വന്മായയുള്ളവനായ അസുരേശ്വരന്‍ ശംബരന് സൃഷ്ടിച്ചിടുന്ന സൈന്യങ്ങളെ തക്കംലഭിക്കുന്ന സമയങ്ങളില്‍ ചെന്നു ദേവകളൊക്കെ ഓടിക്കും. അത്യന്തകോപമുള്ക്കൊണ്ട് ശംബരന് മൂന്ന് അസുരന്മാരെ മായയാല്‍ സൃഷ്ടിച്ചു. ദാമനെന്നും വ്യാളനെന്നും കടനെന്നും ആ മൂന്നുപേര്‍ക്കും പേരുകളിട്ടു. അവരേവരും പര്വതാകാരശരീരികളാകുന്നു. ആദ്യമായി മുളച്ചുവന്ന അവര്‍ക്ക് അകതാരില്‍ വാസനയെന്നതും ആത്മാഭിമാനവും ലേശംപോലുമില്ലെന്നറിയുക. യുദ്ധത്തിന് അങ്ങോട്ടു ചെല്ലുകയെന്നതും ശത്രുക്കളിങ്ങോട്ട് പോരികയെന്നതും ജീവിതം പിന്നെ മരണം, ജയം, തോല്‍വി എന്നീ വകകള്‍ അവര്‍ക്കറിയില്ല. മുന്നില്‍ പടകളെക്കണ്ടാല് ഉള്ക്കമ്പമില്ലാതെ എല്ലാറ്റിനെയും കൊന്നൊടുക്കും. ശംബരന് ആ മൂന്നുപേരെയും നോക്കീട്ടു സമ്മോദത്തോടെ ഇങ്ങനെ ഓര്‍ത്തു, ഇവര്‍ക്ക് ഇഷ്ടമായിട്ടുള്ളത് ഒന്നുമില്ല. അതുപോലെ ഇഷ്ടമില്ലാത്തതായിട്ടുമൊന്നുമില്ല. ദേവന്മാര് എതിര്‍ത്തു തോല്പ്പിക്കിലും ഇവര്‍ ഒരിക്കലും പിന്നാക്കം ഓടുകയില്ല. ഇങ്ങനെ നിരൂപിച്ചുറച്ച് അസുരന് പെട്ടെന്ന് വമ്പിച്ച സൈന്യം ചേര്‍ത്ത് ദേവന്മാരെയൊക്കെയും കൊന്നിങ്ങുവന്നീടുകെന്നു അവരോടു കല്പിച്ചു. ഘോരസൈന്യത്തോടൊത്തു അവര്‍ ചെന്നപ്പോള്‍ ഒളിച്ചുവാഴുന്ന ദേവന്മാരും ഗുഹ, സമുദ്രം, വള്ളിക്കുടില്‍ എന്നിവകളില്‍നിന്ന് ആയുധപാണികളായി ഘോരാട്ടഹാസങ്ങള്‍ ചെയ്ത് പുറപ്പെട്ടുവന്നു നേരിട്ടു പോരുതുടങ്ങി.
അവര്‍ ഏറ്റവും ദാരുണമായി ആയോധനം ചെയ്യുന്നനേരം കല്പാന്തകാലം അകാലത്തുവന്നുവെന്ന് എല്ലാവരും ഓര്‍ത്തുപോയി. അവിടെ മുഴുവനും രക്തം പ്രവഹിച്ചും അംഗങ്ങളും ആയുധങ്ങളും വീണ് എല്ലാവരും വളരെത്തളര്ന്ന് ദേവന്മാര് ഓടിത്തുടങ്ങി. ദാമാദികള് ഗര്ജനംചെയ്തുകൊണ്ട് ദേവന്മാരെയാകെ പറപറപ്പിച്ചു. പോരില്‍ ദേവന്മാര് തോറ്റുവെന്നാകിലും ഓട്ടത്തില്‍ അവര്‍ ജയിച്ചു. ദേവകളെ ഇനി പിടികിട്ടില്ലെന്ന് അസുരന്മാര് നന്നായറുച്ച് പാതാളകോശസ്ഥനാകുന്ന ബ്രഭുവിനെ ചെന്നു സാദരം എല്ലാം അറിയിച്ചു. ഉള്ളില്‍ അല്പവും ആകുലം കൂടാതെ അവിടെ എല്ലാവരും വാണു.
അനന്തരം ദേവന്മാര് ഒന്നിച്ച് ദുഃഖത്തോടെ പിതാമഹനായ ബ്രഹ്മാവിനെച്ചെന്നു കണ്ട് വീണു സാഷ്ടാംഗം നമസ്ക്കരിച്ച് വളരെ വിലപിച്ച് വൃത്താന്തങ്ങളെല്ലാം ഉണര്‍ത്തിച്ചു. ബ്രഹ്മാവ് നല്ലവണ്ണം കാര്യങ്ങള്‍ വിചാരിച്ച് കാരുണ്യമുള്ക്കോണ്ടറിയിച്ചു-‘നിശ്ചയമായും ഒരായിരം വര്‍ഷം കഴിയുമ്പോള്‍ ഈ അസുരന്മാരെ നിങ്ങള്‍ ജയിക്കും. നിങ്ങള്‍ അക്കാലംവരെ നല്ലവണ്ണം ഉല്ലാസമാര്ന്നുകൊണ്ട് ഒന്നു ചെയ്യണം. ഭീമപരാക്രമന്മാരായ ദാമാദികളോട് യുദ്ധം ചെയ്യുകയും പിന്നാക്കം ഓടി ഒളിക്കുകയും പിന്നെയും യുദ്ധം ചെയ്യുകയും പിന്നെയും ഓടി ഒളിക്കുകയും, ഈവിധം എപ്പോഴും ഭംഗംവരാതെ തുടരണം. ഇങ്ങനെ ചെയ്യുമ്പോള്‍ ദാമാദികള്‍ക്ക് സംഗരാഭ്യാസം നിമിത്തം ഉള്‍ക്കാമ്പില്‍, കണ്ണാടിയില്‍ പ്രതിബിംബമെന്നപോലെ അഹങ്കാരമെന്ന ഒരു ചമല്ക്കാരമുണ്ടായിവരും. ഇങ്ങനെ മാനസവാസനചേര്ന്ന ദാമാദി അസുരന്മാരെ എളുപ്പം ജയിക്കാം. നന്നായി വലയിലകപ്പെട്ട പക്ഷിയെ ചെന്നുപിടിക്കുവാന് പ്രയാസമുണ്ടാകുമോ? സര്‍വദുഃഖങ്ങള്‍ക്കും ആസ്ഥയെന്നുള്ളത് തര്‍ക്കമറ്റ ഇരിപ്പിടമാണ് എന്നോര്‍ക്കുക. അനാസ്ഥ എല്ലാ സുഖങ്ങള്‍ക്കും ഇരിപ്പിടമാകുന്നു. ജനങ്ങള്‍ ഈ വാസനാതന്തുവിനാല് കെട്ടപ്പെട്ടിട്ട് ഹാ കഷ്ടം! വല്ലാതെ കുഴങ്ങുന്നു. ദുഃഖത്തിനായിട്ട് വാസന കൂടുന്നു; സൗഖ്യത്തിനായിട്ട് നീങ്ങുന്നു വാസന. ഹേ ദേവന്മാരേ! നിങ്ങള്‍ ഇതു ധരിക്കുക, ധീരനായാലും, വൃദ്ധനായാലും, നേരായി സകലം അറിഞ്ഞവാനാകിലും, നൂനം മഹാനായവനാകിലും സിംഹം ചങ്ങലയിലെന്നപോലെ മാനവന് തൃഷ്ണയാല് ബദ്ധനായീടുന്നു.’ ഇത്ഥം കൃപയോടെ അരുള്ച്യ്തശേഷം ബ്രഹ്മാവ് അപ്രത്യക്ഷനായി. ഇപ്രകാരമുള്ള വിരിഞ്ചവാക്യങ്ങള് കേട്ട ദേവന്മാര് ഉത്സാഹമുള്ക്കൊണ്ട് ചെന്ന് കല്പാന്തകാലത്തെ മേഘനിര്ഘോഷതുല്യമായി വളരെ ശബ്ദത്തോടെ ദുന്ദുഭി ഘോഷിച്ചു. ഭീമാകൃതികളായ ദാമാദികളോട് ഉഗ്രമായി യുദ്ധം ചെയ്തു തുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: