കോഴിക്കോട്: കെ.ടി. ജലീല്‍ തോറ്റിടത്ത് വി. അബ്ദുറഹ്മാനെ പരീക്ഷിക്കുകയാണ് പിണറായി വിജയന്. തവനൂര്ക്കാരനെക്കൊണ്ടുള്ള രാഷ്ട്രീയത്തില്‍ വീഴ്ച പറ്റിയെങ്കിലും താനൂരില്നിന്നുള്ളയാള്ക്ക് പലതും സാധിക്കുമെന്നാണ് പിണറായിയുടെ പ്രതീക്ഷ.
കെ.ടി. ജലീല്‍ മുസ്ലിം ലീഗില്‍നിന്ന് പിണങ്ങി വന്നയാള്‍, പി.കെ. കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയവന്, പ്രാസംഗകന്‍, താര്ക്കികന് തുടങ്ങിയ പ്രത്യേകതകള്‍ മുന്‍നിര്‍ത്തിയാണ് പഴയ സിമി ബന്ധത്തിന്റെ വിമര്‍ശന ഭാരം ഉണ്ടായിട്ടും പിണറായി ചുമന്നത്. മുസ്ലീം സമുദായത്തിന്റെ വിവിധ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തി പാര്‍ട്ടിയെ കൂടുതല്‍ ചുമപ്പിക്കാന്‍ ജലീലിനെ വിനിയോഗിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജലീല്‍ എല്ലാവരിലും സ്വന്തം മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുകയായിരുന്നു; പലരേയും അകറ്റുകയായിരുന്നു. അവസാന ഘട്ടത്തില്‍ സ്വര്‍ണക്കടത്തും ഈന്തപ്പഴക്കടത്തും മറ്റുമായി സമുദായത്തിന് പുറത്തുള്ളവരെക്കൂടി അകറ്റി, നനഞ്ഞ വിഴുപ്പ് ചുമക്കുന്ന സ്ഥിതിയിലെത്തിച്ചു.
പക്ഷേ, താനൂരില്‍നിന്നുള്ള വി. അബ്ദുറഹ്മാനെ മന്ത്രിസഭയില്‍ ചേര്‍ക്കുമ്പോള്‍ പിണറായിക്ക് വിവിധ ലക്ഷ്യങ്ങളുണ്ട്. രണ്ടാംവട്ടം എംഎല്‍എ ആകുന്ന അബ്ദുറഹ്മാന്, മികച്ച സാമ്പത്തിക ശേഷിയുള്ള ബിസിനസ്കാരനാണ്. ലോകത്ത് അറിയപ്പെടുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്വത്തു വിവരം വെളിപ്പെടുത്തിയിരിക്കുന്നത് 17 കോടിയുടേതാണ്. കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫിലെത്തിയ ആളാണ്. മുസ്ലിം ലീഗില്‍ നല്ല പിടിപാടുള്ളയാളാണ്. പൊന്നാനിയിലെ ലീഗ്-കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉള്ളുകള്ളികളെല്ലാം അറിഞ്ഞ് മലപ്പുറത്തെ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് മാനേജ് ചെയ്ത ആളാണ്. തിരൂര്‍ നഗരസഭയുടെ അധ്യക്ഷനായി, കെപിസിസി എക്സിക്യൂട്ടീവ് അംഗമായി, തിരൂര്‍ വികസനത്തിന് പ്രത്യേക സമിതിയുണ്ടാക്കി, നാഷണല്‍ സെക്യുലര്‍ കോണ്‍ഗ്രസും ഐഎന്‍എല്ലുമായി സകല അടവുകളും പയറ്റി സിപിഎം സ്ഥാനാര്‍ഥിയായ ആളാണ്.
വി. അബ്ദുഹ്മാനെക്കൊണ്ട് മലബാറിലെ മുസ്ലീം രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് പിണറായിയുടെ പദ്ധതി. അബ്ദുറഹ്മാന് സുന്നി മുസ്ലീങ്ങളില്‍ വലിയ വിഭാഗത്തിന്റെ തലവന്‍ കാന്തപുരം എ.പി.അബൂബക്കറുടെ ഇഷ്ടക്കാരനാണ്. ഈ തെരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന് രാഷ്ട്രീയ പിന്തുണ ചോദിക്കുകയും പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു .കാന്തപുരം സുന്നിയിലെ ഇകെ വിഭാഗത്തിന്റെ വിശ്വാസവും പിന്തുണയും അബ്ദുറഹ്മാന് നേടിയിരുന്നു. അതായത് ലീഗ്, സുന്നി രണ്ട് വിഭാഗം, ഐഎന്‍എല്‍, സിപിഎം എന്നിങ്ങനെ വലിയ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചേരുവയാണ് പിണറായി ലക്ഷ്യമിടുന്നത്.
കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍നിന്ന് തുടര്‍ച്ചയായി പുറത്തു നില്ക്കുന്ന മുസ്ലിം ലീഗിനെ വിഴുങ്ങാനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക. സര്‍ക്കാരുകളുമായി നേരിട്ട് സമ്പര്‍ക്കത്തിന് അനുവദിക്കാത്ത മുസ്ലിം ലീഗ് രാഷ്ട്രീയ ഇടനിലക്കാരന്റെ റോളില്‍നിന്നും കെ.ടി. ജലീലിന്റെ ധാര്‍ഷ്ട്യക്കാരനെന്ന പ്രതിച്ഛായയില്‍ നിന്നും മാറിയുള്ള ഏറെ തന്ത്രപരമായ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നയാളാണ് വി. അബ്ദുള്‍ റഹ്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: