വടക്കാഞ്ചേരി: ഇരതേടാനാവാതെ കൊക്കില്‍ കുരുങ്ങിയ മാലിന്യവുമായി അലഞ്ഞ നീര്‍ക്കാക്കയുടെ വേദന കണ്ണീര്‍ക്കാഴ്ചയായി. ജലാശയത്തില്‍ ആരോ വലിച്ചെറിഞ്ഞ മാലിന്യം ഇരതേടുന്നതിനിടെ കൊക്കില്‍ കുടുങ്ങിയതാണ്. കുഞ്ഞിനൊപ്പം ഒച്ചയിടാന്പ്പോലും കഴിയാതെ മരക്കൊമ്പിലിരുന്ന തള്ളപ്പക്ഷി പരിസ്ഥിതി ദിനത്തിലെ നൊമ്പരക്കാഴ്ചയായി മാറി.
പ്രകൃതിയെ കാക്കാതെ മാലിന്യം വലിച്ചെറിയുന്നവരുടെ അനാസ്ഥയില്‍ അപകടത്തില്‍പ്പെട്ട പക്ഷിയാണ് പ്രകൃതി ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായത്. വാഴാനിപ്പുഴയുടെ തീരത്ത് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനെത്തിയ നഗരസഭ അധികൃതരാണ് പക്ഷിയെ ആദ്യം കണ്ടത്. തൊട്ടടുത്തെ മരക്കൊമ്പില്‍ കൊക്കുകള്‍ തുറക്കാനാവാതെ അവശനിലയിലായിരുന്നു നീര്‍ക്കാക്ക. തൊട്ടടുത്ത് പക്ഷിയുടെ കുഞ്ഞുങ്ങളും. അപ്പോഴേക്കും മാലിന്യം പക്ഷിയുടെ കൊക്കില്‍ കുരുക്കായി മുറുകി കഴിഞ്ഞിരുന്നു.
ആള്‍ക്കൂട്ടത്തെ കണ്ട് നീര്‍ക്കാക്ക തൊട്ടടുത്ത അമ്പലക്കുളത്തിലേക്ക് ചാടി. നീന്തിയും മറ്റും കുരുക്കഴിക്കാനുള്ള ശ്രമം സ്വയം നടത്തിയെങ്കിലും വിഫലമായി. പക്ഷിയുടെ ദയനീയാവസ്ഥ കണ്ട അധികൃതര്‍ വടക്കാഞ്ചേരി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ അഗ്നിരക്ഷാ സേന എത്തിയ സമയത്തു തന്നെ ഏവരെയും അമ്പരപ്പിച്ച് പക്ഷി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി. കണ്ടിജന്റ് ജീവനക്കാര്‍ കൈകളിലെടുത്ത പക്ഷിയുടെ കൊക്കിലെ തുണികുരുക്ക് നഗരസഭ അധികൃതരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് മുറിച്ചുമാറ്റി.
ഒച്ചയിടാന്‍ കഴിയാതിരുന്ന പക്ഷി നന്നായി ശബ്ദിച്ച ശേഷം സേനാംഗങ്ങള്‍ ചേര്‍ന്ന് പക്ഷിയെ പറത്തിവിട്ടു. കണ്ടു നിന്നവരുടെ ആഹ്ളാദം കയ്യടികളായി അലയടിച്ചു. തിരികെ കുളത്തില്‍ പറന്നിറങ്ങിയ പക്ഷി പൂര്‍വാധികം ഭംഗിയായി വീണ്ടും ഇരതേടി മുങ്ങാംകുഴിയിട്ടു. ഭൂമി ജീവജാലങ്ങളുടേതു കൂടിയാണെന്ന് ഈ പരിസ്ഥിതി ദിനത്തില്‍ മനുഷ്യസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് നീര്‍ക്കാക്കയും മറ്റ് ജീവജാലങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: