പാലക്കാട്: മഴക്കാലം മോഷ്ടാക്കളുടെ കൂടി കാലമായതോടെ ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യം ശക്തമാവുകയാണ്. ശക്തമായ മഴയുണ്ടാകുന്ന രാത്രികാലങ്ങളാണ് കള്ളന്മാര് മോഷണത്തിന് തിരഞ്ഞെടുക്കുന്നത്.
പൂട്ടി കിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണ് സംഘം ലക്ഷ്യമിടുന്നത്. മഴക്കാലം ലക്ഷ്യമിട്ട് മോഷണ സംഘം ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സേനയും. കഴിഞ്ഞ ദിവസം മണപ്പുള്ളിക്കാവിന് സമീപം ദേശീയ പാതയോരത്തെ കൊറിയര്‍ സര്‍വീസിന്റെ പൂട്ടു തകര്‍ത്ത് അരലക്ഷത്തോളം രൂപ കവര്‍ന്ന സംഘം സമീപത്തെ വീടുകളിലുമെത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പാലക്കാട് നഗരത്തിലും കൊട്ടേക്കാട്, പുത്തൂര്‍ എന്നിവിടങ്ങളിലും അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയിരുന്നു.
തമിഴ്നാട്ടിലെ പൊള്ളാച്ചി, ട്രിച്ചി, പഴനി, തിരുപ്പൂര്‍ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ സംഘങ്ങളാണ് ജില്ലയില്‍ മോഷണത്തിനായെത്തുന്നതെന്ന് സംശയിക്കുന്നുണ്ട്. പകല്‍ സമയത്ത് ആക്രി പെറുക്കാനും പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കാനെന്ന പേരിലുമെത്തുന്ന സംഘങ്ങള്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍, താമസമുള്ള വീടുകളിലെ സ്ഥിതി എന്നിവയൊക്കെ മനസ്സിലാക്കിയാണ് രാത്രികാലങ്ങളില്‍ മോഷണത്തിനെത്തുന്നത്. കൊവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവും മഴക്കാലത്ത് വീടുകളില്‍ ആളനക്കമുണ്ടായതിനാല് മോഷണ പരമ്പര കാര്യമായുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ജില്ലയില്‍ മോഷണവുമായി ബന്ധപ്പെട്ട് 211 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 ല്‍ 140 ഉം ഈവര്‍ഷം മേയ് അവസാനം വരെ 71 കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വീടുകളിലെ മോഷണ സംബന്ധിച്ച് 65 കേസുകളും ഈ വര്‍ഷം ഇതു വരെ 38 കേസുകളുമാണുള്ളത്.
മാസങ്ങള്‍ക്കു മുമ്പ് തമിഴ്നാട്ടില്‍ നിന്നുമുള്ള പ്രത്യേക മോഷണ സംഘമായ കുറുവാ സംഘങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എലപ്പുള്ളിയില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നതും തമിഴ്നാട് സംഘമാണ്. നഗരത്തോടു ചേര്‍ന്ന റെസിഡന്‍ഷ്യല്‍ കോളനികളില്‍ പോലീസിന്റെ ഫ്ളെയിംഗ് സ്ക്വാഡ് രാത്രികാല പരിശോധന നടത്തുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളില്‍ കുറവാണ്. ഗ്രാമീണ മേഖലകള്‍ രാത്രി 11 മണി കഴിയുന്നതോടെ വിജനമാകുന്നതിനാല്‍ മോഷ്ടാക്കള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ഇത്തരം മേഖലകളാണ്. വീടുകള്‍ പൂട്ടിപ്പോകുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിക്കണമെന്നിരിക്കെ അധികം ആരും ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ല.
ദിവസങ്ങള്‍ക്കു മുമ്പ് പറക്കുന്നത്തും പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ മോഷണം നടന്നിരുന്നു. ഇതിനാല്‍ തന്നെ മഴക്കാലം മോഷ്ടാക്കളുടെ കൂടി കാലമാണെന്നിരിക്കെ ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നതിനപ്പുറം നഗര – ഗ്രാമീണ മേഖലകളില്‍ പോലീസ് പരിശോധനയും ശക്തമാക്കണമെന്നാണ് ജനകീയാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: