ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍(93) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ഗുഡ്ഗാവിലെ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ മൂന്നരയോടെയായിരുന്നു അന്ത്യം. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി ഡയാലിസിസിന് വിധേയനായി കഴിയുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഗുജ്റാളിന്റെ മരണം പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുസഭകളും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നലത്തേക്ക് പിരിഞ്ഞു.
91 ലെ ഗള്‍ഫ് യുദ്ധവേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഇറാന് പ്രസിഡന്റ് സദ്ദാം ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സദ്ദാമിനെ കെട്ടിപ്പിടിച്ചത് ഏറെ വിവാദമായിരുന്നു. 91 ല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 92 ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 96 ലെ തെരഞ്ഞെടുപ്പിന് ശേഷം ഗുജ്റാള്‍ വീണ്ടും വിദേശകാര്യമന്ത്രിസ്ഥാനത്തെത്തി. അയല്‍രാജ്യങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും ഐക്യത്തിനുമായി അദ്ദേഹം അഞ്ച് തത്വങ്ങള്‍ ആവിഷ്ക്കരിച്ചിരുന്നു. മറ്റ് രാജ്യങ്ങള്‍പോലും ചര്‍ച്ച ചെയ്ത ഈ വിദേശനയം ഗുജ്റാള്‍ സിദ്ധാന്തമെന്ന പേരിലാണ് അറിയപ്പെട്ടത്. 1999ല്‍ ഐ.കെ.ഗുജ്റാള്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങി. മാറ്റേഴ്സ് ഓഫ് ഡിസ്കൃഷന് എന്നപേരില്‍ ആത്മകഥ രചിച്ചിട്ടുണ്ട്. ഉറുദു കവയത്രിയായ ഷീലയാണ് ഭാര്യ. രാജ്യസഭാംഗമായ നരേഷ് ഗുജ്റാളും വിശാല്‍ ഗുജ്റാളുമാണ് മക്കള്‍. പ്രശസ്ത ചിത്രകാരന് സതീഷ് ഗുജ്റാള്‍ സഹോദരനാണ്.
1997 ഏപ്രിലില്‍ മൂന്നാം മുന്നണിയുടെ പ്രതിനിധിയായി ഇന്ത്യയുടെ 12ാമത് പ്രധാനമന്ത്രിയായിരുന്ന ഗുജ്റാള്‍.
പ്രധാനമന്ത്രിയാവുന്നതിനുമുന്‍പ് അദ്ദേഹം വിവിധ കേന്ദ്രസര്‍ക്കാരുകളില്‍ പലപദവികളും വഹിച്ചു. ഇന്ദിരാഗാന്ധി, വി പി സിങ്ങ്, ദേവഗൗഡ എന്നിവരുടെ കീഴില്‍ പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയം, വിവരപ്രക്ഷേപണം, പൊതുമരാമത്ത് ഭവനനിര്‍മ്മാണം, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ കേന്ദ്രമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് 1975ല്‍ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വിവര പ്രക്ഷേപണ മന്ത്രിയായിരുന്നു. ഇന്ദിര നേരായ മാര്ഗ്ഗങ്ങളുപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നു അലഹബാദ് ഹൈക്കോടതി വിധിക്കുകയും ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും ജാഥകളും റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യമൊട്ടാകെ അറിയിക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരസിച്ചതിനാല്‍ ഇന്ദിര ഗുജ്റാളിനെ മാറ്റി വിദ്യാചരണ്‍ ശുക്ലയെ വാര്‍ത്താപ്രക്ഷേപണ മന്ത്രിയാക്കി. പിന്നീട് റഷ്യയിലെ ഇന്ത്യയുടെ സ്ഥാനപതിയായി അദേഹം നിയമിക്കപ്പെട്ടു.
1980 ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം ജനതാദളില്‍ ചേര്‍ന്നത്. 1997 ഏപ്രില്‍ 21 മുതല്‍ 1998 മാര്‍ച്ച് 19 വരെയായിരുന്നു ഗുജ്റാള്‍ പ്രധാനമന്ത്രിയായിരുന്നത്. ദേവഗൗഡക്കുശേഷമാണ് ഗുജ്റാള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിനു ശേഷം എ ബി വാജ്പേയി പ്രധാനമന്ത്രിയായി. 2005 ഒക്ടോബറില്‍ ബംഗ്ലാദേശ് അദ്ദേഹത്തെ ആദരിച്ചു. 2002 ല്‍ നടന്ന ജമ്മുകാശ്മീര്‍ തെരഞ്ഞെടുപ്പില്‍ വിദേശനിരീക്ഷകരെ കൊണ്ടു വരണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം വിവാദമായി. 2004 ല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായി. 1999 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതായി. 57 രാജ്യങ്ങളിലെ മുന്‍പ്രസിഡന്റുമാരും മുന്‍പ്രധാനമന്ത്രിമാരും ചേര്‍ന്നു രൂപീകരിച്ച ക്ലബ് ഓഫ് മാഡ്രിഡില്‍ അംഗമായി.
ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ഝലം ജില്ലയില്‍ 1919 ഡിസംബര്‍ നാലിനാണ് ഐ. കെ. ഗുജ്റാളിന്റെ ജനനം. അവ്താര്‍ നാരായണ്‍ ഗുജ്റാളിന്റെയും പുഷ്പ ഗുജ്റാളിന്റെയും മകനായ അദ്ദേഹം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന അദ്ദേഹം വിഭജനത്തോടെയാണ് ഇന്ത്യയിലെത്തിയത്.
പ്രശസ്ത ഉറുദു കവയത്രിയായിരുന്ന ഷീല ഗുജ്റാള്‍ ആയിരുന്നു ഭാര്യ. കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് അവര്‍ വിടപറഞ്ഞു. പഞ്ചാബ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ നിരവധി കവിതകള്‍ അവര്‍ രചിച്ചിട്ടുണ്ട്. നരേഷ് ഗുജ്റാളും വിശാല്‍ ഗുജ്റാളും ആണ് മക്കള്‍. നരേഷ് രാജ്യസഭാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: