ശിവരൂപം പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണ്. ശിവലിംഗമാണ് ദേവന്റെ പ്രതീകമായി ക്ഷേത്രങ്ങളില്‍ ആരാധിക്കുന്നത്. എന്നാല്‍ ശയനരൂപത്തിലുള്ള ശിവപ്രതിഷ്ഠയുള്ളൊരു ക്ഷേത്രമുണ്ട് ആന്ധ്രപ്രദേശില്‍.
ചിറ്റൂര്‍ ജില്ലയിലെ സുരുട്ടപ്പള്ളി പള്ളികൊണ്ടേശ്വര ശിവക്ഷേത്രത്തില്‍ പത്നിയായ പാര്‍വതീ ദേവിയുടെ മടിയില്‍, ചതുര്‍ബാഹുവായി ശയനരൂപത്തിലാണ് ഭക്തര്‍ക്ക് ദര്‍ശനമരുളുന്നത്. പള്ളികൊണ്ടേശ്വരര്‍ എന്നാണ് മഹാദേവന് ഇവിടെ അറിയപ്പെടുന്നത്.
ആന്ധ്ര-തമിഴ്നാട് അതിര്‍ത്തിയിലുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം പാലാഴി മഥനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാലാഴി കടയുന്ന വേളയില്‍ വാസുകിയുടെ വായില്‍ നിന്നു വമിച്ച കാളകൂടം താഴെ വീണാല്‍ ലോകം നശിക്കുമെന്ന ഭീതിയില്‍ ഭഗവാന് ശിവന് അത് കൈകളിലെടുത്ത് വിഴുങ്ങുന്നു. പാര്‍വതീ ദേവിയാകട്ടെ, വിഷം തഴോട്ടിറങ്ങി ആപത്തൊന്നും വരാതിരിക്കാന്‍ ദേവന്റെ കഴുത്തില്‍ അമര്‍ത്തി പിടിക്കുന്നു. മഹാദേവന് നീലകണ്ഠനായ ഈ കഥയാണ് പള്ളികൊണ്ടേശ്വന്റെ ഐതിഹ്യം. വിഷം വിഴുങ്ങിയ ദേവന് പത്നിയുടെ മടിയല്‍ വിശ്രമിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: