നേരിടുന്ന ധാതുമണല്‍ ഖനനം, വേലുക്കുട്ടി അരയന് സമുദ്രതീരം വീണ്ടെടുക്കല്‍ പദ്ധതി, മത്സ്യ ലേലവും വിപണനവും സംബന്ധിച്ച ഓര്‍ഡിനന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
ധീവര ജനതയുടെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക സാമ്പത്തിക പുരോഗതിക്കുതകുന്ന പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും അടുത്ത സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള അവകാശ പത്രിക തയാറാക്കാന്‍ കര്‍മ്മസമിതിയേയും യോഗം തെരഞ്ഞെടുത്തു. വിദ്യാഭ്യാസ നിധി വിതരണം അഡ്വ.കെ.വി. രവി നിര്‍വഹിച്ചു. അഡ്വ. പത്മനാഭന്, സജീവന് ശാന്തി, ജെ. സുധിരഞ്ജന്, ശ്യാംലല് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: