ആരവല്ലി മലനിരകളില്‍, ബാനസ് നദിക്കരയിലുള്ള കൊച്ചു പട്ടണമാണ് നാഥ്വാര. നാഥ്വാരയെന്നാല് ‘നാഥന്റെ (ദൈവത്തിന്റെ) കവാടം’. ഈ പ്രദേശത്തിന്റെ ചരിത്രമത്രയും ‘ശ്രീനാഥ്ജി’യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന് കൃഷ്ണനാണ് ശ്രീനാഥ്ജി. നാഥ്വാര കൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശ്രീനാഥ്ജി, മഥുരയില്‍ നിന്നാണ് രാജസ്ഥാനിലെ നാഥ്വാരയിലെത്തിയത്. അതിനു പിന്നില്‍ കൗതുകമാര്‍ന്നൊരു കഥയുണ്ട്.
മഥുരയില്‍ ഗോവര്‍ധനഗിരിയിലായിരുന്നു ശ്രീനാഥ്ജിയുടെ ക്ഷേത്രമുണ്ടായിരുന്നത്. ഏഴുവയസ്സ് പ്രായമുള്ള ഉണ്ണിക്കണ്ണന്റെ രൂപമാണ് ശ്രീനാഥ്ജിയെന്ന പേരില്‍ ആരാധിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍, മുഗള്‍രാജാവായിരുന്ന ഔറംഗസേബ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീതിയില്‍ വിഗ്രഹം രാജസ്ഥാനിലേക്ക് മാറ്റുകയായിരുന്നു. വിഗ്രഹവുമായി പോകുകയായിരുന്ന കാളവണ്ടിയുടെ ചക്രങ്ങള്‍ പെട്ടെന്നൊരിടത്ത് ചളിയില്‍ പൂണ്ടു. എത്ര ശ്രമിച്ചിട്ടും അതൊന്ന് ഇളക്കാന്‍ പോലുമായില്ല. വിഗ്രഹത്തെ അനുഗമിച്ചിരുന്ന പൂജാരിമാര്‍ക്ക് യാഥാര്‍ത്ഥ്യം മനസ്സിലായി. അവിടെ വസിക്കാനാണ് ഭഗവാന് ആഗ്രഹിക്കുന്നതെന്ന പൂജാരിമാരുടെ നിഗമനങ്ങള്‍ മാനിച്ച് മേവാറിലെ രാജാവായിരുന്ന മഹാറാണാ രാജ് സിങ് അവിടെ ക്ഷേത്രം പണിയുകയായിരുന്നു. നാഥ്വാരയെന്ന പേരില്‍ പിന്നീട് ആ പ്രദേശം പ്രസിദ്ധമായി.
കണ്ണന്റെ ചിത്രങ്ങള്‍
നാഥ്വാരയെ പ്രസിദ്ധമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. കൃഷ്ണന്റെ അവതാര ചരിതവും ബാലലീലകളും നിറങ്ങളില്‍ നിറയുന്ന പീഛ്വായ് ചിത്രങ്ങള്‍. ഭാരതത്തിന്റെ പരമ്പരാഗത ചിത്രകലാശൈലികളില് മുന്‍നിരയിലുള്ള പീഛ്വായെ, കണ്ണനും ഗോകുലവും വൃന്ദാവനവും കളിത്തോഴരും പ്രിയസഖി രാധയുമെല്ലാം ചേര്‍ന്ന് സമ്മോഹനമാക്കുന്നു. പീഛ്വായ് എന്നാല്‍ ‘പിന്നാമ്പുറത്തുള്ളത്’ എന്നര്‍ഥം.
പശതേച്ച് മിനുക്കിയെടുത്ത തുണികളില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ശ്രീനാഥ്ജി ക്ഷേത്രമുള്‍പ്പെടെ രാജസ്ഥാനിലെ കൃഷ്ണ ക്ഷേത്രങ്ങളില്‍ തിരശ്ശീലയായി ഉപയോഗിച്ചു വരുന്നു. ഇത്തരം തിരശ്ശീലാ ചിത്രങ്ങള്‍, ഭക്തര്‍ ഭഗവാന് വഴിപാടു നടത്തിയ ശേഷം തിരികെ വീടുകളില്‍ കൊണ്ടു പോയി ഭക്ത്യാദര പൂര്‍വം സൂക്ഷിക്കുന്നു.
നാടോടിക്കഥകളും ഐതിഹ്യങ്ങളും പകര്‍ത്തുന്ന തനത് രാജസ്ഥാനി ചിത്രകലാരൂപമായ ഫട് ശൈലിയോട് സാമ്യമുള്ളവയാണ് പീഛ്വായ്. ശ്രീനാഥ്ജിയാണ് എല്ലാ ചിത്രങ്ങളുടെയും കാതല്‍. വിടര്‍ന്ന കണ്ണുകളുള്ള രാധയും സഖിമാരും, അതീവ സൂക്ഷ്മതയോടെ അതിലേറെ ചാരുതയോടെ നിറം ചായ്ച്ചെടുത്ത അവരുടെ ആഭരണങ്ങള്‍, വസ്ത്രാലങ്കാരങ്ങളിലെ വര്ണബാഹുല്യം, വൃന്ദാവനത്തിന്റെ വശ്യത തുടങ്ങിയവയെല്ലാം ഈ കൃഷ്ണകഥാചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു.
രാസലീലയും സന്ധ്യാരതിയും
രാസലീല, ഗോവര്‍ധനമുയര്‍ത്തി നില്ക്കുന്ന കണ്ണനെ ആധാരമാക്കിയുള്ള ഗിരിരാജ പീഛ്വായ്, മയിലുകളുടെ വിസ്മയനൃത്തം പ്രമേയമാക്കുന്ന മോര്ഭൂതി, കണ്ണനൊപ്പം ഗോക്കളെക്കൂടി ആരാധിക്കുന്ന പൂജയുടെ ഗാംഭീര്യവുമായി ഗോപാഷ്ടമി, ഗോക്കളെ മേച്ചു നടന്ന ശേഷം കൂട്ടുകാര്‍ക്കൊപ്പം സന്ധ്യയോടെ മടങ്ങിയെത്തുന്ന കണ്ണനെ വരയ്ക്കുന്ന സന്ധ്യാരതി എന്നിവയാണ് പീഛ്വായുടെ പ്രധാന ‘തീമു’കള്‍.
ചുവപ്പ്, മഞ്ഞ, കറുപ്പ്, പച്ച നിറങ്ങളാണ് ചിത്രംങ്ങളില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. നഥ്വാരയിലെ പ്രധാന കുടില്‍ വ്യവസായം കൂടിയാണ് പീഛ്വായ്. ഇവിടുത്തെ മുഖ്യ ‘കയറ്റുമതി ഉത്പന്ന’മെന്നും ഈ ചിത്രങ്ങളെ വിശേഷിപ്പിക്കാം. ചിത്രകാരന്മാര് മാത്രം വസിക്കുന്ന കോളനികളും ചിത്രകലാ തെരുവുകളും ധാരാളമുണ്ട് നഥ്വാരയില്. ചിത്രങ്ങള്‍ തേടിയെത്തുന്നവരില്‍ കൂടുതലും വിദേശസഞ്ചാരികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: