കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളത്തിന്റെ മഹാകാഥികന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എം.ടിയുടെ കോഴിക്കോട്ടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തപസ്യ അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസന്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. തനിക്ക് ജ്യേഷ്ഠനും ഗുരുവുമൊക്കെയായ അക്കിത്തം എന്നും തന്റെ മനസ്സിലുണ്ടാകുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി പറഞ്ഞു. അക്കിത്തം മനയിലെ പത്തായപ്പുരയിലിരുന്നാണ് താന്‍ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയത്. വായിക്കുന്നതെന്തും ശ്രദ്ധയോടെ വായിക്കണം എന്ന് ഉപദേശിച്ചതും ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും അക്കിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെ ചടങ്ങിനെ തുടര്‍ന്ന് കേസരി ഭവനില്‍ അച്യുതസ്മൃതി നടന്നു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. പി.ജി. ഹരിദാസ്
ധര്‍മ്മത്തിന്റെ വെളിച്ചം കൊണ്ടാണ് മഹാകവി അക്കിത്തം ദീര്‍ഘകാലം തപസ്യയെ നയിച്ചത്. അദ്ദേഹത്തിന്റെ രചനകളും അദ്ദേഹവുമായി ബന്ധപ്പെട്ട ഓര്‍മ്മകളും തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ശക്തി പകരുന്നവയാണ്.
പ്രമുഖ നിരൂപകന്‍ ആഷാമേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ആഷാമേനോന്‍
ജീവിതത്തിലും കവിത്വത്തിലും നിസ്സംഗത പാലിച്ച വ്യക്തിയാണ് അക്കിത്തം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കവിതയെന്ന് ഞാന്‍ കരുതുന്നത് ബലിദര്‍ശനമാണ്. പ്രപഞ്ചത്തിന്റെ സത്യം വൈവിധ്യമാണെന്ന് തിരിച്ചറിഞ്ഞ കവിയാണ് അക്കിത്തം. സമത്വത്തെക്കുറിച്ച് ഒരു പുനരാഖ്യാനം വേണ്ടുന്ന ഒരു കാലഘട്ടത്തില്‍ വൈവിധ്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരേപോലുള്ള വാര്‍പ്പുകളല്ല, ഉയിര്‍പ്പുകളാണ് പ്രപഞ്ചത്തിന്റെ സത്ത എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
കഥാകൃത്ത് ശത്രുഘ്‌നന്‍ അനുമോദനപ്രഭാഷണം നടത്തി.
ശത്രുഘ്‌നന്‍
സ്വന്തം ജീവിതകാലത്ത് തന്നെ ഐതിഹാസികതയിലേക്ക് ഉയര്‍ന്ന എഴുത്തുകാരനാണ് എം.ടി. മലയാളത്തില്‍ ഇങ്ങനെ മറ്റൊരു എഴുത്തുകാരനില്ല. വളരെ അടുത്തു പരിചയമുള്ള കാര്യങ്ങള്‍ മാത്രം ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്ക് മനസ്സിലാകുന്ന വിധം എഴുതിയ കഥാകൃത്ത്. ടാഗോറിന് ശേഷം ഇന്ത്യയില്‍ നിന്ന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയുള്ളത് എം.ടി. വാസുദേവന്‍ നായരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. കെ.പി. ശശിധരന്‍, ഡോ. എന്‍.ആര്‍. മധു എന്നിവര്‍ ആശംസയര്‍പ്പിച്ചു.
പി.ആര്‍. നാഥന്‍
വ്യാസന്‍ എഴുതിയ എല്ലാ വരികള്‍ക്കും അനേകം അര്‍ത്ഥങ്ങളുണ്ട്. അതേപോലെ മഹാകവികളുടെ വരികള്‍ക്കും നിരവധി അര്‍ത്ഥങ്ങളുണ്ട്. ആ കവി പരമ്പരയില്‍പെട്ടയാളാണ് മഹാകവി അക്കിത്തം.
കെ.പി. ശശിധരന്‍
അക്കിത്തത്തിലെ കവിയും മനുഷ്യനും തമ്മില്‍ നല്ല അകലമുണ്ട്. കവിത അദ്ദേഹത്തിന്റെ ആഗ്രഹങ്ങളുടെ ആവിഷ്‌കാരമായിരുന്നു. ജീവിതത്തില്‍ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. മരണത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം എഴുത്താണ്. അതുകൊണ്ട് ഒരു വര്‍ഷം മുമ്പ് അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങിയ അക്കിത്തത്തിലെ കവിത്വം നാശമില്ലാതെ എന്നും നിലനില്‍ക്കുന്നു.
അക്കിത്തം പുരസ്‌കാരത്തിന്റെ പ്രശസ്തിപത്രം തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ് സദസ്സിന് മുമ്പാകെ വായിച്ചു. പി. ബാലകൃഷ്ണന്‍, ലക്ഷ്മീനാരായണന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: