മുരളീധരന് രാജ. പി. കെ
വൈശാഖത്തിലെ ശുക്ലപക്ഷ തൃതീയ അക്ഷയപുണ്യദായകദിനമായതിനാല് അക്ഷയതൃതീയ എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ സവിശേഷ ദിവസത്തിലാണ് ദശാവതാരത്തിലെ ആറാമത്തെ അവതാരമായ പരശുരാമനും ഒന്‍പതാമത്തെ അവതാരമായ ബലരാമനും ആവിര്‍ഭവിച്ചത്. മാധവമാസത്തിലെ ഈ സുദിനം മാധവസേവയോടൊപ്പം മാനവസേവയ്ക്കും സമര്‍പ്പിക്കപ്പെട്ടതാണ്. പണ്ടുള്ളവര്‍ ഈ ദിവസം അന്നപാനാദികളും, ധനവും, വസ്ത്രങ്ങളും പാത്രമറിഞ്ഞു ദാനം ചെയ്യാറുണ്ടായിരുന്നു.
‘മാസാനാം ധര്മ്മഹേതൂനാം’
‘വൈശാഖശ്ച്ചോത്തമം’
‘മാധവപരമോ മാസഃ’
‘ശേഷശായി പ്രിയ സദാ’
‘ന മാധവ സമോ മാസോ’
‘ന കൃതേ ന സമം യുഗം’
എന്ന് പുരാണങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുള്ള മാധവമാസത്തിലെ പുണ്യത്രയീ ദിവസമാണ് ഈ തൃതീയ. ധര്‍മ്മത്തിലൂടെ സാമ്പാദിച്ച അര്‍ത്ഥം, പരമപുരുഷാര്‍ത്ഥമായ മോക്ഷലബ്ധിക്കായി ദാന ധര്മ്മാദികളിലൂടെ ഉപയുക്തമാക്കാനുള്ള സുദിനമായാണ് ഈ ദിവസത്തെ കണ്ടുവരുന്നത്.
ഹേഹയവംശത്തില്‍ ജനിച്ച രാജാക്കന്മാരെ സംഹരിക്കുക എന്ന ഉദ്ദേശത്തോടെ വാസുദേവന്റെ അംശാവതാരമായ പരശുരാമന് ഈ ദിവസമാണ് അവതരിച്ചത്. പരശു ദിവ്യായുധമാക്കിയതിനാലാണ് ഈ പേര് ലഭിച്ചത്.
‘ധ്യാതേഷ്വാധൃതാനലാസ്ത്രചകിതം
സിന്ധും സ്രുവക്ഷേപമണാ-
ദുത്സാര്യോദ്ധൃതകേരളോ ഭൃഗുപതേ!
വാതേശ! സംരക്ഷമാം’
(നാരായണീയം ദശകം-36)
കേരളത്തെ സമുദ്രത്തില്‍ നിന്ന് ഉദ്ധരിച്ചത് പരശുരാമനാണെന്ന് ഭട്ടതിരി നാരായണീയത്തില്‍ സ്തുതി രൂപേണ പറയുന്നുണ്ട്. കേരളത്തിലെ നൂറ്റിയെട്ട് ശിവാലയങ്ങളും നൂറ്റിയെട്ട് ദുര്ഗാലയങ്ങളും പരശുരാമ പ്രതിഷ്ഠിതമാണെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്റെയും അവതാരസുദിനമായ ഇന്ന് കര്‍ഷകദിനമായും ആഘോഷിക്കാറുണ്ട്. കലപ്പയാണ് ആയുധം. ഭീമസേനനേയും, ദുര്യോധനനേയും ഗദായുദ്ധം അഭ്യസിപ്പിച്ചതും ഈ ഹലായുധനാണ്. സര്‍പ്പരാജനായ ആദിശേഷനാണ് ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ ബലരാമനായി പ്രവേശിച്ചത്. ശ്രീകൃഷ്ണ പ്രേരണയാല്‍ മായാദേവി ആ ഗര്‍ഭത്തെ രോഹിണിയിലേക്ക് മാറ്റുകയും സച്ചിദാനന്ദസ്വരൂപന്‍ താമസംവിനാ ദേവകീജഠരത്തില് പ്രവേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: