×
login
ടീനേജ് ചിത്രങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്; മലയാള സിനിമ മാറ്റത്തിന്റെ സൈക്ലിങ്ങിലാണ്

സിനിമ എന്നത് ബിസിനസ് ആണ്. പക്ഷേ എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യുക എന്നതാണ് എന്റെ തിയറി. എന്നാല്‍ സിനിമയ്ക്കായി പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കണം. എങ്കിലേ അടുത്ത സിനിമയ്ക്ക് പ്രൊഡ്യൂസേഴ്‌സ് തയ്യാറാവുകയുള്ളൂ. അല്ലെങ്കില്‍ ഒരു ബ്രാന്റ് ആയി മാറണം

സുനീഷ് മണ്ണത്തൂര്‍

ലോക്ഡൗണ്‍ പശ്ചാത്തലമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ജോ ആന്റ് ജോ. സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യം ചിത്രത്തിന് ലഭിച്ചതെങ്കിലും  പിന്നീട് ചിത്രം തീയറ്ററുകളെ നിറയ്ക്കുകയായിരുന്നു.

ലോക്ഡൗണ്‍ കാലത്തെ കൗമാരക്കാരുടെ ജീവിതം വളരെ തന്മയത്വത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുവാന്‍ നവാഗത സംവിധായകന്‍ അരുണ്‍ ഡി. ജോസിന് കഴിഞ്ഞിട്ടുണ്ട്. അരുണിനൊപ്പം സുഹൃത്ത് രവീഷ് നാഥും ചേര്‍ന്നാണ് കഥ എഴുതിയത്. മാത്യു തോമസ് ജോമോന്‍ ആയും നിഖില വിമല്‍ ജോമോളായും ചിത്രത്തില്‍ ചേച്ചിയുടെയും അനിയന്റെയും വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം ചിരിക്കൊപ്പം ഒരുപാട് ചിന്തകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.

സംവിധായകന്‍ അരുണ്‍ വയനാട്ടിലെ കല്‍പ്പറ്റയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ബെംഗളൂരിലെ ജേര്‍ണലിസംകോഴ്‌സ് കഴിഞ്ഞശേഷം നേരെ കൊച്ചിയിലേക്കാണ് വണ്ടി കയറിയത്. തന്റെ ആദ്യ  ചിത്രത്തിന്റെ വിശേഷങ്ങളുമായി 'ജന്മഭൂമി'യോട് മനസ്സ് തുറക്കുകയാണ് അരുണ്‍.

  • ആദ്യത്തെ പ്രോജക്ടായിരുന്നു ഇത്. യുവ സംവിധായകനെന്ന നിലയില്‍ ഇന്‍ഡസ്ട്രിയില്‍ എത്തുമ്പോള്‍ സ്വീകാര്യത ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നോ?

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ വന്നിട്ട് 12 വര്‍ഷമായി. അതുകൊണ്ട് സ്വീകാര്യത ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നില്ല. കാരണം നവാഗതന്റെ അപരിചിതത്വം എനിക്കില്ലായിരുന്നു. പക്ഷേ പ്രേക്ഷകര്‍ക്കിടയില്‍ ഞാന്‍ പുതുമുഖമായിരുന്നു. അതിന്റെ ഒരു ആശങ്ക ഉണ്ടായിരുന്നു.

  • കൈ നിറയെ പടങ്ങള്‍ ചെയ്യുക, പ്രശസ്തിയിലേക്കെത്തുക  എന്ന സ്ഥിരം സംവിധായക ശൈലിയാണോ താങ്കള്‍ മുന്നോട്ടു വയ്ക്കുന്നത്, അതോ സെലക്ടീവ് ശൈലിയാണോ?

സിനിമ എന്നത് ബിസിനസ് ആണ്. പക്ഷേ എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യുക എന്നതാണ് എന്റെ തിയറി. എന്നാല്‍ സിനിമയ്ക്കായി പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കണം. എങ്കിലേ അടുത്ത സിനിമയ്ക്ക് പ്രൊഡ്യൂസേഴ്‌സ് തയ്യാറാവുകയുള്ളൂ. അല്ലെങ്കില്‍ ഒരു ബ്രാന്റ് ആയി മാറണം. ഉദാഹരണത്തിന് ലിജോ ജോസ് പല്ലിശേരി. അദ്ദേഹം ഇഷ്ടമുള്ള സിനിമ മാത്രമാണ് ചെയ്യുന്നത്. അത്തരത്തിലേക്ക് മറ്റൊരു സംവിധായകന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്.

  • ഓര്‍ത്തിരിക്കാന്‍ ഒരുപാട് ടീനേജ്  സിനിമകള്‍ നമ്മുടെ മനസ്സിലുണ്ട്, അത്തരത്തിലുള്ള സിനിമകള്‍ പ്രചോദനം നല്‍കിയിട്ടുണ്ടോ?

തീര്‍ച്ചയായും മലയാളത്തില്‍ ടീനേജ് സിനിമകള്‍ ഏവര്‍ക്കും പ്രിയമുള്ളതാണ്.  മലയാളികള്‍ ടീനേജ് സിനിമകളെ സ്വീകരിച്ചിട്ടുണ്ട്. അനിയത്തിപ്രാവ്, പ്രിയം, നിറം മുതല്‍ പ്രേമം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വരെയുള്ള സിനിമകള്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. നല്ല ടീനേജ് സിനിമകള്‍ മലയാളത്തില്‍ വീണ്ടും വന്നു തുടങ്ങിയിട്ട് കുറച്ചല്ലേ ആയിട്ടുള്ളൂ. എനിക്ക് ധൈര്യം തന്നതും ടീനേജ് സിനിമകളുടെ സ്വീകാര്യത തന്നെയാണ്. ഇതല്ലെങ്കില്‍ ഓഡിയന്‍സ് കേറും എന്ന് ഉറപ്പുള്ള സിനിമകളേ ഞാനും ചെയ്യുമായിരുന്നുള്ളൂ.

  • മലയാള സിനിമയ്ക്ക് കാതലായ മാറ്റങ്ങള്‍ താങ്കളുടെ കാഴ്ചപ്പാടില്‍ എന്താണ്?


സിനിമാ ഇന്‍ഡസ്ട്രി എന്നത് ഒരു സൈക്കിളിങ് ആണ്. ആളുകളുടെ ടേസ്റ്റിനനുസരിച്ച് കാലാകാലങ്ങളില്‍ അതിന് മാറ്റങ്ങള്‍ വരണം. വലിയൊരു മാറ്റം മലയാള സിനിമയ്ക്ക് വന്നു എന്നത് സത്യമായ കാര്യമാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമാ ലോകം മലയാള സിനിമയില്‍ വന്നിരിക്കുന്ന മാറ്റത്തെ  വിസ്മയത്തോടെയാണ് നോക്കുന്നത്. അന്യഭാഷാ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതുകൊണ്ട് എനിക്ക് അത് ശരിക്ക് മനസ്സിലാകുന്നുണ്ട്. നല്ല സിനിമകള്‍ മാത്രമല്ല മോശം സിനിമകളും മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്.

  • ആദ്യ ഷോട്ട് ചിത്രീകരിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്തായിരുന്നു?

സത്യം പറഞ്ഞാല്‍ എനിക്ക് ഒരു ഫീലും ഉണ്ടായില്ല. കാരണം ഞാന്‍ ചെയ്തുകൊണ്ടിരുന്ന ഒരു ജോലി തന്നെ ആണ് ഇത്. ഇരുന്ന കസേര ഒന്ന് മാറി ഇരുന്നുവെന്ന തോന്നലേ ഉണ്ടായുള്ളൂ.

  • സിനിമ വിജയത്തിലെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നോ?

ആവറേജ് വിജയമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ ഇത്രയും വലിയ  വിജയം പ്രതീക്ഷിച്ചിരുന്നില്ല. നല്ലരീതിയിലാണ് ജനങ്ങള്‍ ജോ ആന്റ് ജോ യെ സ്വീകരിച്ചത്.

  • എങ്ങനെയാണ് ഇത്തരത്തില്‍ മനോഹരമായ ഒരു കഥാതന്തുവിലേക്ക് എത്തപ്പെട്ടത്?

എന്റെയും സുഹൃത്തുക്കളുടേയും ഇടയില്‍ സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും നടന്ന സംഭവങ്ങളെ കൂട്ടിച്ചേര്‍ത്തൂ. ഞാനും രവീസും ഒരുമിച്ചിരുന്നാണ് എഴുതിയത്. അപ്പോള്‍ ഉണ്ടായ സ്വാഭാവിക കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. കഥയെ വളരെ സിംപിളായി പറയുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ.

  • താങ്കളുടെ സിനിമയിലെ നായകന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണോ? ജോയെപ്പോലെയുള്ള ഒരു സഹോദരിയുണ്ടോ?

സഹോദരനും സഹോദരിയും ഉണ്ട്. സിനിമയിലുള്ളതുപോലെ അല്ല. കുറച്ചൊക്കെ ഉണ്ട്. പക്ഷേ എന്റെ കൂട്ടുകാരുടെ വീടുകളില്‍ പോകുമ്പോള്‍ ഒരു പാട് ജോമോളുമാരെ കണ്ടിട്ടുണ്ട്.

  • ഭാവി പ്രോജക്ടുകള്‍ ഏതൊക്കെ ആണ്?

നിലവില്‍ ഒന്നും ആയിട്ടില്ല. മനസ്സില്‍ കുറേ സ്വപ്‌നങ്ങള്‍ ഉണ്ട്. ഏതൊരു സംവിധായകനെയും പോലെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വച്ച് ചിത്രംഎടുക്കണമെന്നാണ് എന്റേയും ആഗ്രഹം.

എല്ലാ സിനിമാ പ്രവര്‍ത്തകരേയും പോലെ ഞാനും സഞ്ചരിച്ച വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. എല്ലാവരുടേയും സഹായവും, കൂടെ നിന്നവരുടെ പിന്തുണയുമാണ് എന്നെയും ഇവിടെ വരെ എത്തിച്ചത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.