പാലക്കാട്: അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ കോണിപ്പടിയില്‍ അവശയായി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്ന് പോലീസ്. പെണ്‍കുട്ടി സ്വയം കൈകള്‍ കെട്ടി മൂന്നാം നിലയില്‍ ഒളിച്ചിരുന്നതാണെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തന്നെ രണ്ടുപേര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോയി കൈകള്‍ കെട്ടിയിട്ടു എന്നാണ് കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സ്വയം ചെയ്തതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
അതേസമയം ഇന്ന് രാവിലെ പ്രതിഷേധവുമായി നാട്ടുകാർ സ്കൂളിലെത്തി. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് ഇവരുടെ ആരോപണം. സ്കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഇന്നലെയാണ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ബന്ദി നാടകം നടത്തി വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും കുഴപ്പിച്ചത്.
വൈകിട്ട് അഞ്ചര കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അദ്ധ്യാപകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളും അദ്ധ്യാപകരും ചേര്‍ന്ന് സ്കൂളിലും പരിസരത്തും തെരച്ചില്‍ നടത്തി. ഏഴ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ താഴെ എത്തിച്ച് മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കണ്ണുതുറന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവിലേക്ക് കാര്യങ്ങൾ എത്തിയത്.
വീട്ടിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ ചൊല്ലി കുട്ടിയും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി സ്വയം കൈകള്‍ കെട്ടി മൂന്നാം നിലയില്‍ ഒളിച്ചിരുന്നതെന്നും മൊഴിയില്‍ നിന്നും വ്യക്തമായതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: