മനോഹര്‍ ഇരിങ്ങല്‍
ക്ഷേത്രവൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് കഞ്ചിക്കോട്. ഓരോ ക്ഷേത്രത്തിലെയും ആചാര പൂജാദികാര്യങ്ങളിലുമുണ്ട് ഈ വൈവിധ്യം. പാലക്കാട് ജില്ലയുടെ പലയിടങ്ങളിലും ചെറുതും വലുതുമായ ധാരാളം മാരിയമ്മന്‍ കോവിലുകളുണ്ടെങ്കിലും രേണുകാപരമേശ്വരീ മന്ത്രം ചൊല്ലി പൂജ ചെയ്യുന്ന ഏക ആരാധനാലയമാണ് ചടയന്‍കാലായി വടക്കുഭാഗം മാരിയമ്മന്‍ ക്ഷേത്രം.
വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് കനിഞ്ഞനുഗ്രഹം ചൊരിയുന്ന ശക്തിപ്രഭാവമാണ് ഇവിടെ കുടിയിരിക്കുന്ന മാരിയമ്മ. ഈ ശക്തി ചൈതന്യത്തിന് ശതവര്ഷങ്ങളുടെ പഴക്കമുണ്ടെന്നു പഴമക്കാര്‍ പറയുന്നു. പൊല്പുള്ളിയിലെ പേരുകേട്ട കൂളമൂട്ടം തറവാട്ടില്‍ നിന്നും ആവാഹിച്ചു വരുത്തിയ മാരിയമ്മ ചടയന്‍കാലായി ദേശക്കാരുടെ മുഴുവന്‍ കുലദേവതയായി വാണരുളുകയാണിപ്പോള്.
ഉടയാര് സമുദായത്തിന്റെ കുടുംബ ദേവതയായിരുന്നു മാരിയമ്മ. പണ്ട് ഇവിടെ ദേവിയുടെ ആരൂഢ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. കുടുംബ കാരണവരായിരുന്ന കൃഷ്ണ ഉടയാരാണ് സന്ധ്യാവിളക്കു കൊളുത്തി പൂജിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ കുടുംബങ്ങളെല്ലാം പലവഴിക്ക് പിരിഞ്ഞതോടെ ഇവിടുത്തെ പൂജാദികര്‍മ്മങ്ങളും നിലച്ചു. ഇത് കുടുംബങ്ങളില്‍ ദുര്‍നിമിത്തങ്ങള്‍ക്ക് ഇടവരുത്തി.
ദേവപ്രശ്നത്തിലാണ് ദേവീചൈതന്യം ഇവിടെ നിന്നും വിട്ടുപോവില്ലെന്നും ശ്രീകോവില്‍ കെട്ടി മുടങ്ങാതെ പൂജ ചെയ്യണമെന്നും അരുളപ്പാടുണ്ടാവുന്നത്. മാരിയമ്മയെ ശ്രീകോവില്‍ കെട്ടി കുടിയിരുത്തിയെങ്കിലും കാലപ്പഴക്കം മൂലം മരമുരൂപ്പടികള് പൂര്‍ണ്ണമായും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. ക്ഷേത്രം പുനരുദ്ധരിച്ചാണ് ഇപ്പോഴത്തെ മാരിയമ്മന്‍ കോവിലായി മാറിയത്.
ദേവിയുടെ മുന്നില്‍ ഇരുതിരിയിട്ട് തെളിയിക്കുന്ന കെടാവിളക്കാണ് പ്രധാന ആരാധന. പതിറ്റാണ്ടുകളായി ഈ വിളക്ക് കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ ദേവിയെ എണ്ണകാപ്പു നടത്തി പാലഭിഷേകം ചെയ്തുള്ള പൂജയും നിവേദ്യ വഴിപാടും ശര്‍ക്കര പൊങ്കാലയുമുണ്ട്. വിശ്വാസികളില്‍ അധികവും അമ്മമാരും പെണ്കുട്ടികളുമാണെന്നതാണ് മറ്റൊരു പ്രത്യേകത. വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനക്ക്, മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കൊപ്പം ദേവിയുടെ അനുഗ്രഹ കടാക്ഷങ്ങള്‍ക്കു പാത്രീഭൂതരായിത്തീരുമെന്നുള്ള സവിശേഷതയുമുണ്ട്.
മകരത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠാദിനം. വിളിച്ചാല്‍ വിളിപ്പുറത്തുള്ള മാരിയമ്മയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് ഈ ക്ഷേത്രനടയില്‍ എത്തുന്ന വിശ്വാസികളും കുറവല്ല. മാരിയമ്മയ്ക്കു പുറമെ ഉപപ്രതിഷ്ഠയായി വിഘ്നേശ്വരനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: