ഇതെന്ത് രഹസ്യ ചര്‍ച്ച. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച രഹസ്യമോ പുതുമയുള്ളതോ അല്ലല്ലോ. ആര്‍എസ്എസ്-സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും ശ്രീ എമ്മിന്റെ സാന്നിധ്യത്തിലാണിത് നടന്നതെന്നുമുള്ള പുതിയ വാര്‍ത്ത രാഷ്ട്രീയ ഇടപാടുകളുടെ ഭാഗമാണെന്ന വ്യാഖ്യാനം അസംബന്ധമാണ്. തെരഞ്ഞെടുപ്പുകാലമൊന്നും അല്ലായിരുന്നപ്പോഴാണ് ആദ്യചര്‍ച്ച. അതാകട്ടെ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടും ബിഎംഎസ് അഖിലേന്ത്യാ നേതാവായിരുന്ന ദത്തോപാന്ത് ഠേംഗ്ഡിജിയുമായിട്ട് ദല്‍ഹിയില്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം അതിരുവിട്ടപ്പോഴായിരുന്നു അത്. 1980 ല്‍ തുടങ്ങിയ സംഘര്‍ഷം രണ്ട് പതിറ്റാണ്ടോളം തുടര്‍ന്നു. ഇതിനിടയില്‍ ഇഎംഎസും ഇ.കെ.നായനാരും ഒ.രാജഗോപാലും പി.പി. മുകുന്ദനുമൊക്കെ പലവട്ടം ചര്‍ച്ച ചെയ്തു. സര്വകക്ഷിയോഗങ്ങള്ക്ക് പുറമെയാണിതൊക്കെ. ഇപ്പോഴാണ് ശ്രീ എം ഇടപെട്ട് ചര്‍ച്ചചെയ്തത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും, അവകാശവാദങ്ങളുമായി ചിലര്‍ രംഗത്തുവരുന്നതും. ഏറ്റവും ഒടുവില്‍ ഒരു മലയാളി മാധ്യമ പ്രവര്ത്തകന് ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ ചുവടുപിടിച്ചാണ് വിവാദം. എക്കാലവും രാഷ്ട്രീയ അക്രമങ്ങളില്‍ സിപിഎമ്മിന്റെ ചുക്കാനേന്തുന്ന പി. ജയരാജന്റെ വാക്കുകള്‍ ഇങ്ങനെ:
”യോഗാചാര്യന് ശ്രീ.എം ന്റെ സാന്നിദ്ധ്യത്തില്‍ സി.പി.ഐ.എം-ആര്.എസ്സ്.എസ്സ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചാവിഷമായിരിക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ് ചില മാധ്യമങ്ങള്‍ എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചര്‍ച്ചയെ ആര്.എസ്സ്.എസ്സ്-സി.പി.ഐ.എം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചുളള വസ്തുതകള്‍ സമൂഹം മനസ്സിലാക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൂടി പങ്കെടുത്ത ചര്‍ച്ചയെത്തുടര്‍ന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. എന്നാല്‍ ശ്രീ.എം ന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചര്‍ച്ചകളും അതത് സമയത്തെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കളക്ടറുടെയും എസ്.പിയുടെയും സാന്നിദ്ധ്യത്തില്‍. എന്നാല്‍ മേല്‍ പറഞ്ഞ ചര്‍ച്ച ആവട്ടെ ശ്രീ. എം മുന്‍കൈ എടുത്ത് നടത്തിയതാണ്.
സി.പി.ഐ.എം-ആര്.എസ്സ്.എസ്സ് സംഘര്‍ഷങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തില്‍ നുഴഞ്ഞു കയറാനുളള ആര്.എസ്സ്.എസ്സ് പദ്ധതിയെ സി.പി.ഐ.എം ചെറുത്തതിന്റെ പേരിലാണ്. മറ്റൊരു പാര്‍ട്ടിയും ഇത്തരം ചെറുത്ത് നില്പ്പുകള് നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച് പറയാം. നുഴഞ്ഞു കയറ്റത്തിനുളള ആര്.എസ്സ്.എസ്സ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വര്‍ഗ്ഗീയ കലാപം. ഈ കലാപം തടയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് പരിശ്രമിച്ചതും സി.പി.ഐ.എം മാത്രമാണ്. ഇതില്‍ നിരാശ പൂണ്ട ആര്.എസ്സ്.എസ്സ് നടത്തിയ സി.പി.ഐ.എം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു.
ഇതിന്റെ ഭാഗമായി നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി ജീവനാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് അംഗഭംഗം വന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുളള ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘര്‍ഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തില്‍ ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശ്യത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാട് പകല്‍ വെളിച്ചംപോലെ വ്യക്തമാണ്.
കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സി.പി.ഐ.എം-ആര്.എസ്സ്.എസ്സ് സംഘര്‍ഷത്തിന്റെ സാഹചര്യവും ഏവര്‍ക്കും മനസ്സിലാക്കാന്‍ ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്‍ച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്ന ധ്രുവങ്ങളിലാണ് സി.പി.ഐ.എംമും ആര്.എസ്സ്.എസ്സും. അതിപ്പോഴും നില നില്ക്കുന്നു. എന്നാല്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലുളള കായിക ആക്രമണങ്ങള്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആര്.എസ്സ്.എസ്സ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു.
ഇന്ന് മറ്റ് പാര്‍ട്ടികളില്‍പ്പെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വര്‍ഗ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സി.പി.ഐ.എമ്മിന്റെ പിന്നില്‍ അണി നിരക്കേണ്ടവരാണ്. അതിനാല്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ മുന്നോട്ട് വന്ന് തെളിയിക്കുന്നത്.”
ജയരാജന് പറയുന്നതുപോലെ ആര്‍എസ്എസ്, കേരളത്തിലും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും നുഴഞ്ഞുകയറിയ പ്രസ്ഥാനമല്ല. സിപിഎം കുടുംബത്തില്‍ നിന്നുതന്നെയാണ് ഏറിയകൂറും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജനിച്ചതും വളര്‍ന്നതും. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടക്കം സിപിഎമ്മും ആര്‍എസ്എസും തമ്മിലായിരുന്നില്ല. പി.ആര്.കുറുപ്പിന്റെ പാര്‍ട്ടിയും സിപിഎമ്മും തുടരെത്തുടരെ തമ്മില്‍ തല്ലി മരിക്കുകയായിരുന്നില്ലെ. രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ 1967 ല്‍ അധികാരമേറ്റപ്പോള്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്നുകൊണ്ട് ആര്‍എസ്എസിനെതിരെ യുദ്ധം തുടങ്ങി. അതിനുശേഷം സിപിഎമ്മില്‍ നിന്ന് അടിയന്തിരാവസ്ഥയ്ക്കുശേഷം അണികള്‍ ആര്‍എസ്എസിലേക്ക് ഒഴുകിവന്നപ്പോഴാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. അതൊക്കെ വിസ്മരിച്ചുകൊണ്ടുള്ള വിവരങ്ങള്‍ വെറും വിവരക്കേട് എന്നല്ലാതെ എന്തുപറയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: