പല മഹാത്മാക്കളും അവരവരുടെ രീതിയില്‍ പല ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിച്ചും സാധനകള്‍ അനുഷ്ഠിച്ചും നടത്തിയ അന്വേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും അനുഭവസാക്ഷ്യങ്ങളും പറഞ്ഞുവച്ചിട്ടുണ്ട്. അവരുടെ ജീവിതവും തത്വചിന്തകളും ഒരു നിത്യസാധനപോലെ പഠിക്കുന്നത് സാധകരായ നമുക്ക് ഏറെ പ്രചോദനപരമാണ്.
ശ്രീശങ്കരാചാര്യര്‍, എഴുത്തച്ഛന് ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്, രമണമഹര്‍ഷി മുതലായവരുടെ ജീവചരിത്രം മാത്രമല്ല, ആത്മീയതയില്‍ പുതുനവോത്ഥാനം കൊണ്ടുവന്ന ആധുനിക ഗുരുക്കന്മാരായ സ്വാമിചിന്മയാനന്ദ, ശ്രീസത്യസായിബാബ ,അമൃതാനന്ദമയീ ദേവി, തുടങ്ങി അനേകം ഗുരുക്കന്മാര് നമുക്ക് മാര്‍ഗ്ഗദര്‍ശികളാണ്. അവര്‍ ആത്മീയസാധനയുടെ വൈവിധ്യമാര്‍ന്ന സാദ്ധ്യതകള്‍ നമുക്കായി തുറന്നു തന്നിട്ടുണ്ട്.
ആറു ചോദ്യങ്ങളുടെ ഉത്തരംതേടുന്നതിലൂടെ ആത്മീയതയെ നമുക്ക് അടുത്തറിയാനാവും.
1.എന്താണ് ആത്മീയത? നമ്മുടെ ദൈനംദിന ചിന്തകളും പ്രവൃത്തികളും തന്നെയാണത്. മനസാവാചാകര്‍മ്മണാ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കര്‍മ്മങ്ങളുടെ എല്ലാം ഉത്തരവാദിത്വം സ്വയമേറ്റെടുക്കാനുള്ള ആര്‍ജ്ജവമാണ് ആത്മീയത. അത് മറ്റാരുടെയും ചിന്തയ്ക്ക് വശംവദമായിട്ടാവരുത്. മറ്റുള്ളവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം, എന്നാല്‍ തീരുമാനങ്ങള്‍ എല്ലാം സ്വയം ആലോചിച്ച് ഉറപ്പിക്കണം.
2. എന്തിനാണ് ആത്മീയത? ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏതു പ്രശ്നങ്ങളെയും ഘട്ടങ്ങളെയും മനഃസമാധാനത്തോടെ, കലുഷചിന്തകളുടെ ശല്യമില്ലാതെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിനായാണ് നാം ആത്മീയതയില്‍ അഭിരമിക്കുന്നത്. നമുക്ക് മുന്നിലെ പ്രശ്നങ്ങള്‍ പലപ്പോഴും സങ്കീര്‍ണ്ണവും പരിഹാരമില്ലാത്തതും ആയേക്കാം.
3. ആര്‍ക്കാണ് ആത്മീയത വേണ്ടത്? ആത്മീയത, സംന്യാസിമാര്‍ക്കും പൂജാരികള്‍ക്കും മാത്രം വേണ്ട ജീവിതരീതിയല്ല. എല്ലാവര്ക്കും ഇതിനര്ഹതയുണ്ട്. സ്വയം അതൊരുത്തരവാദിത്വമായിക്കണ്ട് ഓരോരുത്തരും ഏറ്റെടുക്കേണ്ട മനോഭാവമാണിത്.
4 എവിടെയാണ് ആത്മീയത പ്രായോഗികമാകുന്നത്? നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെയാണ് ആത്മീയത പ്രായോഗികമാക്കാന്‍ ഏറ്റവും അനുയോജ്യം. അതിനായി ഹിമാലയത്തിലേക്കോ മറ്റ് പുണ്യസ്ഥലങ്ങളിലേക്കോ പോകേണ്ട കാര്യമില്ല.
5. ആത്മീയത ആരംഭിക്കേണ്ടത് എപ്പോഴാണ്? നേരത്തേതന്നെ ആത്മീയ പാതയില്‍ അല്ലാത്തവര്‍ ഈ നിമിഷം തന്നെ ഇതിലേക്ക് വരിക. നമുക്ക് വയസ്സായി,’രാമനാമം ജപിക്കേണ്ട പ്രായ’ത്തിനായികാത്തിരിക്കേണ്ടകാര്യമില്ല.
6. എങ്ങനെ? ആത്മീയതയില്‍ താല്പര്യമുള്ളവര് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരുചോദ്യമാണിത്. മുന്‍പേ നടന്ന, വഴികാട്ടികളായി നിന്നിട്ടുള്ള മഹാത്മാക്കള്‍ വിരിച്ച അനേകം പാതകള്‍ ബഹുസ്വരമായ സനാതനധര്‍മ്മത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. എല്ലാം ശ്രദ്ധയോടെ, ബഹുമാനത്തോടെ വികസിപ്പിച്ചെടുക്കുന്ന അവബോധം നമ്മെ സൂക്ഷ്മദൃക്കുകളാക്കുന്നു. ആത്മാന്വേഷണമെന്ന വിശാലമായ മാര്‍ഗ്ഗമാണ് നമുക്ക് മുന്നിലുള്ളത്. തെറ്റുകള്‍ വരുത്താനും തിരുത്താനും തയ്യാറാവുന്നതോടെ സ്വാതന്ത്ര്യത്തിന്റെ പാത നമുക്ക് മുന്നില്‍ അനാവൃതമാവുന്നു.
മണ്ഡലകാലത്ത് നാം തുടങ്ങുന്ന അയ്യപ്പസംസ്ക്കാരത്തില് അധിഷ്ഠിതമായ ആചാരങ്ങള്‍ ആത്മീയപാതയിലേക്കുള്ള ആദ്യപടികളായി നമുക്ക് കണക്കാക്കാം. മുകളില്‍ പറഞ്ഞ ആറുചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്ന ഒരുപ്രക്രിയയുടെ തുടക്കമായി മണ്ഡലകാലം സമാരംഭിക്കട്ടെ. അയ്യപ്പസ്വാമിയുടെ ജീവചരിതം സ്വാംശീകരിക്കുന്ന ഒരുവനില്‍ ധാര്‍മ്മികമായ കടമയെപ്പറ്റിയും, ധ്യാനാവസ്ഥയെപ്പറ്റിയും ഒടുവില്‍ ഉണ്ടാവുന്ന ആത്യന്തികമായ പ്രശാന്തിയെപ്പറ്റിയും പുതിയൊരുണര്‍വ്വ് സംജാതമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: