മുകുന്ദന് മുസലിയാത്ത്
തുംഗഭദ്രാ നദീതീരത്താണ് ആത്മദേവന് എന്ന ബ്രാഹ്മണോത്തമന്‍ താമസിച്ചിരുന്നത്. ധുന്ധുലി എന്നായിരുന്നു ആത്മദേവന്റെ പത്നിയുടെ പേര്. ആത്മദേവന് സന്താനഭാഗ്യം ഉണ്ടായില്ല. സന്താനമില്ലെങ്കില്‍ ഗൃഹസ്ഥാശ്രമമെന്തിന് എന്നു കരുതി ആത്മദേവന് വീടുവിട്ട് കാട്ടിലെത്തി. അവിടെ ഒരു തടാകതീരത്ത് ഒരു സംന്യാസിയെ കണ്ടു.
സംന്യാസി ആത്മദേവനോടു ചോദിച്ചു. അങ്ങു ദുഃഖിച്ചിരിക്കുന്നതുപോലെ കാണുന്നുവല്ലോ എന്താണ് കാരണം?
ആത്മദേവന് പറഞ്ഞു:
എന്റെ പിതൃക്കള്‍ക്ക് ദാഹജലം കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല. അവര്‍ക്കു തര്‍പ്പണം ചെയ്യാനായി കയ്യില്‍ ജലമെടുക്കുമ്പോള്‍ എന്റെ ഹൃദയതാപമേറ്റ് അതു ചൂടായിപ്പോകുന്നു. അതു പിതൃക്കള്‍ക്ക് കുടിക്കാനാകുന്നില്ല.
ആത്മദേവനെ നോക്കി സംന്യാസി ഒന്നു കണ്ണടച്ചു. ബ്രാഹ്മണന്റെ ഭൂതവര്‍ത്തമാന ഭാവി കാര്യങ്ങളെല്ലാം മനസ്സില്‍ തെളിഞ്ഞു. സംന്യാസി പറഞ്ഞു.
അങ്ങയുടെ പ്രാരാബ്ധവശാല്‍ ഏഴു ജന്മം സന്താനഭാഗ്യം അങ്ങേക്കുണ്ടാവാന്‍ വഴിയില്ല. എങ്കിലും ഞാനങ്ങയെ സഹായിക്കാം. ഞാന്‍ ജപിച്ച ഒരു മാമ്പഴം അങ്ങേക്കു തരാം അതു പത്നിക്കു കൊടുക്കുക. ബാക്കിയെല്ലാം വിധിപോലെ വരും.
സംന്യാസിയുടെ നിര്‍ദ്ദേശമനുസരിച്ച് മാമ്പഴം ധുന്ധുലിയെ ഏല്‍പ്പിച്ചു. അവളാണെങ്കിലോ കുലടയായിരുന്നു. ഭര്‍തൃനിര്‍ദേശം അവള് അനുസരിച്ചില്ല. മാമ്പഴം കഴിക്കാനും ഗര്‍ഭം ധരിക്കാനും അവര്‍ ഇഷ്ടപ്പെട്ടില്ല. അതിനെ ഒരു പശുവിന് ഭക്ഷണമായി കൊടുക്കുകയും ചെയ്തു. താന്‍ ഗര്‍ഭവതിയാണെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ധുന്ധുലിയുടെ സഹോദരി യഥാര്‍ത്ഥത്തില്‍ ഗര്‍ഭവതിയായിരുന്നു. അവളുടെ പുത്രനെ സ്വന്തം പുത്രനാണെന്ന് പറഞ്ഞ് ആ കുഞ്ഞിനെ ആത്മദേവന് കാണിച്ചുകൊടുക്കുകയും ചെയ്തു. ആത്മദേവന് അവന് ധുന്ധുകാരി എന്നു പേരിട്ടു.
അദ്ഭുതമെന്നപോലെ മാമ്പഴം തിന്ന പശുവും ഒരു കുഞ്ഞിന് ജന്മം നല്കി. ഒരു കോമള ബാലന്. ചെവി മാത്രം പശുച്ചെവിപോലെ. ആത്മദേവന് അവനും പേരിട്ടു. ഗോകര്ണ്ണന്. രണ്ടുപേരും ആത്മദേവന്റെ വീട്ടില്‍ത്തന്നെ വളര്‍ന്നു.
എന്നാല്‍ ധുന്ധുലിയുടേയും സഹോദരിയുടേയും കാപട്യം ധുന്ധുകാരിയിലും പ്രകടമായി ദുര്നടത്തം നിത്യശീലമാക്കി. പരോപദ്രവവും ചതിയും വഞ്ചനയും ക്രൂരതയും വിനോദമാക്കി. കണ്ടുമുട്ടുന്ന കുട്ടികളെ വാരിയെടുത്ത് കിണറ്റിലിടും. വേശ്യകളുമായി നിത്യസമ്പര്‍ക്കം നടത്തി. അവരുടെ വാക്കുകേട്ട് മാതാപിതാക്കളെയും നാട്ടുകാരെയും ദ്രോഹിച്ചു. മോഷണവും കവര്‍ച്ചയും നടത്തി അവര്‍ക്ക് ആടയാഭരണങ്ങള്‍ നല്കി.
എന്നാല്‍ ഈ വേശ്യാസ്ത്രീകള് ധുന്ധുകാരി കൊണ്ടുവരുന്ന ധനം കവര്‍ച്ച മുതലാണെന്നറിഞ്ഞതിനാല്‍ ഭാവിയില്‍ രാജകോപത്തിന്നിരയാകുമെന്നു ഭയന്നു. അതിനാല്‍ ധുന്ധുകാരിയെത്തന്നെ കൊല്ലാന്‍ അവര്‍ തയ്യാറായി. വിഷംകൊടുത്തും വായില്‍ തീക്കനലിട്ടും കയ്യും കാലും കെട്ടി കിണറ്റിലിട്ടും അവന്റെ മരണം ഉറപ്പുവരുത്തി. തങ്ങളുടെ ഭര്‍ത്താവ് തീര്‍ത്ഥാടനത്തിനു പോയിരിക്കുകയാണെന്ന് നുണയും പറഞ്ഞു.
ധുന്ധുകാരി പ്രാരാബ്ധ ഭാരംകൊണ്ട് ഒരു ഗതികിട്ടാ പ്രേതമായി അലഞ്ഞു. അതികഠിനമായ ചൂടും തണുപ്പും വിശപ്പും ദാഹവും എല്ലാം അനുഭവിച്ചുതന്നെ ചുറ്റിയടിച്ചു. അവസാനം സഹോദരനായ ഗോകര്‍ണ്ണനെ അഭയം തേടി. ധുന്ധുകാരിക്കായി പ്രയാഗയിലും കാശിയിലും ബലിതര്‍പ്പണം നടത്തി. എന്നിട്ടും ധുന്ധുകാരിക്ക് പ്രേതഭാവത്തില്‍നിന്ന് മോചനമില്ല. അവസാനം ഗോകര്ണ്ണന് സൂര്യദേവനോട് പരിഹാരം തേടി. ഭാഗവതസപ്താഹം നടത്താന്‍ സൂര്യദേവന് ഉപദേശിച്ചു. അതുപ്രകാരം ഗോകര്ണ്ണന് ഭാഗവത സപ്താഹം ആരംഭിച്ചു. കേട്ടു കേട്ട് ജനം തടിച്ചുകൂടി. അതൊരു മഹാസഭയായി. പ്രേതരൂപിയായ ധുന്ധുകാരി ഇരിപ്പിടം കിട്ടാതെ വിഷമിച്ചു. ഗോകര്‍ണ്ണന്റെ നിര്‍ദേശപ്രകാരം ഒരു മുളയുടെ ദ്വാരത്തില്‍ അഭയംതേടി. ഏഴുകമ്പുകളുള്ള ഒരു മുളയായിരുന്നു അത്. ഓരോ ദിവസത്തെ കഥാകഥനശേഷവും മുളയുടെ ഓരോ കമ്പുകള്‍ പൊട്ടിക്കൊണ്ടിരുന്നു. ഏഴാം ദിവസവും ധുന്ധുകാരി പ്രേതഭാവം വെടിഞ്ഞ്, പാപമറ്റ്, ദേവഭാവം പ്രാപിച്ചു. വിഷ്ണുപാര്ഷദന്മാര് വിമാനവുമായെത്തി ധുന്ധുകാരിയെ വൈകുണ്ഠത്തിലേക്കു കൊണ്ടുപോയി. അതാണ് ഭാഗവത കഥാശ്രവണത്തിന്റെ മഹത്വം. ഭാഗവത കഥ കേട്ടാല്‍ ബ്രഹ്മഹത്യാ പാപംപോലും പറപറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: