രവീന്ദ്രന് കൊളത്തൂര്‍
അത്യുദാത്തമായ ഒരു ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ജീവിതയാത്രയിലാണ് നമ്മളേവരും. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യമായിരിക്കും ഉണ്ടാവുക. എന്നാല്‍ മനുഷ്യനായി ജനിച്ച നമുക്ക് നിശ്ചയമായും ജന്മലക്ഷ്യം മോക്ഷം തന്നെയാണ്. ഈ മോക്ഷം പരലോകത്തെത്തിയിട്ടു നേടേണ്ടതുമല്ല. നാം ജീവിച്ചിരിക്കുമ്പോള്‍ കൈവരിക്കുന്ന ആത്യന്തികമായ ദുഃഖനിവൃത്തി തന്നെയാണ് മോക്ഷം.
മോക്ഷം എന്ന പരമലക്ഷ്യം കൈവരിക്കാനുള്ള യാത്രയില്‍ ഓരോരുത്തരുടെയും മാര്‍ഗ്ഗവും വിഭിന്നമായിരിക്കും. അവരവരുടെ ഗുണഘടനയ്ക്കനുസരിച്ചും പൂര്‍വ്വ വാസനകള്ക്കനുസരിച്ചും ഇതിനു മാറ്റം സംഭവിക്കാം. എല്ലാവരുടെയും യാത്ര അറിഞ്ഞോ അറിയാതെയോ ആ ഒരു ലക്ഷ്യത്തിലേക്കാണെങ്കിലും ചിലപ്പോള്‍ വഴിപിഴക്കാനും സാധ്യത ഏറെയാണ്. നാം ലക്ഷ്യം ഉറപ്പിക്കുകയും ആ മാര്‍ഗ്ഗത്തിലൂടെ അറിഞ്ഞുകൊണ്ട് സഞ്ചരിക്കുകയും ചെയ്താല്‍ നിശ്ചയമായും ലക്ഷ്യം കൈവരിക്കാം.
നാം സാധാരണ വഴിപോക്കരെപ്പോലെയായിക്കൂടാ. യാത്രയില്‍ ഇരുവശവും നമ്മെ സംഭ്രമിപ്പിക്കുന്ന കാഴ്ചകള്‍ കാണാം. ആ കാഴ്ചകള്‍ കണ്ട് അതില്‍ ആസ്വാദനം കണ്ടെത്തിയാല്‍ മുന്നോട്ടുള്ള യാത്ര അവിടെ നിലയ്ക്കും. അതുപോലെ, യാത്രയില്‍ നാം മുന്നേറുമ്പോള്‍ ഇടയ്ക്കിടെ ചില വഴികാട്ടി ബോര്‍ഡുകള്‍ കാണാം. അതില്‍ ആലേഖനം ചെയ്തിരിക്കുന്ന സ്ഥലനാമങ്ങള്‍ നമുക്കെത്താനുള്ളതു മായിരിക്കാം. ആ പേര് കണ്ടാല്‍ ലക്ഷ്യമെത്തിയെന്ന തോന്നല്‍ ഉണ്ടാവാം. അത് ഒരു വഴികാട്ടി മാത്രമാണ്. അവിടെനിന്നും നമുക്ക് ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നര്ത്ഥം.
ഈ യാത്ര വെറുംകയ്യോടെയുള്ളതാവരുത്. ഗുരുപ്രാപ്തിയും ശാസ്ത്രാനുസന്ധാനവും അതനുസരിച്ചുള്ള സാധനയും പ്രധാനമാണ്. വാള്‍ത്തലപോലെ മൂര്‍ച്ചയേറിയ പന്ഥാവിലൂടെ സഞ്ചരിക്കുമ്പോള്‍ മാര്‍ഗ്ഗോപദേശവും ശാസ്ത്രത്തിന്റെ പിന്‍ബലവും ഏറെ സഹായിക്കും. ഓരോ നിമിഷവും വിശകലനം ചെയ്ത് മുന്നേറാന്‍ ഇതു സഹായിക്കും. ഇവ വഴിവിളക്കായി നമ്മെ നയിക്കുകയും ചെയ്യും. അല്ലാത്ത യാത്ര കടലില്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് അങ്ങുമിങ്ങും അലയുന്ന പായ്ക്കപ്പല്പോലെയാവും.
ഇങ്ങനെയൊരു യാത്ര ചെയ്യുമ്പോള്‍ പല പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും വന്നുചേരാം. അതിനാലൊന്നും പതറാതെ അതിലൊന്നും പതിക്കാതെ മുന്നോട്ടു നീങ്ങാന്‍ നമുക്കു സാധിക്കണം. അല്ലാതെ ഇവയില്‍ കുടുങ്ങി പിന്തിരിയരുത്. അത് ഭീരുക്കളുടെ സ്വഭാവമാണ്. ധീരന്മാര് എന്തു വിലകൊടുത്തും പ്രതിബന്ധങ്ങളെയും പ്രലോഭനങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കായി സഞ്ചരിക്കുകയും പരിശ്രമത്തിലൂടെ യഥാസ്ഥാനത്തെത്തുകയും ചെയ്യുന്നു. ഉന്നതമായ ലക്ഷ്യം നേടിയ പല മഹാത്മാക്കളുടെയും ജീവിതം പരിശേധിച്ചാല്‍, അവര്‍ കടന്നുവന്ന മാര്‍ഗ്ഗം അത്യന്തം കഠിനമായിരുന്നു എന്നു മനസ്സിലാക്കാനാകും. ഓരോരോ പതനങ്ങളും തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ടു പോകാനുള്ള പരിശ്രമം അവര്‍ ചെയ്തിരുന്നു. അത് ധീരന്റെ ലക്ഷണവുമാണ്. അവര്‍ പ്രവര്‍ത്തിച്ച് കാണിച്ചുതന്ന വഴികള്‍ നമ്മുടെ മുന്നില്‍ ഒരു ശാസ്ത്രമായി നിലകൊള്ളുന്നു. അതിനെ പിന്‍പറ്റി പരിശ്രമിച്ച് ചരിക്കുന്നതിലൂടെ യാത്ര സുഖപ്രദവുമാകുന്നു.
ലക്ഷ്യവും മാര്‍ഗ്ഗവും നിശ്ചയിച്ചുറപ്പിച്ച് സഞ്ചാരം തുടങ്ങിയാലും ലക്ഷ്യപ്രാപ്തി വൈകുന്നതില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഒരു നിരാശ വരാന്‍ സാദ്ധ്യതയുണ്ട്. നാം നിരന്തരമായി പരിശ്രമിക്കുക. അതുതന്നെയേ വഴിയുള്ളു. ഉറച്ച ലക്ഷ്യമുണ്ടെങ്കില്‍ അതു നേടാനുള്ള സാദ്ധ്യതയും വന്നുചേരും. അതില്‍നിന്നും പിന്തിരിയാതിരിക്കുകയാണ് വേണ്ടത്. ദേവന്മാര് പാലാഴിമഥനം ചെയ്ത കഥ കേട്ടിരിക്കുമല്ലോ.
രത്നൈര് മഹാര്ഹൈസ്തുതുഷുര് ന ദേവാഃ
ന ഭേജിരേ ഭീമവിഷേണ ഭീതിം
സുധാം വിനാ ന പ്രയയുര്‍വിരാമം
ന നിശ്ചിതാര്ഥാത് വിരമന്തി ധീരാഃ
പാലാഴിമഥനത്തിലൂടെ പല രത്നങ്ങള്‍ ലഭിച്ചിട്ടും ദേവന്മാര് സന്തുഷ്ടരായില്ല. ഭയങ്കരമായ കാളകൂടവിഷം ലഭിച്ചപ്പോള്‍ ഭയഭീതരായതുമില്ല. എന്നിട്ടും, അമൃത് ലഭിക്കാനുള്ള പ്രയത്നത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല. ഇതുപോലെ നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തെ നേടാതെ ധീരന്മാര് വിരമിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: