അരിമ്പൂര്‍: നിരവധി കലാമൂല്യമുള്ള ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി അഭിനയ രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ അച്ഛനും, നടനായും സഹ സംവിധായകനായും അച്ഛന്റെ പാത പിന്തുടരുന്ന ഒരു മകനും. അരിമ്പൂര്‍ സ്വദേശി അനില്‍ പരയ്ക്കാടും മകന് ഗോകുലുമാണ് കലാരംഗത്ത് തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തി ജനശ്രദ്ധ നേടുന്നത്.
20 വര്‍ഷമായി സിനിമാ രംഗത്ത് സംവിധായകനായും അഭിനേതാവായും അനില്‍ പരയ്ക്കാട് സജീവമാണ്. എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ മാതള നാരങ്ങ എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രം, തിരക്കഥ, ബാലതാരം എന്നിവക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അനില്‍ സംവിധാനം ചെയ്ത ബാലപാഠങ്ങള്‍ എന്ന ചിത്രത്തിലെ കലാസംവിധാനം നിര്‍വഹിച്ചതിന് ലാല്‍ മികച്ച കലാസംവിധായകനുള്ള അവാര്‍ഡ് നേടി. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഈ ചിത്രത്തിലൂടെ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡും ലഭിച്ചു. 30 വര്‍ഷമായി വിവിധ ജില്ലകളില്‍ കുട്ടികള്‍ക്ക് നാടകത്തിന് പരിശീലനം നല്കാന് മുന്‍പന്തിയിലാണ് അനില്‍ പരയ്ക്കാട് എന്ന കലാകാരന്.
അച്ഛന്റെ പാതയില്‍ സഞ്ചരിക്കുന്ന മകനും കലാരംഗത്ത് വളരെ ചെറുപ്പം മുതല്‍ സജീവമാണ്. ഗോകുലിന് അച്ഛന് അനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത കൂടോത്രം എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് തൃശ്ശൂര്‍ ഭരത് പി.ജെ. ആന്റണി സ്മാരക ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലനടനുള്ള അവാര്‍ഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 2019-ല്‍ അനില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ബാലപാഠങ്ങള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് ഗോകുലിന് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെറുപ്പം മുതല്‍ തന്നെ ഗോകുല്‍ തൃശ്ശൂര്‍ രംഗചേതനയിലെ നടനാണ്. ദല്‍ഹിയില്‍ നടന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തിലും പങ്കെടുത്ത് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗോകുലിന്റെ സഹോദരി ഗായത്രിയും അഭിനയ രംഗത്ത് സജീവമാണ്. വിജയലക്ഷ്മിയാണ് കിഴക്കേപ്പുരക്കല്‍ വീട്ടില്‍ അനില്‍ പരയ്ക്കാടിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: