ഇടുക്കി: കാര്യമായ ഇടവേളകളില്ലാതെ തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങിയ വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ഇതുവരെ ലഭിച്ചത് 100.45 സെ.മീ. മഴ. പ്രതീക്ഷിച്ചതിനേക്കാള്‍ 116 ശതമാനം കൂടുതല്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്. ഇതിന് മുമ്പ് 2010ല്‍ ആയിരുന്നു തുലാമഴ റെക്കോഡിലെത്തിയത്, അന്ന് 79.1 സെ.മീ. മഴ ലഭിച്ചു. ഈ സീസണില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ രൂപമെടുത്തു. സപ്തംബര്‍ 30ന് അറബിക്കടലില്‍ രൂപമെടുത്ത ഷഹീനും ഡിസംബര്‍ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ജവാദും. കനത്ത മഴ നല്കി ആറ് ന്യൂനമര്‍ദങ്ങളും നിരവധി ചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും രൂപമെടുത്തിരുന്നു. ഒക്ടോബര്‍ 16നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
സീസണ് അവസാനിക്കാന്‍ ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും 10ന് ശേഷം മഴ ഗണ്യമായി കുറയും. പകല്‍ വെയിലും വൈകിട്ട് മഴയും രാത്രി നല്ല തണുപ്പുമാകും കുറച്ച് ദിവസം. പിന്നാലെ രാത്രിത്തണുപ്പേറും. സീസണില്‍ ഏറ്റവും മഴ കൂടിയത് പത്തനംതിട്ടയിലാണ് 193 ശതമാനം. കാസര്‍കോട്- 150, കണ്ണൂര്‍- 141, കോഴിക്കോട്- 138, കോട്ടയം- 134, ഇടുക്കി- 125, കൊല്ലം- 111, പാലക്കാട്- 112, എറണാകുളം- 105, തിരുവനന്തപുരം- 94, തൃശ്ശൂര്‍- 93, വയനാട്- 80, ആലപ്പുഴ- 67 ശതമാനം വീതവും മഴ കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: