ഉണ്ണികൃഷ്ണന് കീച്ചേരി
അങ്ങിങ്ങ് തുളവീണ
ഭൂപടത്തില്‍
കൊന്തയും കുറിയും
വട്ടതൊപ്പിയും ചേര്‍ന്ന്
ഫാന്‍സിഡ്രസ് കോമാളികള്‍
ചിരിക്കുന്ന മതേതരകേരളം
ചിത്രങ്ങളില്‍ മാത്രം
അവശേഷിച്ച കൊയ്ത്തും
മെതിയും,
കതിരുകൊത്തിപ്പാറുന്ന
കിളികളും,
കൂകിയുണര്‍ത്തുന്ന
കോഴിയും
ചാണകം മെഴുകിയ
വരാന്തയും
പുല്ലുമേഞ്ഞമോന്തായവും
മഞ്ഞിറങ്ങിയ തൊടിയും
തീകായുന്ന കിടാങ്ങളും
കപ്പയും
കാന്താരി ചമ്മന്തിയും.
മുക്കുവന്റെ
പട്ടിണിതുളവീണ
വലയില്‍കുടുങ്ങി
തുറിച്ചുനോക്കുന്ന
കൊടുംങ്കാറ്റുകള്‍,
ആഞ്ഞുവീശാന്‍
ഊഴംകാത്ത്
നങ്കൂരമിട്ട് മദിക്കുന്നകടല്.
ആകാശം നിറയെ
പെറ്റുപെരുകുന്ന
ന്യൂനമര്‍ദ്ദങ്ങള്‍.
രോഗശാന്തിനല്‍കുന്ന
പുരോഹിതനുമുന്നില്‍
മുള്ക്കിരീടമേകിയ
മുറിവുണക്കാന്‍
മുട്ടുകുത്തിനില്ക്കുന്ന
ക്രിസ്തുദേവന്.
പിറക്കുന്നതിനു മുന്നേ
സൈബര്കുറ്റവാളികളാകുന്ന
ഗര്‍ഭസ്ഥ ശിശുക്കള്‍ .
ചുവപ്പക്കങ്ങള്‍
പൂത്തുനില്ക്കുന്ന
തടവറയില്‍
വേവുന്ന ദിനരാത്രങ്ങള്‍.
നിന്റെ മൗനംതീര്ത്ത
മതില്പ്പുറത്തുമുളച്ച
മഷിത്തണ്ടൊടിച്ച്
ഈ കാലത്തെയും
മായ്ച്ചുകളയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: