മുകുന്ദന് മുസലിയാത്ത്
കന്യാകുബ്ജമാണ് അജാമിളന്റെ നാട്. ബ്രാഹ്മണകുലത്തിലാണ് അജാമിളന് ജനിച്ചത്. കുട്ടിക്കാലത്ത് സന്ധ്യാവന്ദനാദികാര്യങ്ങള് മുറ തെറ്റാതെ നടത്തിയിരുന്നു. എന്നാല്‍ യൗവ്വനം വന്നതോടെ സ്ഥിതി മാറി. ഒരു നീചസ്ത്രീ ബന്ധം അജാമിളനെ വഴിതെറ്റിച്ചു. സന്ധാവന്ദനാദി ആചാരങ്ങളില്‍ ശ്രദ്ധയില്ലാതായി. സദാ സ്ത്രീ വിഷയം തന്നെ മനസ്സില്‍. അവരെ പ്രീതിപ്പെടുത്താന്‍ ധനത്തിനു മാത്രമേ കഴിയൂ. അവരെ പ്രീതിപ്പെടുത്താന്‍ ധനം വേണം. അതിനായി അജാമിളന് ഹിംസയും പിടിച്ചു പറിയും ശീലമാക്കുകയും ചെയ്തു. ഇപ്രകാരം നീചവൃത്തികളിലേര്പ്പെട്ട് എണ്‍പത്തിയെട്ടു വയസ്സുവരെ കുടുംബം പുലര്‍ത്തി. അജാമിളന്ന് പത്തു പുത്രന്മാരും പിറന്നു. അവസാനത്തെ പുത്രന് നാരായണന് എന്നായിരുന്നു പേര്. അവനെ അജാമിളന് കൂടുതല്‍ ലാളിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയല്ലേ? അവന്റെ ചിരിയും കളിയും ഏവരേയും സന്തോഷിപ്പിച്ചു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവനായിരുന്നു കൂട്ട്!
അതിനിടക്ക് മരണസമയം അടുത്തുവരുന്നതായി അജാമിളന്നു തോന്നി. കാലദൂതന്മാരുടെ ഭീകരരൂപം കണ്മുന്നില് തെളിഞ്ഞു. പാപികളെ ശിക്ഷിക്കാന്‍ കാലദൂതന്മാര് കയറുമായി പോത്തിന് പുറമേറിവരുമത്രേ! അജാമിളന് ആകെ ഭയന്നുവിറച്ചു. ഭയന്നു കൊച്ചുമകനെ വിളിച്ചു! ‘നാരായണാ’. ദൂരത്തു കളിച്ചുകൊണ്ടിരുന്ന നാരായണനെയാണ് വിളിച്ചത്. അതു ഭയന്ന മനസ്സിന്റെ ഉരുള്‍പൊട്ടലായിരുന്നു. പരിസരം മറന്ന വിളിയായിരുന്നു. വിളി വൈകുണ്ഠം വരെ അലയടിച്ചു. വിഷ്ണുപാര്ഷദന്മാര് ഉടനെ അജാമിള രക്ഷയ്ക്കായി പാഞ്ഞെത്തി. കാലദൂതന്മാരുമായി ഏറ്റുമുട്ടി. ആദ്യം വാക് ശരങ്ങള്‍ പ്രയോഗിച്ചു. പിന്നീട് സര്‍വ്വായുധങ്ങളും ഉപയോഗിച്ച് കാലദൂതന്മാരെ ആട്ടിയോടിച്ച് അജാമിളനെ രക്ഷിച്ചു. രക്ഷ മാത്രമല്ല സമാധാനിപ്പിക്കലും നടന്നു. മേലാല്‍ കാലദൂതന്മാര് അജാമിളന്റെ ഏഴയലത്തുപോലും വരില്ലെന്നു ഉറപ്പും കൊടുത്തു. അജാമിളന് കുറച്ചൊന്നുമല്ല വിസ്മയിച്ചത്. താനിന്നുവരെ വിഷ്ണുഭഗവാനെ ഭജിച്ചിട്ടില്ല. തന്നോട് വൈകുണ്ഠനാഥന് പ്രീതി തോന്നാന്‍ കാരണമെന്ത്?
വിഷ്ണുപാര്ഷദന്മാര് പറഞ്ഞു. അങ്ങ് ഭയന്നു വിളിച്ചത് നാരായണനെയാണ്. ആ വിളി ചൂണ്ടില്‍ നിന്നല്ല ഹൃദയത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഹൃദയശബ്ദം വൈകുണ്ഠത്തിലെത്തും. വൈകുണ്ഠനാഥന് ഭക്തവത്സലനാണ്. ഭക്തന്മാര്ക്കുവേണ്ടിയാണ് ഭഗവാന് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നാനാവിധ അവതാരങ്ങള്‍ ഭക്തന്മാരുടെ രക്ഷയ്ക്കും പ്രീതിക്കും വേണ്ടിയിട്ടാണ്. ഭഗവാന് അവതാരംകൊണ്ട് ഒന്നും നേടാനില്ല. എല്ലാം ഭക്തന്മാരെ സന്തോഷിപ്പിക്കാന്‍. അച്ഛന്മാര് മക്കള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കാറില്ലേ? അതുപോലെ.
അജാമിളന്ന് തന്റെ പൂര്‍വജീവിതം ഓര്‍മവന്നു. വിഷ്ണുപാര്‍ഷദന്മാരെ നമസ്കരിച്ചു പുതിയ ജീവിതശൈലി സ്വീകരിച്ചു. ദുര്‍നടപ്പ് പാടേ അവസാനിപ്പിച്ചു. മനസ്സും ബുദ്ധിയും തെളിഞ്ഞു. ജീവിതത്തില്‍ വൈരാഗ്യം വന്നു. ഗംഗാനദിയില്‍ ചാടി ശരീരബന്ധം ഉപേക്ഷിച്ചു. വിഷ്ണു പാര്ഷദന്മാര് വിമാനവുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. അജാമിളന് അതില്‍ കയറി വൈകുണ്ഠത്തിലെത്തി ഭഗവാനെ നമസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: