അരുവിപ്പുറം: 133-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തിനും മഹാശിവരാത്രി മഹോത്സവത്തിനും കൊടിയേറി. ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാര്‍ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന് വിഭാവനം ചെയ്ത സമത്വ ഭൂമികയ്ക്ക് പകരം അഭിമാനം സംരക്ഷിക്കാന്‍ ദുരഭിമാന കൊല നടത്തുന്ന നാടായി രാജ്യം അധഃപതിച്ചുവെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവര്ക്കും തുല്യത, സമത്വം എന്നത് നൂറ്റാണ്ട് മുമ്പ് തന്നെ ഗുരുദേവന് നമുക്ക് കൈമാറിയതാണ്. ഗുരു സന്ദേശം ഉള്‍ക്കൊണ്ടവരാണ് ഇന്ത്യാക്കാര്‍ എന്ന് നമുക്ക് പറയുവാന്‍ കഴിയണമെന്നും ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു.
വാള്‍ത്തല കൊണ്ടല്ല, നിശ്ശബ്ദമായാണ് മനുഷ്യ മനസ്സില്‍ വിപ്ലവം സൃഷ്ടിക്കേണ്ടതെന്ന് ഗുരു നമുക്ക് കാണിച്ചു തന്നുവെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള മഹാശിവരാത്രി മഹോത്സവത്തിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തൃക്കൊടിയേറ്റി.
നെതര്‍ലന്‍ഡ്സ് മുന്‍ അംബാസിഡര്‍ വേണു രാജാമണി, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡി കേരള യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ.എം.എ. സിദ്ദിഖ്, അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ശിവഗിരി മഠം സ്വാമി ബോധി തീര്‍ത്ഥ സ്വാഗതവും ശിവഗിരി മഠം സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. പത്ത് ദിവസം നീണ്ടു നില്ക്കുന്ന പ്രതിഷ്ഠാ വാര്‍ഷികം 11ന് മഹാശിവരാത്രി ദിനത്തില്‍ ആയിരം കുടം അഭിഷേകത്തോടെയും 12ന് ആറാട്ട് എഴുന്നള്ളത്തോടും കൂടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: