ഗാന്ധിനഗര്‍: അനധികൃത കച്ചവടം നിരോധിച്ചിരിക്കുന്നു എന്ന പഞ്ചായത്തിന്റെ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതിന്റെ തൊട്ടു താഴെ പഴവര്‍ഗ്ഗ തട്ടുകട സ്ഥാപിച്ച് വീണ്ടും കച്ചവടം പൊടിപൊടിക്കുന്നു.
മെഡിക്കല്‍ കോളജിന്റ പ്രധാന പ്രവേശന കവാടത്തിന് എതിര്‍വശം ബസ് സ്റ്റാന്‍ഡിനു വെളിയിലാണ് പഴ വര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കട ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ അറിയിപ്പിനു പുല്ലുവില പോലും ഇവിടുത്തെ അനധികൃത കയ്യേറ്റ കച്ചവടമാഫിയ കല്പിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്.
മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി അമിത വേഗത്തില്‍ വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ഇവിടുത്തെ കച്ചവടവും ആള്‍ക്കൂട്ടവും തടസ്സമാകുകയാണ്. റോഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് കമ്പിവേലിയോട് ചേര്‍ന്നാണ് പഴക്കട പ്രവര്‍ത്തിക്കുന്നത്. ഈ കട കഴിഞ്ഞ ദിവസം വരെ ആശുപത്രിയ്ക്കകത്തു നിന്ന് വാഹനങ്ങള്‍ പുറത്തേയ്ക്കു കടക്കുന്ന പ്രവേശന കവാടത്തിനു (മോര്‍ച്ചറി കവാടം) സമീപത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത കച്ചവടം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് അധികൃതര്‍ ഇവിടെ നിന്ന് കട മാറ്റുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വലിയ തിരക്കനുഭപ്പെടുന്നതും ബസ്സുകള്‍ സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്നതുമായ കവാടത്തിന് സമീപം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങള്‍ അടക്കം കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഈ പഴവര്ഗ്ഗതട്ടുകട ഇവിടെ നിന്ന് മാറ്റുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: