തിരുവനന്തപുരം: ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് ഭാഷ ക്രമേണ അന്യവല്‍ക്കരിക്കപ്പെടുന്നുവെന്നത് ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണെന്ന് പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍ നായര്‍. യുനെസ്കോയുടെ കണക്കെടുപ്പില്‍ 6700 ഭാഷകള്‍ പാതിയോളം മൃതപ്രായത്തിലാണ്. ഒരു വശത്ത് ഭാഷയ്ക്ക് മരണം സംഭവിക്കുന്നു. മറുവശത്ത് ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 196 ഇന്ത്യന്‍ ഭാഷകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതില്‍ അഞ്ചെണ്ണം ദക്ഷിണേന്ത്യന്‍ ഭാഷകളാണ്. തിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ ആദ്യദിനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ മാതൃഭാഷയ്ക്ക് എന്തു സംഭവിക്കുന്നുവന്ന് ശ്രദ്ധിക്കണം. മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠകളുണ്ട്. മലയാളം പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന ഭയമല്ല, പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ചാണ് ആശങ്ക. പാഠപുസ്തകങ്ങളില്‍ പഴയതും പുതിയതുമായ സാഹിത്യരചനകളുണ്ട്. എന്നാല്‍ സാഹിത്യവുമായി ബന്ധപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ട്. ഇപ്പോള്‍ കുട്ടികള്‍ക്ക് കവിത കാണാപാഠം പഠിക്കേണ്ട, വ്യാകരണവും പഠിക്കേണ്ട. കവിതയിലെ വൃത്തവും അലങ്കാരവും കണ്ടെത്തുന്നത് ബൗദ്ധികമായ വിലയിരുത്തലായി കണ്ടിരുന്നു. ഇപ്പോള്‍ അതില്ല. 70 വര്‍ഷം മുമ്പ് പഠിച്ച കവിതയിലെ വരികള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ഭാരതീയാരുടെ നാല് വരി അറിയാത്ത കുട്ടികള്‍ തമിഴ്നാട്ടിലും ടാഗോറിന്റെ വരികള്‍ അറിയാത്തവര്‍ ബംഗാളിലും ഉണ്ടാകില്ല. അതേസമയം ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും വരികള്‍ കേരളത്തിലെ കുട്ടികള്‍ക്ക് അറിയില്ല. ഭാഷയുടെ അടിത്തറ അറിയാത്ത ദയനീയമായ കാലാവസ്ഥയിലാണ് നമ്മള്. പരീക്ഷയില്‍ എല്ലാവരേയും ജയിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കുട്ടികള്‍ക്ക് ജയിക്കാനുള്ള മത്സരബുദ്ധിയും ആരോഗ്യകരമായ മത്സരവും ഉണ്ടായിരിക്കണം. ജീവിതത്തിന്റെ അനിവാര്യതയാണത്. എന്നാല്‍ അനാരോഗ്യകരമായ മത്സരം ഉണ്ടാകരുതെന്നും എം.ടി. ഓര്‍മ്മപ്പെടുത്തി.
മാതൃഭൂമിയുടെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന ‘ക ഫെസ്റ്റിവെല്‍’ എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുള്‍പ്പെടെ ലോകമെമ്പാടുമുള്ള 400 ലധികം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. ‘ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്നതാണ് അക്ഷരോത്സവത്തിന്റെ പ്രമേയം. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും. സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയായി ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന അക്ഷരോത്സവം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: