നാലേ നാലു നാളുകള്‍ക്കാണ് പേരിനു മുന്നേ ‘തിരു’അഥവാ ‘തൃ’ എന്ന ശ്രേഷ്ഠ/മംഗള പദമുള്ളു. തൃക്കാര്‍ത്തികയ്ക്കും (തൃ+ കാര്‍ത്തിക), തിരുവാതിരയ്ക്കും (തിരു+ആതിര), തൃക്കേട്ടയ്ക്കും (തൃ+കേട്ട), പിന്നെ തിരുവോണത്തിനും (തിരു+ഓണം). അതെന്തുകൊണ്ടാണെന്ന അന്വേഷണം പണ്ഡിതന്മാര് നടത്തിയിട്ടുണ്ട്. അതിലേക്കിപ്പോള്‍ മുഴുവനായും കടക്കുന്നില്ല. തിരുവാതിരയുടെ കാര്യത്തിലെ പ്രസക്തി അത് ശിവന്റെ നക്ഷത്രമാണെന്നതാവാം. ശിവന്റെ അംശമോ, ശിവന് തന്നെയോ ആയ രുദ്രന് ആണ് തിരുവാതിരയുടെ നക്ഷത്രദേവത.
ദേവവാണിയില്‍ ആര്‍ദ്രാ എന്നാണ് ഈ നക്ഷത്രം വിളിക്കപ്പെടുന്നത്. (രൗദ്രം, ശിവം തുടങ്ങിയ ശിവപര്യായങ്ങളും ഉപയോഗിക്കുന്നു) ആര്‍ദ്രാ മൊഴിമാറി മലയാളത്തിലായപ്പോള്‍ ആതിര എന്നായി. ആര്‍ദ്രാ എന്നാല്‍ നനവുള്ളത് എന്ന ആശയവുമുണ്ട്. മനസ്സിനുളളില്‍ സഹാനുഭൂതിയുടെ ഈറന്‍ പ്രതലമുള്ളവരാവും എന്ന് തിരുവാതിരക്കാരെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
പൂര്‍ണമായും മിഥുനം രാശിയില്‍ വരുന്ന നക്ഷത്രമാണ് തിരുവാതിര. അതിനാല്‍ ഇവരെ മിഥുനക്കൂറുകാര്‍ എന്ന് വിളിക്കുന്നു. മിഥുനം രാശിയുടെ സവിശേഷതകള്‍ ഇവരില്‍ ഏറ്റവും പ്രകടമായിരിക്കും. ഈ കൂറിലെ മറ്റു രണ്ടു നക്ഷത്രങ്ങള്‍ മകയിരവും പുണര്തവുമാണ്. പക്ഷേ അവ ഭാഗികമായിട്ടാണ് മിഥുനം രാശിയില്‍ വരുന്നത്. (മകയിരം ആദ്യ പകുതി ഇടവക്കൂറിലും രണ്ടാം പകുതി മിഥുനക്കൂറിലും, പുണര്‍തം മുക്കാല്‍ മിഥുനക്കൂറിലും കാല് കര്ക്കടകക്കൂറിലും). എന്നാല്‍ തിരുവാതിരയുടെ നാലുപാദങ്ങളും മിഥുനക്കൂറില്‍ ഉള്‍പ്പെടുന്നു. മിഥുനം രാശിയുടെ ഉഭയപ്രകൃതവും ദ്വന്ദ്വാത്മകവ്യക്തിത്വവും ഇവരില്‍ കാണാനാവും. ഗദയും വീണയുമേന്തിയ സ്ത്രീപുരുഷന്മാരാണ് മിഥുനം രാശിയുടെ സ്വരൂപം. ഗദയും വീണയും രണ്ടു ലോകങ്ങളാണ്, രണ്ടു മനോഭാവങ്ങളാണ്. അതങ്ങനെ തന്നെ തിരുവാതിര മനുഷ്യരിലും ധ്രുവാന്തരത്വമായി നിലയുറപ്പിക്കുന്നു. മേടം രാശിയുടെ സ്വരൂപം ആടും ഇടവത്തിന്റേത് കാളയും ആണെന്നോര്‍ക്കുക. മിഥുനം രാശി മനുഷ്യരാശിയാണ്. പന്ത്രണ്ടു രാശികളില് നരരാശികള്‍ മൂന്നിലൊന്നേയുള്ളു എന്നത് മറക്കരുത്. എന്തൊക്കെ കുറ്റങ്ങള്‍ ശത്രുവിന് പറയാന്‍ ഉണ്ടായാലും തിരുവാതിര നാളുകാര്‍ മുഴു മനുഷ്യരാണ്. മരവിക്കാത്ത മനുഷ്യത്വത്തിന്റെ ഉടമകളാണ്.
തിരുവാതിര നക്ഷത്രക്കാരെ കൂടുതല്‍ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങള്‍ ബുധനും രാഹുവുമാണ്. മിഥുനക്കൂറിന്റെ അധിപന് ബുധനാണല്ലോ! തന്മൂലം ബുധപ്രഭാവം ഇവരില്‍ തെളിയും. വികാരങ്ങളെ സമര്‍ത്ഥമായി വാഗ്വീകരിക്കാന്‍ തിരുവാതിര നാളുകാര്‍ക്ക് ഒരു വിഷമവും നേരിടാറില്ല. വാക്കിന്റെയും വചനത്തിന്റെയും പെരുമാള്‍ ബുധനാണെന്നതു തന്നെ കാരണം! ഗണിതം, സാങ്കേതികവിദ്യ, അധ്യാപനം, സെയില്‍സ് മാര്‍ക്കറ്റിംഗ് മേഖല, ജ്യോതിഷം, സാഹിത്യം, അഭിഭാഷകവൃത്തി, മാധ്യമരംഗം, ഹാസ്യാനുകരണ കല എന്നിവ ബുധന്റെ വകുപ്പുകളാണ്. അവയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുന്ന തിരുവാതിരക്കാര്‍ വേഗത്തില്‍ വിജയകിരീടം ചൂടുന്നു.
തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജന്മദശയുടെ അഥവാ ആദ്യദശയുടെ അധിപന് രാഹുവാണ്. ഒരു ഗ്രഹത്തിന് മൂന്നു നാളുകളുടെ ആധിപത്യം എന്നതാണ് രീതി. രാഹുവിനെ ഒരു പാപഗ്രഹമായും അശുഭഗ്രഹമായും ജ്യോതിഷം വിലയിരുത്തുന്നു. രാഹുദശാകാലം പതിനെട്ട് വര്‍ഷമാണ്. അതിനാല്‍ പ്രായേണ ഇവരുടെ കുട്ടിക്കാലം അല്പം നിറം മങ്ങിയതോ കാളിമ പുരണ്ടതോ കയ്പുരസം ചേര്‍ന്നതോ ആവാം. ഒന്നാം പാദത്തില്‍ ജനിച്ചാല്‍ പരമാവധി പതിനെട്ടു വര്‍ഷം, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ പരമാവധി പതിമൂന്നര വര്‍ഷം, മൂന്നാം പാദത്തിലെങ്കില്‍ അങ്ങേയറ്റം ഒമ്പതുവര്‍ഷം, നാലാം പാദത്തിലായാല് ഏറിയാല്‍ നാലരവര്‍ഷം എന്നിങ്ങനെ രാഹുദശ ചുരുങ്ങും. അവരവരുടെ ജാതകത്തില്‍ ദശാശിഷ്ടം വര്‍ഷം, മാസം, ദിവസം എന്നിങ്ങനെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവും.
തിരുവാതിരയില്‍ ജനിക്കുന്നവരുടെ ദശാക്രമം ഇവ്വിധമാണ്: രാഹുദശ (18 വര്‍ഷം), വ്യാഴദശ (16 വര്‍ഷം), ശനിദശ (19 വര്‍ഷം), ബുധ ദശ (17 വര്‍ഷം), കേതു ദശ (7 വര്‍ഷം), ശുക്രദശ (20 വര്‍ഷം), സൂര്യദശ (6 വര്‍ഷം), ചന്ദ്രദശ (10 വര്‍ഷം), ചൊവ്വാദശ (7 വര്‍ഷം). ജനന വേളയില്‍ ഗ്രഹങ്ങള്‍ ഏതേതു രാശികളില്, ഏതേതു ഭാവങ്ങളില്‍ നില്ക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ് ദശകളുടെ അനുഭവതലം അനാവരണം ചെയ്യപ്പെടുന്നത്.
തിരുവാതിരയുടെ മൂന്ന്, അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ യഥാക്രമം പൂയം, മകം, ഉത്രം എന്നിവ. അഷ്ടമരാശി മകരക്കൂറും അതിലെ നക്ഷത്രങ്ങളായ ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവയുമാണ്. ഇപ്പറഞ്ഞ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ വാക്കിലും കര്‍മ്മത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തിരുവാതിരയും തിരുവോണവും പരസ്പര വേധ നക്ഷത്രങ്ങളുമാണ്.
നക്ഷത്രദേവതയെ (രുദ്രന്/ശിവന്) ആയുഷ്ക്കാലം മുഴുവന്‍ ഭജിക്കുന്നത് ഏറ്റവും നല്ല ഫലങ്ങളുണ്ടാക്കും. എന്നല്ല, ജീവിത ശ്രേയസ്സിന് അത് അനിവാര്യമാണ് താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: