കോട്ടയം: ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി 12 കോടിയില്‍ പരം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ സംസ്ഥാന ജി.എസ്.ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് കോട്ടയം യൂണിറ്റ് പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ പുലവത്ത് വീട്ടില്‍ ഉസ്മാന് മകന് അസര്‍ അലി, മാടവന വീട്ടില്‍ അബ്ദുല്‍ കരീം മകന് റിന്‍ഷാദ് എന്നിവരെയാണ് ജി.എസ്.ടി നിയമം 69 വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. 2022 ജൂണ്‍ മാസം മൂന്നാം തീയതി ഇവരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും ഒളിവില്‍ ആയിരുന്നു. നിരവധി തവണ ഹാജരാകാനായി സമന്‍സ് കൊടുത്തിട്ടും പ്രതികള്‍ ഹാജറായില്ല.
ജൂണ്‍ മാസം ഇരുപതാം തീയതി സായുധ പോലീസിന്റെ സഹായത്തോടെ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ആയത് തള്ളുകയായിരുന്നു. ആക്രിയുടെ മറവില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നികുതിവെട്ടിപ്പ് ശൃംഖല ഉണ്ടാക്കിയാണ് പ്രതികള്‍ 12 കോടിയില്‍പരം രൂപയുടെ വെട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കായി കഴിഞ്ഞ അഞ്ചുമാസമായി ജി.എസ്. ടി വകുപ്പ് നിരന്തരമായ അന്വേഷണം നടത്തി വരികയായിരുന്നു. ഒടുവില്‍ ഇടപ്പള്ളിയിലെ ലുലു മാളിന് സമീപം പ്രതികള്‍ ഉണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് രഹസ്യമായി അവിടെ എത്തിയ ജി എസ് ടി ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിനായി എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി. അഞ്ചുവര്‍ഷം വരെ കഠിന തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ജി എസ് ടി നിയമപ്രകാരം പ്രതികള്‍ ചെയ്തിരിക്കുന്നത്.
അന്വേഷണസംഘത്തില്‍ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ആയ ശ്രീ അരവിന്ദ് സി.ജി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ വിനോദ്, അഭിലാഷ്, അനീഷ്, രഹന, സിന്ധു, ജീവനക്കാരനായ ബൈജു ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണങ്ങള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ (ഐ.ബി) ശ്രീ. ജോണ്സണ് ചാക്കോ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: