മനോഹര്‍ ഇരിങ്ങല്‍
ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ആരാധനയയ്ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.
യുഎഇയിലെ പ്രമുഖ വ്യവസായിയും റീഗല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ വാസുശ്രോഫിന്റെ മകന് രാജു ശ്രോഫിനായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതല. 70000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ക്ഷേത്രത്തിനു രണ്ടു നിലകളാണുള്ളത്.
പ്രാര്‍ത്ഥനാ ഹാളിന്റെ വലുപ്പം 5000 ചതുരശ്ര അടിയാണ്. ഈ ഹാളില്‍ 1500 ലേറെ ഭക്തര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. പ്രതിഷ്ഠകളെല്ലാം മുകളിലെ നിലയിലാണ്. അയ്യപ്പന്, ഗുരുവായൂരപ്പന്, ശിവന്, ഗണപതി ഉള്‍പ്പെടെ 16 ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. ചുവരുകളും തറകളും തൂണുകളുമെല്ലാം ഇന്ത്യന്‍ അറബ് വാസ്തു ശില്പ ചാതുരിയുടെ സമന്വയം വിളിച്ചറിയിക്കുന്നു.
2019ല്‍ ദുബായ് ഭരണകൂടം ക്ഷേത്ര നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയെങ്കിലും മഹാമാരി കാരണം പണി പൂര്‍ത്തിയാകുന്നതിന് മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ മുറുകെ പിടിക്കാനും ആരാധിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ആരാധനാസമയം രാവിലെ 6 മണി മുതല്‍ രാത്രി 8.30 വരെ.
കശുവണ്ടിപ്പരിപ്പ്, പിസ്ത, ബാദാം എന്നിവയാണ് പ്രസാദമായി നല്‍കുന്നത്. ദുബായിലെ ഒരു ഇംഗ്ലീഷ് പത്രം ഇങ്ങനെ എഴുതുന്നു. ‘ഈ മാര്‍ബിള്‍ ഹിന്ദു ക്ഷേത്രം തലമുറകളോളം നീളും. കാരണം ഇതൊരു ഇന്ത്യന്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയുടെ, അധ്വാനത്തിന്റെ ഫലമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: