വടശേരിക്കര: ശബരിമല വനന്തരങ്ങളിലെ വനവാസി കുട്ടികൾക്ക് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഓൺലൈൻ പഠന സൗകര്യമായി.നിരവധി തവണ അഭ്യർത്ഥിച്ചിട്ടും വനവാസി കുട്ടികൾക്ക് പഠനം ഒരുക്കാൻ പട്ടിക വർഗ്ഗ വികസന വകുപ്പ് തയ്യാറാകാതിരുന്നപ്പോൾ സന്നദ്ധ സംഘടനയായ തിരുവനന്തപുരം റൈറ്റ്സ് ഓർഗനൈസേഷനാണ് സൗകര്യം ഒരുക്കിയത്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് തുടങ്ങി അഞ്ച് മാസത്തിന് ശേഷമാണ് വനവാസി കുട്ടികൾക്ക് പഠന സൗകര്യമായത്. വനവാസി മേഖലയിലെ കുട്ടികൾക്ക് പഠനത്തിന് സൗകര്യമില്ലാത്തത് ജന്മഭൂമി പല തവണ റിപ്പോർട്ട് ചെയ്തിരുന്നു.
ളാഹ മഞ്ഞത്തോട്ടിലെ ഗോത്ര വർഗ്ഗ പഠന ശാലയിലാണ് ക്ലാസുകൾ ആരംഭിച്ചത്. സോളാർ പാനലാണ് വൈദ്യതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി നെറ്റ്സെറ്ററും, ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ 16 കുട്ടികൾ ക്ലാാസിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ 5 വയസ്സിനു താഴെയുള്ള 15 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടി സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഏത്തപ്പഴം, പാൽ, മുട്ട ഉൾപ്പെടുത്തി ഭക്ഷണവും നൽകുന്നു. ഇതിനു വേണ്ട പണം തിരുവല്ലയിലുള്ള ഒരു സംഘടനയാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ 7 വർഷമായി ഇവർ വനവാസി കുട്ടികൾക്കായി ആഴ്ചയിൽ മൂന്നു ദിവസം ളാഹ മുതൽ പമ്പ വരെ ഭക്ഷണം എത്തിക്കുന്നുണ്ട്.
ബിടെക് പഠനം പൂർത്തിയാക്കിയ കാവേരി പി. ഉത്തമൻ എന്ന അധ്യാപികയാണ് ക്ലാസുകൾ നയിക്കുന്നത്. തികച്ചും സേവനമായാണ് ഇവർ അധ്യാപനവൃദ്ധി ഏറ്റെടുത്തിരിക്കുന്നത്. ക്ലാസുകൾ ആരംഭിച്ചതോടെ വനവാസി കുട്ടികളെല്ലാം ഏറെ സന്തോഷത്തിലാണെന്നു കാവേരി പറയുന്നു. എല്ലാ കുട്ടികളും മുടങ്ങാതെ സ്കൂളിലെത്തുന്നുണ്ട്. ഉച്ചക്ക് 1 മണി വരെയാണ് ക്ലാസ്സുകൾ. ഉച്ചഭക്ഷണം നൽകാൻ കഴിയാത്തതു കൊണ്ടാണ് ഉച്ചക്ക് പഠനം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ ക്ലബ്ബിന്റെ സോളാർ പാനൽ ഉദ്ഘാടനത്തിന് വനം മന്ത്രിയും കളക്ടറും എത്തിയപ്പോഴും വനവാസി കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചിരുന്നു. ഇതും പരാജയപ്പെട്ടതോടെയാണ് റൈറ്റ്സ് ഓർഗനൈസേഷൻ സഹായവുമായി എത്തിയത്. കേരളത്തിലെ വിവിധ വനവാസി മേഖലകളിൽ ആദിവാസി ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്.
സംസ്ഥാനത്തുടനീളം മറ്റു വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോഴും വനവാസി മേഖലകളിൽ പഠനത്തിന് അടിസ്ഥാന സൗകര്യമായില്ല.ഇക്കാര്യത്തിൽ യാതൊരു ഇടപെടലും പട്ടിക വർഗ്ഗ വികസന വകുപ്പ് സ്വീകരിച്ചില്ല. ളാഹ പോലുള്ള ചില പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകർ ഓൺലൈൻ ക്ലാസ്സുകൾക്കായി താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ ക്ലാസ്സുകൾ തുടങ്ങാൻ കഴിയുന്നില്ല. വൈദ്യുതി നൽകുന്നതിനുള്ള വനംവകുപ്പിന്റെ എതിർപ്പയായിരുന്നു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: