അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജയന്തി ആഘോഷങ്ങളാല്‍ ഭക്തി നിര്ഭരമാണ് കാലടി. വൈശാഖ ശുക്ല പഞ്ചമിയിലാണ് ശങ്കരഭഗവദ് പാദരുടെ ജന്മദിനം. ശ്രീശങ്കരോത്സവ സംഘാടക സമിതിയും സൗന്ദര്യലഹരി ഉപാസനാ മണ്ഡലിയും ചേര്‍ന്ന് ശങ്കരാചാര്യ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ ഒരുക്കിയ അഷ്ടപരിക്രമണ തീര്‍ത്ഥാടനം (കാലടി തീര്‍ത്ഥാടനം), ആഘോഷങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നു. അഷ്ടപരിക്രമണ നാളെ സമാപിക്കും.
മേല്‍പ്പാഴൂര്‍മന, സ്വര്ണത്തു മന, ശ്രീശങ്കരസ്തൂപം, തിരുവെള്ളമാന്‍ തുള്ളി വടക്കുംനാഥക്ഷേത്രം, മാണിക്യമംഗലം കാര്‍ത്യായനീ ദേവി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുതലക്കടവ്, ആര്യാംബാ സമാധിയോടു കൂടിയ ക്ഷേത്രസമുച്ചയം എന്നിവയാണ് അഷ്ടതീര്‍ത്ഥങ്ങള്‍.
ശ്രീശങ്കരന്റെ മാതാവ് ആര്യാംബയുടെ ജന്മഗൃഹമായ മേല്‍പ്പാഴൂര്‍മന, ചിന്മയാനന്ദ സ്വാമികള്‍ ഏറ്റെടുത്ത് സംരക്ഷിച്ചതിനാല്‍ അതിന്റെ പൗരാണികതയും ചാരുതയും ഇപ്പോഴുമുണ്ട്.
ശ്രീശങ്കരന്റെ മാതാപിതാക്കളായ ശിവഗുരുവും ആര്യാംബയും വടക്കുംനാഥനെ പ്രാര്ത്ഥിച്ചാണത്രേ ശ്രീപരമേശ്വരന് തന്നെ പുത്രനായി അവതരിച്ചത്. അവരുടെ വാര്‍ധക്യകാലത്ത് വടക്കുംനാഥനെത്തി ദര്‍ശനം നല്കിയ സ്ഥാനമാണ് തുരുവെള്ളമാന് തുള്ളി വടക്കുംനാഥക്ഷേത്രമായത്.
ശിവഗുരു പൂജിച്ചിരുന്ന ദേവീക്ഷേത്രമാണ് മാണിക്യമംഗലം കാര്‍ത്യായനീ ദേവി ക്ഷേത്രം. ഒരിക്കല്‍ ശിവഗുരുവിന് ക്ഷേത്രത്തില്‍ പോകാന്‍ കഴിയാതെ വന്നപ്പോള്‍ ബാലനായ ശങ്കരനെ പൂജയ്ക്കയച്ചു. ദേവിക്ക് പാലു നിവേദിക്കുന്ന പതിവുണ്ട്. ശങ്കരന് പൂജ നടത്തി പാലു നിവേദിച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ ദേവി പാല് ഒട്ടും സ്വീകരിച്ചിട്ടില്ല എന്നു കണ്ട് ശങ്കരന് സങ്കടപ്പെട്ട് കരഞ്ഞു. ഉടനെ ദേവി പാലു മുഴുവനും കുടിച്ചു. കൊച്ചു ശങ്കരന് സന്തോഷമായി. അപ്പോഴാണ് അച്ഛന് വീട്ടിലേക്ക് പാല് പ്രസാദം കൊണ്ടുവരാറുള്ള കാര്യം ഓര്‍ത്തത്. പാല് ഒട്ടും ബാക്കിയില്ലാത്തതിനാല്‍ വീണ്ടും കരച്ചിലായി. അപ്പോള്‍ ദേവി തന്റെ സ്തന്യം കൊടുത്ത് ശങ്കരനെ അനുഗ്രഹിച്ചെന്നാണ് ഐതിഹ്യം.
ശ്രീശങ്കരന് പുനഃപ്രതിഷ്ഠ നടത്തിയ കുലദേവതാ ക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ദര്‍ശനപുണ്യം നല്കുന്നു.
പെരിയാറിന്റെ തീരത്തുള്ള മുതലക്കടവും ചരിത്ര സ്മാരകമാണ്. ശ്രീശങ്കരനെ മുതല പിടിക്കുന്നതും സംന്യാസത്തിന് അമ്മ സമ്മതിച്ചതിനാല്‍ മുതല പിടിവിടുന്നതുമായി ബന്ധപ്പെട്ട കഥയ്ക്ക് സാക്ഷിയായ കടവാണിത്.
ഭിക്ഷയാചിച്ച് ശ്രീശങ്കരന് ഒരു മനയില്‍ എത്തിയപ്പോള്‍ അവിടെയുയായിരുന്ന ദരിദ്രയായ വൃദ്ധയുടെ പക്കല്‍ അദ്ദേഹത്തിനു നല്‍കാനായി ഉണക്കനെല്ലിക്ക മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോള്‍ ശ്രീശങ്കരന് അവിടെ നിന്ന് ശ്രീമഹാലക്ഷ്മിയെ സ്തുതിച്ച് ചൊല്ലിയതാണ് കനകധാരാ സ്തോത്രം. മഹാലക്ഷ്മി Â പ്രസാദിച്ച് സ്വര്‍ണ നെല്ലിക്കകള്‍ വര്‍ഷിച്ചു. അതാണ് പവിത്രമായ സ്വര്ണത്തു മന.
ശ്രീങ്കരാചാര്യ ക്ഷേത്ര സമുച്ചയത്തിലാണ് ആര്യാംബയുടെ സമാധി, വേദപഠനങ്ങളും വേദസദസ്സുകളും നടക്കുന്ന ശ്രീശാരദാദേവീ ക്ഷേത്രം, ശ്രീശങ്കരാചാര്യ ക്ഷേത്രം എന്നിവ.
ശ്രീശങ്കര പ്രശസ്തി പ്രകാശിപ്പിക്കുന്ന ശങ്കരസ്തൂപം, കാഞ്ചിമഠം സ്ഥാപിച്ചതാണ്. അതിനകത്ത് ശ്രീശങ്കരന്റെ ജീവചരിത്രം മനോഹരമായ ചിത്രങ്ങളിലൂടെ കാണുന്നത് തീര്‍ത്ഥയാത്രയുടെ ആനന്ദം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: