കൊച്ചി: വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന അനാവശ്യ ധൂര്‍ത്തും ചടങ്ങുകളും ആഡംബരങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. വിവാഹ ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ കണ്ണൂരില്‍ ഒരാള്‍ ബോംബേറില്‍ കൊല്ലപ്പെട്ടതും ഇന്ന് കോഴിക്കോട് ഫോട്ടോ ഷൂട്ടില്‍ നവവരന് മുങ്ങി മരിച്ചതും ശ്രദ്ധിച്ചാല്‍ വിവാഹ ചടങ്ങുകള്‍ക്കുണ്ടായ മൂല്യശോഷണം മനസിലാവും. ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത് പല കുടുംബങ്ങളേയും കടക്കെണിയിലേക്കാണ് തള്ളിവിടുന്നതെന്നും വിഎച്ച്പി അറിയിച്ചു.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത രീതിയില്‍ വിവാഹ ചടങ്ങുകളിലെ വാണിജ്യവല്‍ക്കരണം കൂടിവരികയാണ്. മത- സാമുദായിക നേതൃത്വം ഇത്തരം അനാവശ്യ കാര്യങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നല്കാന് തയ്യാറാകണം. വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തും അത്യാഢംബരങ്ങളും നിമിത്തം പെണ്മക്കളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കളുടെ എണ്ണം ഹിന്ദുമതത്തില്‍ കൂടി വരികയാണ്.
മൈലാഞ്ചിയിടീല്‍, മെഹന്തി തുടങ്ങി ഹൈന്ദവ വിവാഹങ്ങളുടെ ഭാഗമല്ലാത്ത പല ചടങ്ങുകളും അനാവശ്യ ചെലവ് കൂട്ടാന്‍ മാത്രമേ ഇടവരുത്തുകയുള്ളു. ഇത്തരം അനാവശ്യങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണ നടപടികളുമായി രംഗത്തിറങ്ങാന്‍ വിശ്വഹിന്ദു പരിഷത്ത് തയ്യാറാകുമെന്ന് പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജഖേരനും പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: