ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന പ്രചാരണവുമായി ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ‘കുറുപ്പ്’ സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും.
സിനിമയുടെ നിര്‍മ്മാണവും ദുല്‍ഖറാണ്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന് ജിതിനും (36) ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചു.
ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന് ഏക മകനാണ്. ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവര്ത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീല്‍ നോട്ടിസിലുണ്ട്.
1980കളില്‍ കേരളത്തെ നടുക്കിയ പ്രമാദമായ കൊലപാതകമായിരുന്നു ചാക്കോ വധം. ഫിലിം റപ്രസന്റീവായിരുന്ന ചാക്കോയെ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു സുകുമാരക്കുറുപ്പും സംഘവും കാറില്‍ തട്ടികൊണ്ട് പോയി കാറിലിരുത്തി കാറടക്കം കത്തിച്ച് ചുട്ടുകൊന്നത്. സ്വന്തം പേരിലെടുത്ത ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാനായിരുന്നു ചാക്കോയെ ക്രൂരമായി കൊലപ്പെടുത്തിയത്..
കഥാപാത്രമായ സുകുമാരക്കുറുപ്പ് സിനിമയുടെ ട്രയിലറില്‍ പറയുന്നത് പോലെ, ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’ എന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് ഈ ലോകത്ത് നമുക്കിടയില്‍ ഒളിച്ചിരുന്ന് എല്ലാവരെയും വെല്ലുവിളിക്കുമ്പോള്‍ ദുല്‍ഖര്‍ നിങ്ങള്‍ സുകുമാരക്കുറുപ്പിനെ ഹിറോയാക്കരുതെന്ന് ജിതിനും, ശാന്തമ്മയും പറയുന്നു. സുകുമാരക്കുറുപ്പ് ഹീറോയായി അഭ്രപാളികളിലെത്തുമ്പോള്‍ മകനായ ഞാനും, അമ്മയും അനുഭവിക്കുന്ന നൊമ്പരം സിനിമാ കച്ചവടത്തിനിടെ അങ്ങ് കാണാതെ പോകരുത് ഇടറിയ ശബ്ദത്തില്‍ ജിതിന് പറഞ്ഞു. ദുല്‍ഖര്‍ സല്മാന് മമ്മൂട്ടിയെ പോലെയാണ് എനിക്കെന്റെ അച്ഛനെന്നും ജിതില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: