ഷൊര്‍ണൂര്‍: റെയില്‍വേ ആശുപത്രിയിലെ ആയുര്‍വേദ ചികിത്സാ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിന് നേരെ റെയില്‍വേ ആരോഗ്യ വിഭാഗം കണ്ണടക്കുന്നതായി പരാതി. ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്ന ആയുര്‍വേദ ചികിത്സാ വിഭാഗം വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരും, അവരുടെ പ്രായമായ കുടുംബാംഗങ്ങളുമാണ് ആയുര്‍വേദ ചികിത്സക്ക് കൂടുതലായും എത്തിയിരുന്നത്. ആയുര്‍വേദ ചികിത്സാ കേന്ദ്രം അടച്ചിട്ടതോടെ സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. ആയുര്‍വേദ ചികിത്സ ഏറെ ചെലവുള്ളതാണിരിക്കെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ ചെലവും ഏറെയാണ്.
ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങള്‍ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷന് ആശുപത്രിയുടെ കാര്യത്തിലും ഏറെ കാലമായി അവഗണനയിലാണ്. യാത്രക്കാര്‍ക്കോ, റെയില്‍വേ ജീവനക്കാര്‍ക്കോ ഉണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ചെലവ് റെയില്‍വേ വഹിക്കുമെങ്കിലും ജങ്ഷനടുത്തുള്ള റെയില്‍വേ ആശുപത്രിയില്‍ തന്നെ ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് റെയില്‍വേ ജീവനക്കാരുടെയും, യാത്രക്കാരുടെയും ആവശ്യം.
കോഴിക്കോട് വിട്ട് കഴിഞ്ഞാല്‍ റെയില്വേയിലുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഷൊര്‍ണൂര്‍ ജങ്ഷനാണ് ആശ്രയ കേന്ദ്രം. എന്നാല്‍ ഇവിടെ യാതൊരു സംവിധാനവും നിലവിലില്ല. റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കാടുകയറി കിടക്കുകയാണ്.
കേരളത്തില്‍ ഒരു റെയില്‍വേ മെഡിക്കല്‍ കോളേജിന് തന്നെ സ്ഥല വിസ്തൃതിയുള്ളതും, റെയില്‍വേയുടെ മൂന്ന് മേഖലകളായ പാലക്കാട്, തിരുവനന്തപുരം, മംഗലാപുരം തുടങ്ങിയ ഡിവിഷന് കേന്ദ്രങ്ങളുടെ ത്രികോണ കേന്ദ്രബിന്ദു കൂടിയാണ് ഷൊര്‍ണൂര്‍. ത്രികോണ റെയില്‍വേ സ്റ്റേഷന് എന്ന അത്യപൂര്‍വ റെയില്‍വേ സ്റ്റേഷന് പോലും സാധ്യമായ ഭൂപ്രകൃതി കനിഞ്ഞരുളിയിട്ടും അവഗണനയില്‍പ്പെട്ട് നടപ്പാവാത്ത പദ്ധതിയായി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: