കോട്ടയം: മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സ്മൃതിദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഓര്‍മ്മയിലായിരുന്നു കോട്ടയത്തെ കുമരകം വിനോദസഞ്ചാര കേന്ദ്രം. കുമരകം എന്ന കൊച്ചുഗ്രാമം രാജ്യാന്തര പ്രശ്സതിയിലെത്തിയതിന് കടപ്പെട്ടിരിക്കുന്നത് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയോടാണ്. വാജ്പേയിയുടെ സന്ദര്‍ശനമാണ് കുമരകത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കുമരകം മാറുന്നത് ഈ സന്ദര്‍ശനത്തോടെയാണ്. പ്രമുഖ ഹോട്ടല്‍ – റിസോര്‍ട്ട് ശൃംഖലകള്‍ക്ക് തുടക്കമിടാനും സന്ദര്‍ശനം കാരണമായി.
പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 2000 ഡിസംബര്‍ 26നാണ് കുമരകത്ത് എത്തിയത്. കുമരകം താജ് റിസോര്‍ട്ടിലെ 18-ാം നമ്പര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. 2001 ജനുവരി ഒന്നിന് പുതുവര്‍ഷവും ആഘോഷിച്ചാണ് അദ്ദേഹം മടങ്ങിയത്. മടങ്ങിപ്പോകുന്നതിന് മുമ്പായി തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി അദ്ദേഹമിവിടെ തെങ്ങിന്‍തൈ നട്ടു. ആ തൈ വളര്‍ന്നു വലുതായി താജ് റിസോര്‍ട്ടിന് മാറ്റുകൂട്ടുകയാണിപ്പോല്. അന്നത്തെ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെയും മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും സാന്നിധ്യത്തിലാണ് തൈ നട്ടത്.
വാജ്പേയിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ താജിലെ ജീവനക്കാര്‍ പങ്കുവയ്ക്കുന്നു. വാജ്പേയിയുടെ നടത്തവും സംസാരവുമെല്ലാം ഇന്നും അവരുടെ ഓര്‍മ്മകളെ സമ്പുഷ്ടമാക്കുന്നു. മ്യൂസിങ്ങ്സ് ഫ്രം കുമരകം എന്ന പേരില്‍ അദ്ദേഹം എഴുതിയ വരികള്‍ ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ള സഞ്ചാരികള്‍ ഇല്ലെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികള്‍ കുമരകത്തും താജിലും എത്തുന്നുണ്ട്. കുമരകം പക്ഷിസങ്കേതമടക്കമുള്ള കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. തിരുവോണം അടുക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തുകാര്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ഓളങ്ങളുണ്ടെങ്കിലും സഞ്ചാരികളുടെ വരവും കാത്തിരിക്കുകയാണവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: