ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ചന്തയുടെ പ്രതാപമായ അഞ്ചു വിളക്ക് അണഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ബോട്ട് ജെട്ടിയുടെ കിഴക്കുവശത്താണ് ചരിത്രപ്രസിദ്ധമായ അഞ്ചു വിളക്കുള്ളത്.
കേരളത്തിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. ഇവിടുത്തെ വ്യാപാര സമുച്ചയമാണ് പണ്ടകശ്ശാല എന്നറിയപ്പെടുന്നത്. ചങ്ങനാശ്ശേരി ചന്തയ്ക്കകത്ത് കനാലിനോട് ചേര്‍ന്നാണ് പണ്ടകശാല നിര്‍മ്മിച്ചിരിക്കുന്നത്. വേലുത്തമ്പി ദളവയായിരുന്നു ഇതിന്റെ നിര്‍മ്മാണത്തിന് മുന്‍കൈ എടുത്തത്. കോട്ടയത്തു നിന്നും പത്തനംതിട്ടയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമൊക്കെ ആളുകള്‍ ഇവിടെ കച്ചവടത്തിനെത്തുക പതിവായിരുന്നു.
1905ല്‍ ചങ്ങനാശ്ശേരി ചന്തയുടെ ശതാബ്ദി സ്മാരകമായിട്ടാണ് അഞ്ച് വിളക്ക് നിര്‍മ്മിക്കുന്നത്. ബോട്ടു ജെട്ടിക്കും ചന്തപ്പള്ളിക്കും ഇടയിലായി നില്ക്കുന്ന ഇത് ചങ്ങനാശ്ശേരിയുടെ അടയാളം കൂടിയാണ്.
നഗരസഭ കാര്യമായ ശ്രദ്ധ അഞ്ചു വിളക്കിന്റെ സംരക്ഷണത്തില്‍ കാണിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് ബോട്ട് ജെട്ടി നവീകരിച്ച സമയത്ത് അഞ്ചു വിളക്കും പുതിയ ലൈറ്റുകള്‍ ഇട്ട് മനോഹരമാക്കിയിരുന്നു. വേലുതമ്പി ദളവ സ്ഥാപിച്ച ചങ്ങനാശ്ശേരി ചന്തയില്‍ കൊല്ലവര്‍ഷം 980-ാം ആണ്ടില്‍ ആനയെ വിറ്റുകൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ റാന്തല്‍ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു. അഞ്ചു വിളക്കിലെ ലൈറ്റുകള്‍ കത്തിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: