കുമരകം: സ്വന്തമായി ഒരു സൈക്കിള്‍ എന്ന സ്വപ്നം മികച്ച സംസ്ഥാന ചലച്ചിത്ര ബാല താരത്തിനുള്ള അവാര്‍ഡ് ജേതാവ് ആദിത്യന് മണിക്കുട്ടന് സഫലമായി. ഇനി വീടിന് ചുറ്റും ഉള്ള പ്രദേശങ്ങളിലെ തോടുകളില്‍ നിന്നും സൈക്കിള്‍ വാങ്ങിക്കണമെന്ന മോഹവുമായി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വെക്കേണ്ടതില്ല.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനമായ ഇന്നലെ ആദിത്യന് മണിക്കുട്ടന്റെ ആഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സാധിച്ചുകൊടുത്തു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയശേഷം കുമരകം എട്ടാം വാര്‍ഡ് പൊങ്ങലക്കരി കോളനിയിലെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ ഷീമാ രാജേഷിന്റെ നേതൃത്വത്തില്‍ ആദിത്യനെ അനുമോദിക്കുന്നതിനായി ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ എത്തിരുന്നു.
അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞ് ആദിത്യന്റെ സൈക്കിള്‍ എന്ന സ്വപ്നത്തെ കുറിച്ച് അറിഞ്ഞത്. ആഗ്രഹ സഫലീകരണത്തിനായി ആദിത്യന് വള്ളത്തിലും നടന്നും പരിസരങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അവിടെ കണ്ടു. തുടര്‍ന്ന് ഈ കാര്യം ബിജെപി ജില്ലാ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആദിത്യനെ കാണാന്‍ കുമരകത്ത് എത്തുന്ന സമയത്ത് ഇഷ്ടമുള്ള സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ തന്നെ സൈക്കിള്‍ വാങ്ങി പൊങ്ങലക്കരിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കിഷോര്‍, ജനറല്‍ സെക്രട്ടറി മഹേഷ്.കെ.സി, റോയി പതിനെട്ടില്‍ചിറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: