മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് തടഞ്ഞ് മൂവാറ്റുപുഴ മുനിസിഫ് കോടതി ഉത്തരവ്. മൂവാറ്റൂപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മാത്യുവും സംസ്ഥാന കമ്മിറ്റിയംഗം ഗ്രേഷ്യസ് വട്ടക്കുഴിയും നല്കിയ ഹര്‍ജിയിലാണ് മുനിസിഫ് ഷാനാബീഗത്തിന്റെ ഉത്തരവ്.
പാര്‍ട്ടി ചെയര്‍മാനായിരുന്ന ആര്. ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടര്‍ന്ന് ഒന്‍പത് മാസമായി പകരം ചുമതലക്കാരനെ തെരഞ്ഞെടുത്തിട്ടില്ല. വൈസ് ചെയര്‍മാനായിരുന്ന കെ.ബി. ഗണേഷ്കുമാര് എംഎല്‍എ പാര്‍ട്ടി ഭരണഘടന പാലിക്കാതെ സ്വയം ചെയര്മാന് ചുമതല പ്രഖ്യാപിക്കുകയായിരുന്നെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നാലുവര്‍ഷമായി പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് പോലും നടന്നിട്ടില്ല.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷമാണ് കാലാവധി. 2017 നവംബര്‍ 18 നാണ് ഇതിനുമുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഭരണഘടന പ്രകാരം റിട്ടേണിങ് ഓഫീസര്‍മാരെ തെരഞ്ഞെടുത്ത് മെമ്പര്‍ഷിപ്പ് പുതുക്കി വേണം തെരഞ്ഞെടുപ്പ് നടത്താനെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
ഹര്‍ജി അംഗീകരിച്ച കോടതി കെ.ബി. ഗണേഷ്കുമാര് എംഎല്‍എ മറ്റ് വൈസ് ചെയര്മാന്മാരായ മുന്‍ എംഎല്‍എ എം.വി. മാണി, അഡ്വ .പോള്‍ ജോസഫ് ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജിക്കൊപ്പം പാര്‍ട്ടി ഭരണഘടനയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അഡ്വ. ജി. സുരേഷ് മുഖേനയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി 11ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: