ചുങ്കത്തറ (മലപ്പുറം): മുസ്ലിം ലീഗ് സ്വതന്ത്ര അംഗം കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്തതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും പത്ത് വീതം വാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിന്റ വത്സമ്മ സെബാസ്റ്റ്യനായിരുന്നു പ്രസിഡന്റ്. അവിശ്വാസ പ്രമേയത്തിലൂടെ വത്സമ്മയാണ് പുറത്തായത്. വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളിക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗ് സ്വതന്ത്ര അംഗം നജ്മുന്നീസയാണ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്.
മുസ്ലിം ലീഗ് അംഗത്തിനെ എല്‍എഡിഎഫ് പണം കൊടുത്ത് കൂറ് മാറ്റിയതാണെന്നും, പി.വി. അന്‍വര്‍ എംഎല്‍എയുടെ കരങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. എന്നാല്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതകളാണ് കാരണമെന്നും പറയുന്നു. ജില്ലയില്‍ എല്‍ഡിഎഫുമായി മുസ്ലിംലീഗ് കൂടതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവക്കുന്നതാണ് ചുങ്കത്തറയിലെ ചുവടുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: