മുകുന്ദന് മുസലിയാത്ത്
വത്സാസുരന്റെ ദുരന്തമറിഞ്ഞ കംസന് ഞെട്ടിവിറച്ചു. ഒരു പീക്കിരി ചെക്കന് പര്‍വ്വതാകാരനായ വത്സാസുരനെ ചുഴറ്റിയെറിഞ്ഞു എന്നു കേട്ടത് വിശ്വസിക്കാനായില്ല. എങ്കിലും സത്യം അംഗീകരിച്ചേ മതിയാകൂ. കംസന് മന്ത്രിമാരുമായി കൂടിയാലോചിച്ച് പുനര്‍ നടപടി നിശ്ചയിച്ചു. ഇപ്രാവശ്യം ‘മരണ വാറണ്ട്’ വീണത് ബകാസുരനാണ്.
ബകന് വൃന്ദാവനത്തിലെത്തി. ഒരു കൊറ്റിയുടെ രൂപത്തില്‍ തടാകക്കരയില്‍ ‘തപസ്സു’ തുടങ്ങി. ഒറ്റക്കാലിലാണ് തപസ്സ്. എന്നാല്‍ ബകാസുരന് ഒളികണ്ണിട്ടു കൃഷ്ണനെ നോക്കുന്നുണ്ടായിരുന്നു. അടുത്തുവന്നു തഞ്ചത്തില്‍ കിട്ടിയ പശുക്കുട്ടികളെയും ഗോപക്കുട്ടികളെയും ബകാസുരന് കൊത്തി വിഴുങ്ങി. ഗോപന്മാരെയും പശുക്കുട്ടികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ കൊറ്റിയുടെ അടുത്തെത്തി. ബാലസദൃശ കൗതുകത്തോടെ കൊറ്റിയുടെ ചിറകുകളും കണ്ണുകളും നോക്കി രസിച്ചു. കാലുകളില്‍ തൊട്ടുനോക്കി. കരിമ്പനകള്‍ പോലുള്ള കാലുകള്‍. ഇത്ര വലിയ കൊറ്റിയെക്കുറിച്ച് ഇതുവരെ കേട്ടതില്ല. നേരിട്ടു കണ്ടിട്ടും വിശ്വസിക്കാനും ആയില്ല. ഗോപന്മാര് ബകാസുരനു ചുറ്റും വലവച്ചു രസിച്ചു. അതിനിടെ ബകന് ഭഗവാനെ കൊത്തിയെടുത്തു. മരപ്പാത്തിപോലത്തെ കടുപ്പമേറിയ കൊക്ക്. വശങ്ങള് ഈര്‍ച്ച വാളുപോലെ. കൃഷ്ണനെ കൊത്തി വിഴുങ്ങിയ ബകാസുരന് ഉടനെ കൊക്കുകള്‍ കുടഞ്ഞ് ഭഗവാനെ തുപ്പി പുറത്തുവിട്ടു. കൃഷ്ണന് അകത്തുപെട്ടപ്പോള് തീഗോളം കൊത്തി വിഴുങ്ങിയപോലെ നാവിലും കണ്ഠത്തിലും നീറ്റലനുഭവപ്പെട്ടു. എന്നാലും ഇവനെ വെറുതെ വിട്ടുകൂടാ. ഇവനെ നിഗ്രഹിച്ചാല്‍ കംസനില്‍നിന്ന് സമ്മാനം ഉറപ്പ്.
ഒന്നുകൂടി മുന്നോട്ടാഞ്ഞ് ഭഗവാനെ വീണ്ടും കൊത്തി വിഴുങ്ങാന്‍ ബകാസുരന് കൊക്കുകള്‍ വിടര്‍ത്തിപ്പിടിച്ച പാഞ്ഞടുത്തു. ഭഗവാനാകട്ടെ കൊക്കിന്റെ വായിലേക്ക് ചാടിക്കയറി. രണ്ടകൊക്കുകള് രണ്ടു കൈകള്‍കൊണ്ട് ചീന്തിയെറിഞ്ഞു. കൊക്കുകള്‍ വലിച്ചുകീറിയ ശബ്ദമല്ലാതെ മറ്റു ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ ബകാസുരനായില്ല. ബകാസുരനകത്ത് അകപ്പെട്ട പശുക്കുട്ടികളും ഗോപന്മാരും കേടുകൂടാതെ രക്ഷപ്പെട്ടു. ഭഗവാന്റെ കടാക്ഷം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: