പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 28 മാസത്തിലധികം വാദം കേട്ട ശേഷമാണ്, 2021 ജനുവരി 5ന് സുപ്രീംകോടതി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത്. നിര്‍മാണത്തിന് വേണ്ടി നിയമപരമായി ചെയ്യേണ്ടതെല്ലാം നിര്‍വഹിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് എല്ലാ അനുമതികളും നേടിയതെന്നും കോടതി വ്യക്തമാക്കി. ഈ അനുമതികള്‍ ഉണ്ടായിരുന്നിട്ടും, സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരേ ചിലര്‍ നീചവും നികൃഷ്ടവുമായ കുപ്രചാരണം തുടരുകയാണ്. 2021 മെയ് 31ന് ഡല്‍ഹി ഹൈക്കോടതി സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയായി അംഗീകരിച്ചു. നിര്‍മാണം സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഇത്. ഒരു ലക്ഷം രൂപ കോടതി ചെലവു ഹര്‍ജിക്കാരനു ചുമത്തി. ഇത് ആരുടെയോ പ്രേരണമൂലമുള്ള ഹര്‍ജിയാണെന്നും യഥാര്‍ത്ഥ പൊതുതാല്പര്യ വ്യവഹാരമല്ല എന്നുമാണ് കോടതി പറഞ്ഞത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമം മാത്രമായിരുന്നു ഹരജി. പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന മറ്റ് നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ പ്രതിപക്ഷത്തിന്റെ നിരന്തര പ്രചാരണത്തിന്റെ ഭാഗമാണ്. ദേശീയ പ്രാധാന്യമുള്ള ഒരു അഭിമാനപദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമമാണ്. ഗവണ്മെന്റിന്റെ 51 മന്ത്രാലയങ്ങള്‍ക്ക്, അല്ലെങ്കില്‍ വകുപ്പുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ സൗകര്യങ്ങളുള്ള, പുതിയ സമ്മേളന സ്ഥലവും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വാസസ്ഥലങ്ങളും ഉള്‍ക്കൊള്ളുന്ന പത്ത് കെട്ടിടങ്ങളാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലുള്ളത്.
മുഴുവനായും പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കും. യഥാക്രമം 862 കോടി രൂപയും 477 കോടി രൂപയും വിലമതിക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും പുനര്‍നവീകരണത്തിന്റെയും പദ്ധതികള്‍ക്ക് മാത്രമാണ് ഇതുവരെ തുക വകയിരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ അനുയോജ്യമായ ഭരണസിരാകേന്ദ്രം കെട്ടിപ്പടുക്കേണ്ടത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന്റ കടമയാണ്. ഇത് മറന്നാണ് ദുഷ്ടലാക്കോടെയുള്ള കുപ്രചരണങ്ങള്‍. നയപരമായ ദൗര്‍ബല്യങ്ങള്‍ മൂലം മുന്‍ ഗവണ്മെന്റുകള്ക്ക് ചെയ്യാന്‍ കഴിയാതിരുന്ന മഹാദൗത്യം ഈ ഗവണ്മെന്റ് ഏറ്റെടുക്കുകയാണ് ചെയ്തത്. വേറെ മന്ദിരം നിര്‍മിച്ചില്ലെങ്കില്‍, രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിന് ആനുപാതികമായി 2026ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും കരുത്ത് വര്‍ധിക്കുമ്പോള്‍ നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ സ്ഥല പ്രതിസന്ധി കൂടുതല്‍ ഗുരുതരമാകും.
പുതിയ മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുമ്പ് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 2012ല്‍ സ്പീക്കറുടെ ഓഫീസ് നഗരവികസന മന്ത്രാലയത്തിന് അനുമതിയും നല്‍കിയിരുന്നു. ഇന്ന് അതേ പദ്ധതി നടപ്പാക്കുമ്പോള്‍ ആ പാര്‍ട്ടിയിലെ നേതാക്കള്‍ പഴയതു മറന്നുവെന്നു നടിച്ച് ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം ഓര്‍മക്കുറവുള്ളവരായി മാറുന്നു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബംഗ്ലാവുകള്‍ സൗകര്യപൂര്‍വ്വം സ്മാരകങ്ങളാക്കി മാറ്റുന്ന പാരമ്പര്യമുള്ള ഈ പാര്‍ട്ടിയുടെ നേതാവ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ‘മോദി മഹല്‍’ എന്ന് മനപ്പൂര്‍വ്വം അധിക്ഷേപിക്കുകയാണ്. പുതിയ ‘മോദിവസതി’ യുടെ വില എന്നാണ് പുതിയ മന്ദിരത്തിന്റെ ചെലവിനെ അദ്ദേഹം ആക്ഷേപിക്കുന്നത്. സര്‍ക്കാര്‍ ഭൂവുടമയാണെങ്കിലും, വര്‍ഷങ്ങളായി സ്വന്തം ഓഫീസുകള്‍ക്കായി പ്രതിവര്‍ഷം വാടക ഇനത്തില്‍ 1000 കോടി രൂപയാണ് വകയിരുത്തുന്നത് എന്നോര്‍ക്കണം.
ഇപ്പോള്‍ ഇരട്ടത്താപ്പിന്റെ സ്വരത്തില്‍ സംസാരിക്കുന്ന ഇവര്‍, മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ഗവണ്മെന്റ് വിജയ തരംഗത്തിന്റെ ഹുങ്കില്‍ ഏകദേശം 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു എംഎല്‍എ ഹോസ്റ്റലിന് 900 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കിയതിനേക്കുറിച്ചു സംസാരിക്കുന്നില്ല. ഏതെങ്കിലും ആത്മാഭിമാനമുള്ള ഗവണ്മെന്റ് ശ്രമിച്ചിരുന്നെങ്കില്‍ 1947ന് ശേഷം ഒരു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു വേഗത്തില്‍ പരിഹരിക്കുമായിരുന്നു. അത് ഏഴര പതിറ്റാണ്ടിനുശേഷം പരിഹരിക്കപ്പെടുമ്പോള്‍, ആ പദ്ധതിയെ അനാവശ്യമായി വിമര്‍ശിക്കുകയാണ്.
കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സാമ്പത്തിക പുനരുജ്ജീവനത്തിന് ഈ നിര്‍മാണ പദ്ധതികളിലൂടെ വിദഗ്ധരും അര്‍ദ്ധവിദഗ്ദ്ധരും അവിദഗ്ദ്ധരുമായ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. 1,600 ഓളം തൊഴിലാളികള്‍ക്ക് നേരിട്ടുള്ള ഉപജീവനമാര്‍ഗ്ഗവും 1,250 തൊഴിലാളികള്‍ക്കു നിര്‍മാണ സ്ഥലത്തും അല്ലാതെയും ജോലിയും നല്കുന്നു. മഹാമാരിക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്തമുള്ളതും അനുകമ്പയുള്ളതുമായ ഗവണ്മെന്റ് എന്ന നിലയില്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യമായ മേല്‍നോട്ടത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ഇന്ത്യ പകര്‍ച്ചവ്യാധിയോട് പോരാടുമ്പോള്‍, നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ പരിപാലിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥതകരാതെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനിടയില്‍ ലാഭകരമായ തൊഴില്‍ നല്‍കുന്നത് സാധ്യമാണെങ്കില്‍, ദേശീയ പ്രാധാന്യവും മൂല്യവുമുള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കന്‍ ഒരു കാരണവും കാണുന്നില്ല. ഈ കാഴ്ചപ്പാട് കോടതിവിധിയിലും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പദ്ധതികളാണിവ. നിസ്സാര രാഷ്ട്രീയത്തിന് അതീതമായിരിക്കണം ഇവയോടുള്ള സമീപനം. പുതിയ പാര്‍ലമെന്റ് മന്ദിരം ഏറ്റവും ചുരുങ്ങിയത് അടുത്ത ഇരുനൂറ്റമ്പത് വര്ഷങ്ങളിലേക്കു നോട്ടമിട്ടുള്ളതാണ്.
രാജ്യത്തെ ഒരു പൈതൃക കെട്ടിടം പോലും പൊളിച്ചുമാറ്റാന്‍ പോകുന്നില്ലെന്ന് പൈതൃക കെട്ടിടങ്ങളുടെ നാശത്തെക്കുറിച്ച് വിലപിക്കുന്ന എല്ലാ വിമര്‍ശകര്‍ക്കും ഞാന്‍ ഉറപ്പ് നല്കുന്നു. പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തില്‍, ഒരു രാഷ്ട്രം പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തു കരുത്തുറ്റ നേതൃത്വത്തിനും സംഘടിത സമൂഹത്തിന്റെ കരുത്തിനും വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നടപടികളും മുന്‍ഗണനകളും ദയനീയമാം വിധം അസ്ഥാനത്തായി മാറിയിരിക്കുന്നു. കോണ്‍ഗ്രസും മറ്റ് മോദിവിരുദ്ധരും കൂടുതല്‍ സൃഷ്ടിപരമായ ശൈലികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: