എസ്. ഷൈന
ഇരുട്ടിന് നാഗങ്ങളിഴയും വീടിന്റെ
ഇടുങ്ങും മുറിയിലിരിയ്ക്കയാണു നാം
നമുക്ക് ഇരവും പകലുമൊരു പോല്‍
ഇനിയും കാണുമോ വെളിച്ചവീഥികള്?
മറവി മൂടിയൊരിമകള് തുറക്കാന്‍
പരവശരായ്നാം പണിപ്പെട്ടുഴറും
മരച്ച വലം കൈ എവിടെയെന്നു ഞാന്‍
ഇടം കയ്യാല്‍ മെല്ലെ പരതി നോക്കവേ
തളര്‍ന്നു വേഗത കുറയുംനിശ്വാസ-
മതുപോലും നമ്മെ ചുഴറ്റിയെറിയും
പരിചിതം ചിലസ്വരങ്ങള്, താളങ്ങള്‍
മനസ്സിന്ചിറകള് തകര്ത്തുവെന്നാലോ!
അണമുറിയുവാന് വയ്യ, തിരപോലെ
നുരഞ്ഞുയരാനും വയ്യ, ചുടുവേനല്‍
കടഞ്ഞ മേട്ടിലെ മെലിഞ്ഞചാലുപോല്
കരഞ്ഞൊഴുകാനും കിതയ്ക്കാനും വയ്യ
മുറിവേറ്റു വീണു പിടയ്ക്കും കിളിപോല്‍
ചിറകുനീര്ത്തുവാന് തുടിക്കുന്നു പ്രാണന്
ഉയരണം പറന്നകലണം, ഇനി
തിരിഞ്ഞു നോക്കാതെ പിരിയണം
ശരശയ്യ തീര്‍ക്കും കറുത്ത സ്വപ്നങ്ങള്‍
മുടിയഴിച്ചാടുംകൊടിയ ഭീതികള്‍
മുറിഞ്ഞ വേരുപോല്‍ ശിഥില ചിന്തകള്‍
മരണഭീതിയിലുഴറും ദിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: