×
login
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍

കേരളത്തിലെ ആദ്യ വനിതാ റാലി ഡ്രൈവര്‍

കോട്ടയം: മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത കാര്‍ റാലിയില്‍ വേഗതയുടെയും സൂക്ഷ്മതയുടെയും പര്യായമായി മാറുകയാണ് കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി ആതിര മുരളി.  ഇന്ത്യയിലെ ഏറ്റവും വലിയ റാലിയായ ഐന്‍ആര്‍സി അഥവാ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിലെ ഈ വര്‍ഷത്തെ ലേഡീസ് ക്ലാസ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ളാക്കാട്ടൂര്‍ എന്ന നാട്ടിന്‍പുറത്തുനിന്ന് എത്തിയ മലയാളി പെണ്‍കൊടി ആതിര മുരളിയാണ്. 

2014 മുതല്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ഇവിടെ പൂവണിഞ്ഞത്. 2021 ലെ റാലി ഇവന്റാണ് 2022 ല്‍ കോയമ്പത്തൂരില്‍ നടന്നത്. ഈ മത്സരത്തിലാണ് ആതിരാ മുരളി പങ്കെടുത്തത്. ഏറ്റവും കൂടിയ വേഗത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലാണ് ആതിര ഫിനീഷ് ചെയ്തത്.  


ആറ് വനിതകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 57 മത്സരാര്‍ത്ഥികളില്‍ 10-ാം സ്ഥാനവും ഐഎന്‍ആര്‍സി 3 ക്ലാസില്‍ 6-ാം സ്ഥാനവും ആതിര സ്വന്തമാക്കി. 2021 ല്‍ ആദ്യ ഇവന്റിലും വിജയിയായിരുന്നു ആതിര. അന്ന് ഐഎന്‍ആര്‍സി 4 ക്ലാസിലായിരുന്നു ട്രാക്കിലിറങ്ങിയതെങ്കില്‍ ഇത്തവണ കുറച്ചുകൂടി മികച്ച സ്പീഡ് സമ്മാനിക്കുന്ന ഐഎന്‍ആര്‍സി 3 ക്ലാസിലായിരുന്നു വാഹനമോടിച്ചത്. വിമണ്‍ ഇന്‍ മോട്ടോര്‍ സ്പോര്‍ട്സും ജെകെ ടയേഴ്സുമാണ് ആതിരയെ പിന്തുണച്ചത്. രണ്ട് ദിവസങ്ങളായി 8 റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. ജോര്‍ജ് വര്‍ഗീസായിരുന്നു നാവിഗേറ്റര്‍. ആദ്യമായി റാലിക്ക് ഇറങ്ങിയപ്പോഴും അദ്ദേഹമായിരുന്നു നാവിഗേറ്റര്‍.  

ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ആതിരയുടെ കൈയില്‍ ഭദ്രം. ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന അച്ഛന്‍ ളാക്കാട്ടൂര്‍ ശൈവ വിലാസം വി.എന്‍. മുരളിധരനില്‍ നിന്നാണ് തുടക്കം. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ വിരമിച്ചതോടെയാണ് ബ്രദേഴ്‌സ് എന്ന പേരില്‍ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചത്. ഡ്രൈവിങിന് തുടക്കം കുറിച്ചത് സ്‌കൂട്ടറിലാണ്. വാഹനങ്ങളെ കുറിച്ച് ആതിര വ്‌ളോഗ് ചെയ്യുന്നുണ്ട്. ഒരുലക്ഷത്തിലധികമാണ് സബ്‌സ്‌ക്രൈബേഴ്‌സ്.  സഹോദരി ആര്യാ മുരളി അഭിഭാഷകയാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.