ഗോകുല്‍ദാസ്.കെ
ലോകത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനും, സോഷ്യലിസ്റ്റും എന്ന് ചരിത്രകാരന് ആര്‍തര്‍മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന് ഭാരത നവോത്ഥാന ശില്പികളില് പ്രഥമഗണനീയനാണ്. വര്‍ഗരഹിതവും ജാതിരഹിതവും ആയ ഒരുസമൂഹത്തെ സ്വപ്നം കണ്ട, ഭൗതികതയും ആത്മീയതയും സമന്വയിപ്പിച്ച ബസവേശ്വരന്റെ 888-ാമത് ജന്മദിനമായിരുന്നു മെയ് 14.
ബ്രാഹ്മണന് ആയി ജനിച്ച ബസവേശ്വരന് എട്ടാം വയസ്സില്‍ തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂല് തനിക്കും ആവശ്യമില്ല എന്ന്പ്രഖ്യാപിച്ചു ഉപനയനവേദി വിട്ടിറങ്ങി സ്ത്രീപുരുഷ വിവേചനത്തിനെതിരെ തന്റെ ആദ്യ ശബ്ദം ഉയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു.
ബസവേശ്വരന് എഡി 1131 ല്‍ കര്‍ണാടകത്തിലെ ബിജാപ്പൂര്‍ ജില്ലയില്‍ ഉള്ള ഇങ്കലേശ്വരബഗാബഡിയില് ബ്രഹ്മണദമ്പതികളായ മാദരേസയുടെയും മതലംബികയുടെയും മകനായി ജനിച്ചു. പിതാവ് ഒരു ഗ്രാമത്തലവനായിരുന്നു. ബസവേശ്വരന് കൂടലസംഗമക്ഷേത്രത്തില് എത്തിചേര്‍ന്ന് അവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കല്യാണിലെ രാജാവിന്റെ മന്ത്രിയും ആയ ബാലദേവന്റെ മകളെ വിവാഹംചെയ്തു. തുടര്‍ന്ന് കല്യാണ്‍ ഭരിച്ചിരുന്ന ബിജ്ജ്വലന്റെ രാജധാനിയില്‍ എത്തുകയും ഖജനാവ് സൂക്ഷിപ്പുകാരന് ആകുകയും ക്രമേണ രാജാവിന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തി ചേരുകയും ചെയ്തു. ഈ കാലങ്ങളിലൊക്കെ സാമൂഹിക പരിഷ്കരണ ശ്രമങ്ങള്‍ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ ഇതിനായി സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസിലാക്കുകയും ചെയ്തു. സമൂഹത്തിലെ വിവിധമേഖലകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘അനുഭവമണ്ഡപം’ എന്ന ഒരു ആധ്യാത്മിക
പാര്‍ലമെന്റിന് അദ്ദേഹം രൂപംനല്കി. ഇതാണ് പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യസങ്കല്പത്തിനും മാതൃകയായത് എന്ന് വിശ്വസിക്കപ്പെടുന്നു. അനുഭവമണ്ഡപത്തില്‍ ചെരുപ്പ്കുത്തിയും കര്‍ഷകനും അലക്കുകാരനും വിറകുവെട്ടുകാരനും തയ്യല്‍ക്കാരനും ബ്രഹ്മണനും തുടങ്ങിയ വിവിധ വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിരുന്നു. ഈശ്വര ആരാധനയ്ക്കു ഇടനിലക്കാരനെ ആവശ്യമില്ലെന്നും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു .
അനുഭവ അധ്യക്ഷ സ്ഥാനത്ത് അല്ലമ്മപ്രഭുവിനെ നിയോഗിച്ചുകൊണ്ട് താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്കുവാന് ബസവേശ്വരന് തയ്യാറായി .ഇന്നും സ്ത്രീ സംവരണത്തിനായി ശബ്ദം ഉയരുമ്പോള്‍ ബസവേശ്വരന്റെ ആധ്യാത്മിക പാര്‍ലമെന്റില്‍ അക്കമഹാദേവി, മുക്തഅക്ക, നാകാലംബിക ,നീലംബിക തുടങ്ങിയസ്ത്രീകള് സജീവരായിരുന്നു. ക്ഷുരകനായ അപ്പണ്ണ, കടത്തുകാരന് ആയിരുന്ന കൗടയന്, ചെരുപ്പു കുത്തിയായ കാനയ്യാ, കാലിമേക്കുന്ന രാവണ, നെയ്ത്തുകാരനായ ജേഡ്രാധാസിമയ്യ, ചിന്തകനായിരുന്ന ചിന്നബാസവണ്ണ, രാജകുമാരനായ മച്ചിദേവ ഇവരൊക്കെ അനുഭവ മണ്ഡപത്തിലെ അംഗങ്ങളും വചനകാരന്മാരും ആയിരുന്നു .’കായകവേകൈലാസം ‘എന്ന തത്വം ആണ് ബസവേശ്വരന് പ്രചരിപ്പിച്ചത് .തൊഴില്‍തന്നെ ആണ് ഈശ്വര ആരാധന, അദ്ധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വം ഏറുന്നു, നീചമായ ജോലി മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ഓരോരുത്തരും തനിക്കു ആവശ്യമുള്ള ഭക്ഷത്തിനായുള്ള വക സ്വയം അധ്വാനിച്ചു കണ്ടെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്തവര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഈ ചിന്തധാര കായകദാസോഹ സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്നു.
ഈശ്വരപൂജ ഹൃദയത്തിലാണ് നടക്കേണ്ടത്, അതിന് ക്ഷേത്രത്തില്പോകേണ്ടതില്ല, ഈശ്വരസാമീപ്യത്തിന് പുരോഹിതരുടെ ആവശ്യം ഇല്ല , ഇഷ്ടംലിംഗം ധരിച്ച് ആരാധനനടത്തുവാന്‍ അദ്ദേഹം അനുയായികളെ ഉപദേശിച്ചു. ശരീരം ക്ഷേത്രം ആണെന്നും അതില്‍ കുടികൊള്ളുന്ന ചൈതന്യം ഈശ്വരന് ആണെന്നും ബസവേശ്വരന് വിശ്വസിച്ചു. വേശ്യകളെ പുനരധിവസിക്കുകയും അവര്‍ണര്‍ക്ക് തുല്യപരിഗണ നല്‍കുകയും വിധവകളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു ബസവേശ്വരന്. ബസവേശ്വരന്റെ ചരിത്രം കേരളത്തില്‍ വേണ്ടരീതിയില്‍ അടയാളപ്പെടുത്തിയില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
(ഓള്ഇന്ത്യവീരശൈവസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: