കൊല്ലം: ഇഎസ്ഐ കോര്‍പറേഷനുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ ഇഎസ്ഐ പരിരക്ഷയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക ബ്ലോക്ക് സജ്ജമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു.
ഇഎസ്ഐ കോര്പ്പറേഷന് 540 കോടി രൂപ ചെലവിട്ട് സജ്ജമാക്കിയ ആശുപത്രിയും 30 ഏക്കര്‍ സ്ഥലവും ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയെ കൊല്ലം മെഡിക്കല്‍ കോളേജായി മാറ്റിയത്. ഇഎസ്ഐ കോര്‍പ്പറേഷനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിലെ ഖണ്ഡം നാലുപ്രകാരം ഇഎസ്ഐ പരിരക്ഷയുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഎസ്ഐ സ്കീം പ്രകാരം പണം ഈടാക്കാതെ പൂര്‍ണ്ണമായ ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണ്.
എന്നാല്‍ നാളിതുവരെയായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇഎസ്ഐ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് പണം ഈടാക്കാതെ തന്നെ സൗജന്യമായി മരുന്ന്, രോഗനിര്‍ണ്ണയ പരിശോധനകള്‍ എന്നിവ ഉറപ്പാക്കേണ്ടതും സര്‍ക്കാരാണ്. ഇതു കൂടാതെ, കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് ഇഎസ്ഐ അംഗീകരിച്ച നിലവാരത്തിലുളള ഭക്ഷണവും നല്‍കണം.
എന്നാല്‍ നാളിതുവരെയായി കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനോ ഇഎസ്ഐ പരിരക്ഷയുളളവര്ക്കായി അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ പ്രത്യേക ബ്ലോക്ക് ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇത് കരാര്‍ വ്യവസ്ഥകളുടെ ലംഘനവും ഗുരുതരമായ വീഴ്ചയുമാണെന്ന് ആക്ഷേപമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: