2011 ലെ ഓണക്കാലത്താണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് മ്യുസിഷ്യന്‍ എന്നറിയപ്പെടുന്ന ജോണ്സണ് മാഷ് നമ്മെ വിട്ടുപിരിഞ്ഞത്. ഈ കൊവിഡ് കാലത്തും ജോണ്‍സണ്‍മാഷ് ചര്‍ച്ചാവിഷയമാണ്. ‘ജോണ്‍സണ്‍മാഷുടെ പാട്ടും കട്ടന്‍ചായയും’ എന്ന ഒരു ചൊല്ല് തന്നെ സോഷ്യല്‍ല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഒരു ദശാബ്ദക്കാല ശേഷം പുതുതലമുറയും ജോണ്‍സണ്‍മാഷുടെ പാട്ടുകള്‍ നെഞ്ചേറ്റി എന്നതിനുദാഹരണമാണ് ഇത്. ന്യൂ ജെന്‍ ബാന്റുകളില്‍ ജോണ്സണ് ഈണങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ മുഖപടം…, മന്ദാരച്ചെപ്പുണ്ടോ…, രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി…, മോഹം കൊണ്ടു ഞാന്‍… എന്നീ ഗാനങ്ങള്‍ കവര്‍ വെര്‍ഷനുകളായും ഇന്‍സ്ട്രുമെന്റ്ല്‍ഫ്യൂഷനുകളായും ഉയിര്‍ത്തെഴുന്നേറ്റുവരുന്നത് ഹൃദയദ്രവീകരണ ശക്തിയുള്ളതുകൊണ്ട് മാത്രമാണ്.
നമ്മുടെ സംഗീത ആചാര്യത്രയങ്ങളായ ദേവരാജന്മാസ്റ്റര്, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് ഇവര്‍ക്കുശേഷം ചലച്ചിത്ര സംഗീതത്തില്‍ നവീന സൗന്ദര്യസങ്കല്‍പ്പങ്ങള്‍ കൊണ്ടുവന്നവരാണ് അര്ജ്ജുനന് മാസ്റ്ററും ജോണ്‍സണ്‍മാസ്റ്ററും. ദേവരാജന്മാസ്റ്ററുടെ സ്കൂളില്‍ നിന്ന് ഇറങ്ങിയതാണെങ്കിലും ആ സ്വാധീനം സംഗീതത്തില്‍ ബാധിക്കാതെ, തന്റേതായ പാത വെട്ടിത്തെളിച്ചു അദ്ദേഹം. ഈണങ്ങളിലെ ലളിതവല്‍ക്കരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ, വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച് വാക്കുകളുടെ അര്‍ത്ഥം ജ്വലിപ്പിക്കുന്ന ഒരു ശൈലിയായിരുന്നു ജോണ്‍സണ്‍മാഷ് അവലംബിച്ചിരുന്നത്. മാഷുടെ ആദ്യചിത്രമായ പ്രേമഗീതങ്ങളിലെ സ്വപ്നം വെറുമൊരു സ്വപ്നം… ഇതിന് നല്ല ഒരു ഉദാഹരണമാണ്. പാശ്ചാത്യസംഗീതത്തില്‍ നല്ല അവഗാഹമുണ്ടായിട്ടും അടിപൊളി ഗാനങ്ങളിലും മെലഡിയുടെ ചാരുത ചോരാതെ സൂക്ഷിച്ചു. ഈ ഘടകങ്ങളെല്ലാം തന്നെ മലയാളചലച്ചിത്ര സംഗീതത്തില്‍ പുതിയൊരു ഗാനസംസ്കാരം സൃഷ്ടിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ജോണ്സണ് ഭാവഗീതങ്ങളുടെ ഒരു വസന്തകാലമായിരുന്നു. ഈണങ്ങളിലെ വികാരതീവ്രതകൊണ്ട് ഒരിക്കലും സാഹിത്യത്തിന് മങ്ങലേല്‍പ്പിക്കാതെ, വാക്കുകളുടെ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്ന സംഗീതം നല്കി കാലാതിവര്‍ത്തിയായ അനവധി ഗാനങ്ങള്‍ക്ക് ജന്മമേകി സൃഷ്ടിച്ചു.
അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ ചെയ്യുമ്പോള്‍ കസര്‍ത്ത്-സര്‍ക്കസുകള്‍ ഒഴിവാക്കി രാഗഭാവങ്ങളെയും ഗമകങ്ങളെയും തേച്ചുമിനുക്കി, ചെത്തിയൊരുക്കിയ ശില്‍പ്പം പോലെയായിരുന്നു ജോണ്‍സണ്‍മാഷുടെ ഭൂരിഭാഗം ഗാനങ്ങളും. കുടുംബസമേതം എന്ന ചിത്രത്തിലെ പാര്‍ത്ഥസാരഥിം ഭാവയെ… എന്ന ചക്രവാകരാഗ കീര്‍ത്തനത്തിലും മെലഡിഭാവമാണ് മുന്തിനില്ക്കുന്നത്. പാദ സ്മരണസുഖം… (സല്ലാപം), ശിവ ശൈലശൃംഗമാം തിരുവരങ്ങില്‍… (കിലുക്കം), അരുണകിരണമണി ഗോപുരവാതിലില്‍… (നസീമ) എന്നീ ഗാനങ്ങളില്‍ രാഗപ്രയോഗങ്ങളുടെ തികഞ്ഞ അച്ചടക്കം കാണാം. നാരായം എന്ന ചിത്രത്തിലെ ശ്രീരാമനാമം ജപസാരസാഗരം… എന്ന ഭക്തിഗാനത്തില്‍ നാട്ടരാഗത്തിന്റെ വ്യത്യസ്ത മുഖമാണുള്ളത്. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം താളങ്ങളും രാഗങ്ങളും ഉപയോഗിക്കുന്നത്. രാഗഭാവങ്ങള്‍ നേരിട്ട് ഉപയോഗിക്കാതെ, പാട്ടിന്റെയും ചിത്രത്തിന്റെയും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സ്വരങ്ങള്‍ ചേര്‍ത്ത്, അങ്ങനെ അത് രാഗാതിര്‍ത്തികളും ഭേദിച്ച് അവയെ ആത്മരാഗങ്ങളാക്കുന്നു. ഒരു ജോണ്സണ് രാഗം! കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിന് വിരല്‍…, അര്‍ത്ഥത്തിലെ ശ്യാമാംബരം… എന്ന പാട്ടുകളിലൊക്കെ മൈനര്‍-മേജര്‍ വ്യത്യസ്ത രാഗസഞ്ചാരങ്ങള്‍ കാണാം. ഒരു പാട്ടിലെ രാഗത്തില്‍ മറ്റു രാഗങ്ങള്‍ വന്നുപോകുന്നത് ഒട്ടും തടസ്സം അനുഭവിപ്പിക്കാതെയാണ്. മഴവില്ലിലെ വര്‍ണ്ണങ്ങള്‍ പോലെ അവ മനോഹരങ്ങളായി മാറുന്നു.
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞതാരകം… എന്ന പാട്ടില്‍ വിവിധ രാഗങ്ങള്‍കൊണ്ട് വ്യത്യസ്ത ഭാവതലങ്ങള്‍ സൃഷ്ടിച്ച് നമ്മെ അഭൗമമായ ഒരു ഗന്ധര്‍വ്വലോകത്തേക്ക് കൊണ്ടുപോകുന്നു. കല്യാണിരാഗത്തിന് സമാനമായ ഹിന്ദുസ്ഥാനിരാഗമായ യമനില്‍ ആരംഭിക്കുന്ന ഈ ഗാനത്തിലെ മധുമന്ത്രകോകിലങ്ങള്‍… എന്ന വരിയില്‍ മധു എന്ന വാക്കില്‍ മ, ധ എന്ന സ്വരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംഗീതത്തിലെ സ്വരവും അക്ഷരവും ഒരുമിച്ചുവരുന്ന സ്വരാക്ഷര പ്രയോഗം കൊണ്ടുവന്നിരിക്കുന്നു. ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ… എന്ന വരിയില്‍ സമ്മോഹനം എന്ന വാക്കില്‍ മാത്രം പന്തുവരാളിരാഗത്തോടൊപ്പം മോഹനരാഗഭാവം കൂടി കൊണ്ടുവന്നിരിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഇവിടെ സംഗീതത്തിലെ വളരെ പ്രധാന സാങ്കേതിക പ്രയോഗമായ ശ്രുതിഭേദം കൊണ്ടുവന്നിരിക്കുന്നു. അപാരമായ പ്രതിഭയുള്ളവര്‍ക്കേ ഇങ്ങനെ ഒരു സൃഷ്ടി നടത്താന്‍ സാധിക്കൂ. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഇതില്‍ മുഖ്യപങ്കുവഹിക്കുന്നു.
ഗസല്‍ശൈലിയോട് ചേര്‍ന്ന് നില്ക്കുന്ന ഒട്ടനവധി ഭാവഗീതങ്ങള്‍ ജോണ്‍സന്റെ കൈവിരല്‍ തുമ്പിലൂടെ പിറന്നുവീണിട്ടുണ്ട്. ഭരതനും പത്മരാജനും ജോണ്‍സണും ഒത്തുചേര്‍ന്നപ്പോള്‍ മലയാളസിനിമാ സംഗീതത്തില്‍ പൊന്നുരുകുന്ന പൂക്കാലം സൃഷ്ടിക്കപ്പെട്ടു. ഒഎന്‍വി കുറുപ്പ്, പൂവച്ചല്‍ഖാദര്‍, കൈതപ്രം, കെ.ജയകുമാര്‍, പി.കെ.ഗോപി എന്നിവരില്‍ നിന്നുണ്ടായത് മലയാളത്തിലെ മായാത്ത, എക്കാലത്തും തിളങ്ങുന്ന മണിമുത്തുകളാണ്. പവിഴംപോല്‍ പവിഴാധരം പോല്‍…, എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം…, അനുരാഗിണീ ഇതാ…, ഇനിയൊന്നു പാടൂ ഹൃദയമേ…, ചൈത്രനിലാവിന്റെ…, ദൂരെദൂരെ സാഗരം…, ചന്ദനച്ചോലയില്‍…, മൂവന്തിയായ് പകലില്‍ രാവിന് വിരല്‍ സ്പര്‍ശനം…, സൂര്യാംശുവോരോ വയല്‍ പൂവിലും…, സ്വര്‍ണ്ണമുകിലേ…, മൗനത്തില്‍ ഇടനാഴിയില്‍… ഇങ്ങനെ മലയാളിയുടെ ഹൃദയത്തില്‍ തൊടുന്ന വൈവിധ്യമാര്‍ന്ന ഭാവഗീതങ്ങള്‍കൊണ്ട് ഒരു ഗാനസാമ്രാജ്യം തന്നെ ജോണ്സണ് മാഷ് സൃഷ്ടിച്ചു.
ജന്മസ്ഥലമായ തൃശൂരിന്റെ ഗ്രാമീണ-നാടോടി ശൈലി ജോണ്സണ് മാഷുടെ പാട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. തീയിലുരുക്കി തൃത്തകിടാത്തി ചേലൊത്തൊരു മാലകോര്‍ക്കും…, കതിരോല പന്തലൊരുക്കി പടകാളി മുറ്റമൊരുക്കി…, പള്ളിത്തേരുണ്ടോ തിരുതാളിക്കല്ലുണ്ടോ…, തെമ്മാടിക്കാറ്റെ നിന്നാട്ടെ…, പൂവേണം പൂപ്പട വേണം… തുടങ്ങിയ പാട്ടുകള്‍ കേരളത്തിന്റെ ശാലീനത നിറഞ്ഞതാണ്. ചമയം എന്ന ചിത്രത്തിലെ അന്തികടപ്പുറത്ത്… എന്ന പാട്ടും യോദ്ധ എന്ന ചിത്രത്തിലെ എ.ആര്. റഹ്മാന്റെ പടകാളി ചണ്ടിച്ചാങ്കിരി… എന്ന ഗാനവും അടുത്ത വര്‍ഷങ്ങളില്‍ റിലീസായ പാട്ടുകളാണ്. റഹ്മാന്‍ഗാനം വേദികളില്‍ അക്കാലത്തു തന്നെ നിലച്ചിരുന്നു… അന്തികടപ്പുറത്തൊരോലക്കുട… ഇപ്പോഴും വേദികളില്‍ നിറസാന്നിദ്ധ്യമായി നിലകൊള്ളുന്നു.
രാത്രിയുടെ നിശബ്ദതയും ഏകാന്തതയും നിലാവും പാട്ടുകളില്‍ ജോണ്സണ് കൊണ്ടുവരുന്നത് ഒരു വിസ്മയകരമായ കാഴ്ചയാണ്. ~ൂട്ട്, സന്തൂര്‍, സിത്താര്‍ എന്നിങ്ങനെ ചുരുങ്ങിയ ഉപകരണങ്ങള്‍കൊണ്ട് രാത്രിയുടെ മൂഡ് കൊണ്ടുവരുന്നു. നീലരാവിലിന്നു നിന്റെ താരഹാരമിളകീ…, താരം വാല്‍ക്കണ്ണാടി നോക്കി (പശ്ചാത്തലം)…, മധുരം ജീവാമൃത ബിന്ദു…, രാജഹംസമേ… എന്നീ ഗാനങ്ങളില്‍ നിശയുടെ ഘനതയും നിലാവിന്റെ മനോഹാരിതയും നമ്മെ അനുഭവിപ്പിക്കുന്നു.
മഞ്ഞുകണങ്ങള്‍ വൈരമുത്തുകളാക്കുന്നപോലെ, പ്രഭാതത്തിന്റെ കുളിര് കോരിയിടുന്ന അനേകം പ്രഭാതഗാനങ്ങളുണ്ട് നമ്മുടെ മനസ്സില്‍. തുമ്പപ്പൂവില് ഉണര്‍ന്നു വാസരം ഹരിവാസരം…, സിന്ദൂരം പെയ്തിറങ്ങി പവിഴമലയില്‍…, ബ്രഹ്മകമലം ശ്രീലകമാടിയ… എന്നിവ കാലത്തെ അതിജീവിക്കുന്നവയാണ്.
വാത്സല്യമൂറുന്ന അനേകം താരാട്ടുപാട്ടുകള്‍ മാഷ് സൃഷ്ടിച്ചിട്ടുണ്ട്. വെണ്ണിലാവോ ചന്ദനമോ…, കണ്ണനുണ്ണീ നിന്നരികില്‍…, കണ്മണിയേ ആരിരാരോ…, ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി…, മനസ്സിന് മടിയിലെ മാങ്കുരുന്നേ മയങ്ങൂ… എന്നിവ മലയാളത്തിലെ ഏറ്റവും മികച്ച ഉറക്കുപാട്ടുകളാണ്.
പാര്‍വ്വതി എന്ന ചിത്രത്തിലെ കുറുനിരയോ മഴമഴ മുകില്‍നിരയോ…, വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം തുള്ളിതുള്ളി… (മേലേപ്പറമ്പില്‍ ആണ്‍വീട്) എന്നീ പാട്ടുകളിലൂടെ, അശ്ലീല ശീല്ക്കാര ശബ്ദങ്ങള്‍ ഒഴിവാക്കി, എങ്ങനെ രതിഭാവങ്ങള്‍ സൗന്ദര്യാത്മകമായി ആവിഷ്കരിക്കാം എന്ന് ജോണ്സണ് മാസ്റ്റര്‍ എന്നന്നധിഷണാശാലി സാക്ഷ്യപ്പെടുത്തുന്നു.
ഒരു ചലച്ചിത്രത്തിന്റെ ഭാഷ നിര്‍ണയിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതമാണ്. രണ്ട് ദശാബ്ദക്കാലം മലയാളസിനിമ സംസാരിച്ചത് ജോണ്സണ് ഈണങ്ങളിലൂടെയായിരുന്നു. പാട്ടുകള്‍ പോലെ തന്നെ ജനസമ്മിതിയാര്‍ജ്ജിച്ചതാണ് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതങ്ങളും. കഥാസന്ദര്‍ഭങ്ങള്‍ക്ക് ജീവന് കൊടുക്കാന്‍ ആ ചിത്രത്തിന്റെ വിഷയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പലരീതിയിലുള്ള തീമുകള്‍ ഒരുക്കുക, ഏതു ഭാവങ്ങളേയും അനുയോജ്യമായ രീതിയില്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കുക, അതിനനുസരിച്ചുള്ള സംഗീത ശൈലികള്‍ അതിലേക്ക് കൊണ്ടുവരിക ഇവയാണ് ജോണ്‍സണ്‍മാഷെ മറ്റു സംഗീത സംവിധായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മറ്റു സംഗീതസംവിധായകര്‍ പാട്ടുകള്‍ക്ക് സംഗീതം നല്കിയ ചിത്രങ്ങളിലും പശ്ചാത്തല സംഗീതത്തിനുവേണ്ടി നിര്‍മ്മാതാക്കള്‍ ജോണ്‍സണ്‍മാഷെ കാത്തിരിക്കുക പതിവുണ്ടായിരുന്നു. മണിച്ചിത്രത്താഴിലെ ഭീതിയോടെ നാം ഓര്‍ക്കുന്ന വടക്കിനിയും ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വ്വസാമീപ്യവും നമ്മെ നേരിട്ട് അനുഭവിപ്പിക്കുന്നു. ഭാവവൈകാരികത നിറഞ്ഞ കിരീടത്തിലെ ക്ലൈമാക്സ് രംഗങ്ങളും, സദയം എന്ന എംടി ചിത്രത്തിലെ വയലിന് സോളോകളും നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. തകര, പൊന്തന്മാട, സുകൃതം എന്നീ ചിത്രങ്ങളെ ജോണ്സണ് മാഷിന്റെ പശ്ചാത്തല സംഗീതമില്ലാതെ നമുക്ക് ചിന്തിക്കാനാവില്ല.
ഓരോ ഉപകരണങ്ങളുടെ കണിശവും കൃത്യവും സൂക്ഷ്മവുമായ ഉപയോഗം മറ്റാരിലും കാണാത്ത സവിശേഷതയാണ്. തങ്കത്തോണി എന്ന പാട്ടിലെ സിത്താര്‍ പ്രയോഗവും മണിച്ചിത്രത്താഴിലെ നാഗവല്ലി പ്രത്യക്ഷപ്പെടുമ്പോള്‍ വീണകൊണ്ടുള്ള പ്രത്യേക ശബ്ദവും മാഷിന്റെ പാശ്ചാത്യ സംഗീതത്തിലുള്ള ആഴത്തിലുള്ള അറിവിനെ ബോധ്യപ്പെടുത്തുന്നു. തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പിലെയും തീം മ്യൂസിക്കുകള്‍ ഇന്നും മൊബൈല്ല് റിങ്ടോണുകളായി നിലനില്ക്കുന്നു.
ഇസബെല്ലാ എന്ന ചിത്രത്തിലെ നില്പൂ നീ ജനിമൃതികള്‍ക്കകലെ… വസന്തപുഷ്പം പോലെ… ഒരു ദുരന്തഗീതം പോലെ….. ഒരു വിഷാദരാഗം പോലെ ഈ വരികള്‍ അന്വര്‍ത്ഥമാക്കുന്നപോലെയായിരുന്നു ജോണ്‍സണ്‍മാഷുടെ ജീവിതവും.
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ…,
ഇതിലെ ഒരു പൂക്കിനാവായ് വന്നു നീ,
ശ്രുതി നേര്‍ത്തു നേര്‍ത്തുമായും ഋതുരാഗഗീതി പോലെ പറയൂ, നീ എങ്ങുപോയി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: