തിരുവനന്തപുരം: ആവശ്യത്തിനുള്ള കൊവിഡ് വാക്സിനുകള്‍ കേരളത്തിന് നല്‍കിയിട്ടും വിതരണം ചെയ്യുന്നത് മന്ദഗതിയില്‍. ഏപ്രില്‍ 17 നുള്ള കണക്ക് അനുസരിച്ച് വാക്സിന് നല്‍കിയത് അന്ന് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം പേര്‍ക്ക് മാത്രം. 4,22,970 ഡോസ് വാക്സിന് സ്റ്റോക്കുള്ളപ്പോഴാണിത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഏപ്രില്‍ 17 ന് മൂന്നു ലക്ഷത്തി അമ്പത്തയ്യായിരത്തിലേറെപ്പേര്‍ക്ക്(3,55,401) വാക്സിന് നല്‍കണം. എന്നാല്‍ വാക്സിന് നല്‍കിയത് ഒരു ലക്ഷത്തി നാല്‍പ്പത്താറായിരത്തിലേറെപ്പേര്‍ക്ക്(1,46,577) മാത്രമാണ്. അതായത് ആ ദിവസം ലക്ഷ്യം വച്ചതിന്റെ 41 ശതമാനം മാത്രം. ജില്ല തിരിച്ചുള്ള കണക്ക് നോക്കിയാല്‍ പാലക്കാട് വിതരണം ചെയ്യാനുദ്ദേശിച്ചതിന്റെ 15 ശതമാനം വാക്സിനേഷന് മാത്രമാണ് അന്ന് നടത്താനായത്.
അതേസമയം അന്ന് വയനാടും കാസര്‍കോടും ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ വാക്സിന് വിതരണം ചെയ്തു. 45 വയസിനും 60 വയസിനും മുകളിലുള്ളവരുടെ വാക്സിന്റെ ആദ്യഡോസ് വിതരണത്തില്‍ ഇതുവരെ 37 ശതമാനം പേര്‍ക്ക് മാത്രമാണ് നല്‍കിയത്. 1,13,75,715 പേര്‍ക്ക് നല്കേണ്ടിടത്ത് നല്കിയതാകട്ടെ 41,98,253 പേര്‍ക്കും. ഈ പ്രായ പരിധിയുള്ളവര്‍ക്ക് നല്‍കേണ്ട രണ്ടാമത്തെ ഡോസ് വാക്സിന് 12 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. മുന്‍നിര പോരാളികള്‍ക്കുള്ള രണ്ടാംഘട്ട വാക്സിന് വിതരണവും 44 ശതമാനം മാത്രമാണ് എത്തിയത്.
ഇത് വാക്സിന് ക്ഷാമം കൊണ്ടല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 17 ലെ കണക്ക് അനുസരിച്ച് കൊവാക്സിനും (1,60,190 ഡോസും) കൊവിഷീല്‍ഡ് (2,62,780 ഡോസും) ചേര്‍ത്ത് 4,22,970 ഡോസ് സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 1,46,577 പേര്‍ക്ക് നല്കയിതിന് ശേഷമുള്ള കണക്കാണിത്. മാത്രമല്ല ഉപയോഗിക്കുന്നത് അനുസരിച്ചുള്ള വാക്സിന് കേന്ദ്രം എത്തിച്ച് നല്‍കുന്നുമുണ്ട്. എന്നിട്ടും ദിവസവും ലക്ഷ്യം വയ്ക്കുന്നതിന്റെ പകുതിപോലും വാക്സിന് വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: