കൊല്ലം: 11 നിയോജകമണ്ഡലങ്ങളും ചുവന്നിരിക്കുന്ന ജില്ലയാണ് കൊല്ലം. 2021ലും ഈ ആധിപത്യം തുടരാമെന്നാണ് ഇടതുമുന്നണിയുടെ പക്ഷം. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിനെ തറ പറ്റിക്കുമെന്നാണ് യുഡിഎഫിന്റെ പ്രചാരണം. ക്രമേണയുള്ള മുന്നേറ്റത്തിലൂടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ ബിജെപിയും രംഗത്തുണ്ട്.
ആര്‍എസ്പിക്കായി ഇരവിപുരത്ത് ബാബുദിവാകരനും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ചവറയില്‍ ഷിബുവും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി. ചവറയില്‍ എന്‍. വിജയന്‍പിള്ളയുടെ മകന് സുജിത്തിനെ സിപിഎം രംഗത്തിറക്കും. കൊല്ലത്ത് മുകേഷ് വീണ്ടും ജനവിധി തേടും. സമഗ്രമായ സ്ഥാനാര്‍ഥി പട്ടിക മൂന്നുമുന്നണികളും ഈ ആഴ്ച തന്നെ പുറത്തുവിടും.
കഴിഞ്ഞതവണ കരുനാഗപ്പള്ളിയില്‍ 1759 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.ആര്. മഹേഷ് പരാജയപ്പെട്ടത്. അവസാനനിമിഷത്തില്‍ മതമൗലികവാദികളുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണയാണ് ഇതിന് കാരണമായതെന്ന് പിന്നീട് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. താരമണ്ഡലമായി അറിയപ്പെട്ട പത്തനാപുരത്ത് മൂന്നുമുന്നണികള്‍ക്കും വേണ്ടി സിനിമാ നടന്മാരായ ഗണേഷ് കുമാര്‍, ജഗദീഷ്, ഭീമന്‍രഘു എന്നിവരാണ് ഏറ്റുമുട്ടിയത്.
മുന്നണി വിട്ടുപോയ ആര്‍എസ്പിയെ എല്ലാ ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലും പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് പകവീട്ടിയത്. ഇതോടെ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത പാര്‍ട്ടിയായി ആര്‍എസ്പി മാറി. എന്നാല്‍ പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും നേരിട്ട് ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന് വമ്പിച്ച ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തി.
യുഡിഎഫില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസും മൂന്ന് സീറ്റ് ആര്‍എസ്പിക്കും ഒരു സീറ്റ് മുസ്ലിം ലീഗിനുമാണ് നല്‍കിയത്. ഇത്തവണ പക്ഷേ ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. അങ്ങനെയെങ്കില്‍ ഇത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നുമാത്രമെ കൊടുക്കാനാകൂ. എല്‍ഡിഎഫില്‍ സിപിഎം അഞ്ചും സിപിഐ നാലും ആര്‍എസ്പി എല്‍ ഒന്നും കേരളകോണ്‍ഗ്രസ് ബി ഒന്നുമാണ് കഴിഞ്ഞതവണ സീറ്റ്. ഇത്തവണയും ഇതുതന്നെയായിരിക്കും സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: