തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായ വിവാദത്തില്‍ രൂക്ഷപരിഹാസവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. എസ്എഫ്ഐക്കാരെ പരീക്ഷയെഴുതാതെ പാസാക്കാന്‍ കെ പാസ്സ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോട് അനുബന്ധിച്ച് ചിറയിന്‍കീഴ് ശാര്‍ക്കര ബൈപാസ് ജംഗ്ഷനില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രം വെട്ടിക്കുറച്ചു എന്ന് പറയുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് മലയാളികളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അത്താഴപ്പട്ടിണിക്കാരന് ആയിരം രൂപ ചോദിച്ചാല്‍ കരഞ്ഞ് കാണിക്കുന്നവര്‍ക്ക് അമേരിക്കക്കാരുടെ കൂടെ അത്താഴം കഴിക്കാന്‍ പോകാന്‍ കോടികളുണ്ടെന്നും വി. മുരളീധരന് വിമര്‍ശിച്ചു.
ഖജനാവിലെ പണമെടുത്ത് കുടുംബസമേതം പിണറായി വിജയനും കൂട്ടരും അമേരിക്കയില്‍ പോയി നടത്തുന്ന ചര്‍ച്ചകള്‍ കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ സ്വയംപര്യാപ്തത എന്ന് പറഞ്ഞ് പിണറായി വിജയന്റെ കുടുംബത്തിന്റെ സ്വയംപര്യാപ്തതാ പദ്ധതികള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
കൊട്ടിഘോഷിക്കുന്ന കെ ഫോണ്‍ കേരള സര്‍ക്കാരിന്റെ എന്തോ കണ്ടെത്തലാണെന്ന് പ്രചരിപ്പിക്കുന്നു. ബിഎസ്എന്‍എല്‍ പൂട്ടിക്കാന്‍ നടന്നവരാണ് അവരെ സര്‍വീസ് പ്രൊവൈഡറാക്കി പദ്ധതി കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തെ ഏതെല്ലാം തരത്തില്‍ വിറ്റുതിന്നാമോ അതെല്ലാം ചെയ്യുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. അവസരവാദികളെ കേരളത്തിലെ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: