പരവൂര്‍: കലയ്ക്കോട് പാറവിള കോളനിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ജലസംഭരണി ഉപയോഗശൂന്യമായി. മാടന്നട ഗ്രൗണ്ടിന് വടക്കുവശത്ത് പാറവിള കോളനിയില്‍ വെള്ളം വിതരണം ചെയ്യാനാണ് ജലസംഭരണി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷമാണ് ജലസംഭരണിയിലേക്ക് വെള്ളം കയറ്റാനും അതില്‍നിന്ന് തിരികെയെടുക്കാനുമുള്ള പൈപ്പ് കണക്ഷനുള്ള ദ്വാരങ്ങള്‍ ഇട്ടില്ലെന്ന് ബോദ്ധ്യമായത്. പിന്നീട് ഈ ദ്വാരങ്ങള്ക്കുവേണ്ടി സംഭരണിയുടെ കോണ്‍ക്രീറ്റ് ഭിത്തി പൊട്ടിക്കുന്നത് ബലക്ഷയത്തിനും ചോര്‍ച്ചയ്ക്കും കാരണമാകുമെന്ന വിലയിരുത്തലിലാണ് കുഴല്‍ക്കിണറിലെ വെള്ളം നേരിട്ട് ലൈനിലേക്ക് പമ്പ് ചെയ്യാന്‍ തുടങ്ങിയത്.
സോളാര്‍ പാനലും കാഴ്ചവസ്തു
പാറവിള കോളനിയില്‍ കുഴല്‍ക്കിണറിലെ പമ്പിങ് മോട്ടേര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 2002-ലാണ് കുഴല്‍ക്കിണര്‍ പരിസരത്ത് പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചത്. രണ്ടുവര്‍ഷത്തിനകം ഇത് തകരാറിലായി. പിന്നീട് നാലുവര്‍ഷത്തോളം ജലവിതരണമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ കലവും കുടവുമായി പഞ്ചായത്തിനുമുന്നില്‍ സമരം നടത്തിയതോടെയാണ് കെഎസ്ഇബിയുടെ വൈദ്യുതി കണക്ഷനെടുത്തത്.
ഇതോടെ സോളാര്‍ പാനല്‍ അനാഥമായി. അറ്റകുറ്റപ്പണി തീര്‍ത്ത് പാനല്‍ ഉപയോഗയോഗ്യമാക്കാനുള്ള ശ്രമങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. പാറവിള കോളനിയില്‍ത്തന്നെ അടുത്തടുത്തായി മൂന്ന് പൊതുകിണറുകളുണ്ട്. ശുചീകരിച്ചാല്‍ ശുദ്ധജലം കിട്ടുമെങ്കിലും അധികൃതര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: